Showing posts with label നേര്‍ജീവിതം. Show all posts
Showing posts with label നേര്‍ജീവിതം. Show all posts

Monday, October 10, 2016

നനവിന്റെ നേര്‍വഴികള്‍



നേരം കൊല്ലാന്‍ വേണ്ടിയോ , അവനവന്‍റെ അജണ്ടകള്‍ നടപ്പിലാക്കാന്‍ വേണ്ടിയോ അനാവശ്യ ചര്‍ച്ചകള്‍ നടത്തി മലിനീകരണം നടത്താന്‍ വേണ്ടിയോ ചിലര്‍ ഇവിടെ വരുന്നുണ്ട്. അവര്‍ വിചാരിക്കുന്നത് കേവലം എല്ലാവരെയുംപോലെ ആഴവും പരപ്പും ഇല്ലാത്ത ഒരു സാമാന്യജിവിതം നയിക്കുന്നവര്‍ ആണ് ഞങ്ങളും എന്നാണ് ..വാക്കും പ്രവര്‍ത്തിയും ജീവിതവും ഒന്നാക്കി മാറ്റുകയും പൂര്ണ്ണമായ ബോധ്യം ഉള്ള കാര്യങ്ങള്‍ മാത്രം പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ആണ് ഞങ്ങള്‍ .അതില്‍ നിന്നും ഞങ്ങളെ മാറ്റാന്‍ ആര്‍ക്കും തന്നെ സാധിക്കില്ല . അത്രമേല്‍ ആഴമേറിയ രാഷ്ട്രിയം ആണ് ഞങ്ങള്‍ക്ക് ഉള്ളത് .. നേര്‍വഴികള്‍ ആണ് എല്ലാകാര്യത്തിലും ഞങ്ങള്‍ സ്വീകരിക്കുന്നത് ..നേര്‍വഴി എന്നാല്‍ ജിവിതത്തിന്റെ സ്വാഭാവിക വഴികള്‍ .പരിണാമത്തിന്റെ ഏതൊ turning pointല്‍ വെച്ച് ,വഴി തെറ്റുകയും പിന്നിടു അപപരിണാമം സംഭവിക്കുകയും ചെയ്ത് ,എല്ലാ പ്രശ്നങ്ങളും നേരിട്ട് കുഴഞ്ഞുമറിഞ്ഞ ജീവിതം നയിക്കുന്ന മനുഷ്യന്‍ എന്ന ജീവജാതി . ശരിയായ പരിണാമം മാത്രം സ്വീകരിക്കയാല്‍ ശാരീരികവും  മാനസികവും ആയ തികഞ്ഞ ആരോഗ്യത്തോടെ ജീവിക്കുന്ന ,പരിണാമ ശ്രേണിയില്‍ മനുഷ്യനെക്കാള്‍ എത്രയോ താഴെ നില്‍ക്കുന്നവര്‍ ആയിട്ടും  സ്വഭാവികജിവിതം നയിക്കുന്ന ജന്തുജാലങ്ങള്‍ . മനുഷ്യന് എന്തുകൊണ്ട് നേര്‍വഴിയിലേയ്ക്ക് നടന്നുകൊണ്ട് ജിവിതം തിരിച്ച് പിടിച്ചു കൂട? അതാണ് ഞങ്ങളുടെ അന്വേഷണങ്ങളുടെ കാതല്‍ ..  


social media യെ ഞങ്ങള് ‍,  മറ്റെല്ലാ കാര്യത്തിലും എന്നപോലെ ഇതേ ഗൌരവബുദ്ധ്യാ ആണ് ഉപയോഗിക്കുന്നത് . ഒരു കൊച്ചു നന്മ എങ്കിലും മറ്റുള്ളവരിലേയ്ക്ക് എത്തിക്കാന്‍ ഉള്ള ഒരു വേദി അത്രമാത്രം ..ഗാന്ധിയന്‍ അഹിംസയിലും സ്വരാജിലും ആണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ... ഞങ്ങള്‍ക്ക് ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന  'വെറി' കളുമായി ഒരിക്കലും യോജിക്കാന്‍ പറ്റില്ല .

എന്നിട്ടും ചിലര്‍ ഇവിടെ വന്നു അനാവശ്യമായ ഒച്ചപ്പാടുകള്‍ ഉണ്ടാക്കുന്നുണ്ട് .ചര്‍ച്ചകള്‍ നടക്കണം. അവ ഞങ്ങള്‍ക്കും അതില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ക്കും കൂടുതല്‍ ആശയവ്യക്തത നേടാന്‍ സഹായകമാകുംവിധത്തില്‍ആയിരിക്കണം . എന്നാല്‍ ,വ്യക്തമായ അജണ്ടകള്‍ ഉള്ള ചിലര്‍ , അവ നടപ്പാക്കാനായി ഇവിടെ വരുന്നുണ്ട് . മനുഷ്യവംശം ഒരിക്കലും നേര്‍വഴിയില്‍ എത്തരുത് എന്ന നിര്‍ബന്ധബുദ്ധി ഉള്ള ചിലരും ഞങ്ങളുടെ താളുകളില്‍ വന്നു ഞങ്ങളെ പരമാവധി അവഹേളിക്കുകയും അവരുടെ നെഗറ്റിവ് ഊര്‍ജ്ജം മുഴുവന്‍ അവിടെ വിസര്‍ജ്ജിക്കുകയും ചെയ്യാറുണ്ട് .. അത്തരക്കാരോട്‌ ചില കാര്യങ്ങള്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുകയാണ് .. ഇത് നിങ്ങള്‍ക്ക് പറ്റിയ ഇടം ഇല്ല .ഇത് ആളു വേറെയാണ് ... 




ഇന്നത്തെ പാരിസ്ഥിതികവും സാമൂഹ്യവും ആരോഗ്യപരവും ധനപരവും ആയ പ്രശ്നങ്ങൾക്ക്   മറുപടി ആണ് നനവിന്റെ പ്രവർത്തനങ്ങൾ . അതുകൊണ്ടു മാത്രമാണ് ആൾക്കാർ ഞങ്ങളുടെ പ്രവർത്തനങ്ങളിൽ അകൃഷ്ടർ ആകുന്നതും , അവ കാണാനും പഠിക്കാനും ഒക്കെയായി നനവില്‍ വരുന്നതും .  പരിസ്ഥിതി സൌഹൃദ മാതൃകകള്‍ ലോകം മുഴുവന്‍ പ്രചരിപ്പിക്കപെടുകയും സ്വികരിക്കപെടുകയും വേണം ..മാധ്യമ സുഹൃത്തുക്കള്‍ ആയാലും സാധാരണക്കാര്‍ ആയാലും ഇനി   അസാമാന്യ വ്യക്തികള്‍ ആയാലും ആരും ഞങ്ങള്‍ ക്ഷണിച്ചു കൂട്ടിക്കൊണ്ട് വരുന്നവര്‍ അല്ല .നനവിന്റെ നന്മ തനിയെ പടരുമ്പോള്‍  ,അറിഞ്ഞു വരുന്നവര്‍ ആണ് .. കാരണം അറിവ് സ്വയം പ്രകാശിക്കുന്നതാണ് ,സ്വയം വ്യാപിക്കാനും അതിനു സാധിക്കും .ആര്‍ക്കും അതിനെ ഒരു കുടത്തില്‍ ഒളിച്ചുവെക്കാന്‍ പറ്റില്ല ..സത്യമുള്ള അറിവ്   ഹൈഡ്രജന്‍ ബോംബിനെക്കാള്‍ മാരകമായ പ്രസരണ പ്രഹരണ ശേഷിയുള്ളതാണ് .അതുപോലെ നനവും ലോകത്തിലേയ്ക്ക്  ഒഴുകിപ്പരന്നുകൊണ്ടിരിക്കുകയാണ് . അതുകൊണ്ട് തന്നെ ചിലര്‍ ഞങ്ങളെ പേടിക്കുന്നും ഉണ്ട് . അതിന്‍റെ ഭാഗമായാണ് ഇവിടെ പൊലീസ് അതിക്രമം നടന്നത് ..ഇത് ഗാന്ധിയന്‍ പ്രവര്‍ത്തനത്തിന്റെ ശക്തിയാണ് .ഒന്നിനും കീഴടങ്ങാത്ത ,  ആയുധമല്ല ആശയം പോലുമല്ല ,പ്രവൃത്തികളാണ് വേണ്ടത് എന്ന് കരുതുന്നവരോടു ,നേരിടാനാകാതെ ,  അഹിംസയുടെ ശക്തിയില് ‍,  സുതാര്യതയുടെയും വിസ്വാസ്യതയുറെയും തിളക്കത്തില്‍ പോലീസുകാര്‍ പോലും ഇവിടെ വന്നു മുട്ടും മടക്കി മടങ്ങിപ്പോയത് ഞങ്ങളുടെ നന്മയാലാണ്..    ഇവിടെ എത്തുന്നവര്‍ക്ക് കാണിച്ചുകൊടുക്കാന്‍ ഞങ്ങള്‍ക്ക് വിജയം വരിച്ച നിരവധി മാതൃകകള്‍ ഉണ്ട് ,..അത് ഞങ്ങളുടെ തോന്നലുകള്‍ അല്ല  .live modelsആണ് .ഒരാള്‍ ഞങ്ങളുടെ താളില്‍ വന്നു വിസര്‍ജ്ജിച്ചിട്ടു പോയതുപോലെ വിടുവായത്തങ്ങള്‍ അല്ല , അറിവിന്‍റെ നേര്‍ക്കാഴ്ചകള്‍ ആണ് .ആര്‍ക്കും നിഷേധിക്കാന്‍ പറ്റാത്ത തെളിവുകള്‍ ആണ് ..ചെയ്തുകാണിക്കാന്‍ പറ്റാത്ത ഒന്നും ഞങ്ങള്‍ പറയാറില്ല ,എഴുതാറുമില്ല .. 100% സത്യസന്ധമായും ജീവിക്കാന്‍ സാധിക്കും എന്ന കാര്യം വിശ്വസിക്കാന്‍ ആവാത്തവര്‍ ,കള്ളങ്ങള്‍ മാത്രം പരിചയിച്ചവര്‍ ആണ് ഞങ്ങളെ വിശ്വസിക്കാത്തത് . അത്തരം ഒരാളുമായി fb യില്‍സംവാദം നടത്തി കുറേ സമയം  കളയേണ്ടിവന്നു എനിക്ക്  ...അവര്‍ ഇവിടെ വരട്ടെ ..കണ്ടുപഠിക്കട്ടെ ഞങ്ങളുടെ ജിവിതം ..എന്നിട്ട് പറയട്ടെ  ..  



ഭൂമിയുടെയും അതുവഴി മനുഷ്യവംശത്തിന്റെയും നിലനില്‍പ്പിനെ മനുഷ്യന്‍റെ അപഗതികള്‍ ഇല്ലാതാക്കുന്ന വര്‍ത്തമാനകാല പ്രതിസന്ധിഘട്ടത്തില്‍ ,നനവുപോലുള്ള ഒരുപാടു നേര്‍വഴികള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു .. അതിനായി ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എത്രമേല്‍ വ്യാപിച്ചാലും നല്ലതാണ്...അതിന്‍റെ ഭാഗം മാത്രമാണ് ഇവിടെ വരുന്ന എല്ലാവരെയും ഞങ്ങള്‍ കാണുന്നത് .ഇന്നത്തെ ആസുരവികസനവും  അതിന്‍റെ ഉപോല്‍പ്പന്നമായ പ്രകൃതിയെ അമിതചൂഷണം  നടത്തിയുള്ള ജീവിതരീതികളും  മനുഷ്യന് വിനാശം മാത്രമാണ് നല്‍കുക ..ഇന്നത്തെ മനുഷ്യന്‍റെ ഭക്ഷണവും ഭക്ഷണരിതികളും കൂടി ഈ വിനാശ കരമായ പോക്കിന്റെ ഭാഗമാണ് .. .. അവശ്യം ഇല്ലാത്ത അവസരങ്ങളിലും അമിതമായും തീരെ വിശക്കാത്തപോഴും വിഷത്തില്‍ മുക്കിയും രുചി വര്‍ധിപ്പിക്കാനായി വിഷങ്ങളും അപകടവസ്തുക്കളും പൊതിഞ്ഞും ,ലളിതമായ  ആഹാരം കിട്ടാനുള്ളപ്പോഴും അവയവങ്ങള്‍ക്ക് ക്ഷിണം ഉണ്ടാക്കുന്നവ കഴിച്ചും ഒക്കെ ജീവിക്കുന്ന ഒരേയൊരു ജീവി മനുഷ്യന്‍ മാത്രമാണ് ..അമിതമായ ക്ഷിണം ,അമിതഉറക്കം ,ഉറക്കമില്ലായ്മ ,  തലവേദന ,തുടങ്ങി നിരവധി അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാക്കുന്നവ ആയിട്ടും അത്തരം ആഹാരങ്ങളും ആഹാരശിലങ്ങളും ഉപേക്ഷിക്കാന്‍ ഭൂരിപക്ഷത്തിനും സാധിക്കുന്നില്ല  .ഇതിനു കാരണം മനുഷ്യന്‍റെ അടങ്ങാത്ത ഉപഭോഗ തൃഷ്ണ ആണ് ..ഇതിനെ തടയിടാതെ മനുഷ്യവംശത്തിനു യാതൊരു രക്ഷയ്ക്കും സാധ്യത ഇല്ല . തിന്നാനായി ജിവിക്കുന്ന ,തീ റ്റയെ വര്ഷം മുഴുവന്‍ നീ ളുന്ന ആഘോഷമാക്കി പരിണമിപ്പിച്ച ,വയറിലെയ്ക്ക് ജന്മം വല്ലാതെ ചുരുങ്ങിപ്പോയ ഒരു ജീ വിയായി മാറിയ മനുഷ്യന്‍റെ ദയനീ യമായ അവസ്ഥ .. അതില്‍ നിന്നും മോചനം നേടാതെ അവനു കുടുതല്‍ മുകളിലേയ്ക്ക് പരിണാമം സാധ്യമല്ല .ഇനിയും പരിണമിക്കാന്‍ ഉണ്ടവന് ..  


   ടെന്‍ഷനുകള്‍ ഉള്ള ,അതുകാരണം ആരോഗ്യം നശിക്കുന്ന ഒരേയൊരു ജീവി മനുഷ്യന്‍ മാത്രമാണ്.. ഒരു തെന്നല്‍ പോലെയോ തൂവല്‍ പോലെയോ കനരഹിതമായി പാടിപ്പാറി ,സംഗിതം പോലെ ആസ്വദിക്കേണ്ട ജിവിതത്തെ ,കരിങ്കല്ല് തലയില്‍ ചുമന്നു നില്‍ക്കുന്ന ഒന്നാക്കി നൂറുനൂറു ബന്ധനങ്ങളില്‍ അടിമയായി ജിവിതം ജീവിക്കാതെ നശിപ്പിക്കുന്ന ഒരേയൊരു ജീ വി മനുഷ്യന്‍ മാത്രമാണ് .. അത്രമേല്‍ ദയനീയനായ ഒരു ജീവിയായി മനുഷ്യന് കൂടുതല്‍  കൂടുതല്‍ അപപരിണാമം സംഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ , നേര്‍വഴികള്‍ കാട്ടുക എന്ന ഉദ്ദേശ്യം മാത്രമേ നനവിനുള്ലു   


. ആരുടെയെങ്കിലും അജണ്ടകൾ ഞങ്ങളിലൂടെ നടപ്പിലാക്കാൻ   സാധിക്കില്ല .കാരണം ,അത്രമേൽ ഉറച്ച ബോധ്യം ഞങ്ങൾക്ക് ജീവിതത്തെപ്പറ്റി ഉണ്ട് .അത്രമേല്‍ ശക്തമാണ് ഞങ്ങളുടെ രാഷ്ട്രിയവും ..ഒരിക്കലും അതില്‍ ഒരു മാറ്റവും വരില്ല ആര് എത്രകണ്ട് ശ്രമിച്ചാലും ..അതുകൊണ്ട് അത്തരം കാര്യങ്ങളില്‍ ആരും വൃഥാ വ്യായാമങ്ങള്‍ നടത്തി വിഷമിക്കേണ്ടതില്ല .   ..മാത്രമല്ല എല്ലാ  പ്രലോഭനങ്ങളെയും  അതിജീവിച്ചു കഴിഞ്ഞവര്‍ ആണ് ഞങ്ങള്‍ ..  പണമോ പദവിയോ അവാര്‍ഡുകളോ സമ്മാനങ്ങളോ ഞങ്ങളില്‍ മാറ്റങ്ങള്‍ വരുത്തില്ല..  കണ്ണുരിലെ സാധാരണക്കാരായ തൊഴിലാളികളും വീട്ടമ്മമാരും അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളും 

മധ്യവര്‍ഗ്ഗ ഉപരിവര്‍ഗ്ഗ വിഭാഗക്കാരും പിന്നെ ഏറ്റവും മേലെയുള്ള അധികാരികളും ഒക്കെയുമായി ബന്ധപെട്ടു ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ..ഇവരില്‍ എല്ലാവരെയും ഒരേ കണ്ണോടെ കാണുന്നതിനാലും ആര്‍ എന്ത് സഹായം ചോദിച്ചാലും കഴിവിന്റെ പരമാവധി സഹായം ചെയ്യാന്‍ ശ്രമിക്കുന്നതിനാലും, ഒരിക്കലും കള്ളം ചെയ്യാത്തതിനാലും , ഒന്നിലും മുതലെടുപ്പ് നടത്താതതിനാലും   ഇവരൊക്കെ ഞങ്ങളെ  ഏറെവിശ്വസിക്കുമുണ്ട് ..


ഇതൊക്കെ വിശദീകരിച്ചത് ,ഞങ്ങളെ ആരെങ്കിലും വീസുന്ന  വലകളില്‍ പെടുന്നവര്‍ ആയി ആരും കരുതേണ്ടെന്നും  ,  ഏതെങ്കിലും നിറങ്ങള്‍ നല്‍കി അതില്‍ അകപ്പെടുതാന്‍ വ്യമോഹിച്ചു ഇങ്ങോട്ട് വരേണ്ടെന്നും പറയാനാണ് .. ഞങ്ങള്‍ നേര്‍വഴി കണ്ടെത്തിക്കഴിഞ്ഞവര്‍ ആണ് .അതിലുടെ സഞ്ചരിക്കുന്നവര്‍ ആണ് . അതില്‍ ഇനി മാര്‍ഗഭ്രംശം ഒരിക്കലും സംഭവിക്കില്ല എന്ന്‍ ഉറപ്പാണ്‌ . തറപ്പിച്ചുതന്നെ പറയാന്‍ മാത്രം ബോധ്യം ഞങ്ങളുടെ വഴിയേ പറ്റി ഞങ്ങള്‍ക്ക് ഉണ്ട് ..  ലോകാ സമസ്താ സുഖിനോ ഭവന്തു .... 

.



Sunday, June 5, 2016

ഒരു ദിനം കൂടി ....


 ഇന്ന്‍ ജൂണ്‍ 5..പതിവുപോലെ ഒരുദിനം.. മഴക്കാലം തുടങ്ങുംമുമ്പുള്ള ചെറുമഴകള്‍ ഞങ്ങളുടെ പുര്തിയാകാത്ത കൃഷിപ്പണികള്‍ക്ക്( ചേമ്പ്,വാഴ,മധുരക്കിഴങ്ങ് etc) അനുഗ്രഹമായിരിക്കുന്നു.. ഇന്നലെ തുടങ്ങിയ മധുരക്കിഴങ്ങുനടല്‍ ഇന്ന്  പൂര്‍ത്തിയാക്കി .. വിത്ത്‌സംരക്ഷണത്തിന്റെ ഭാഗമായി അഞ്ചിനം കിഴങ്ങുകള്‍ ആണ് നട്ടത്.

രാവിലെ ചെറിയ ചാററല്‍മഴ ഉണ്ടായിരുന്നു. തറകള്‍ ഇന്നലെ റെഡിയാക്കി വച്ചിരുന്നു..അതിനുമേല്‍ കരിയില യിട്ട്  അല്‍പ്പം ചാണകപ്പൊടി വിതറി ,സുന്ദരമായ മഴനനഞ്ഞുകൊണ്ട് ,രണ്ട്തറയില്‍ നട്ടു . തവളകള്‍ പാടുന്നുണ്ടായിരുന്നു . ചെമ്പോത്തുകളും മൈനകള്‍.തത്തകള്‍, കരിയിലക്കിളികള്‍, താലിക്കുരുവി, തുടങ്ങിയ പലരും ഞങ്ങള്‍ക്കൊപ്പം കൂടി. breeding plumageല്‍ അതിസുന്ദരനായ കാലിമുണ്ടി വളരെ അടുത്തു വന്നുനിന്നു .അവനെ നോക്കിനിന്നുപോകും ആരും..കൂട്ടുകാരികളും കൂടെയുണ്ടായിരുന്നു.. താലിക്കുരുവികള്‍ അവര്‍ക്കായി വച്ചുകൊടുത്ത തുവരചെടിയില്‍ വന്നിരുന്നുപാടി.. ധാരാളംപ്രാണികളെ ആകര്ഷിക്കുന്ന ചെടിയാണ് തുവര. ..
ഹരിയ്ക്ക് ഓഫീസില്‍ പോകേണ്ടതിനാല്‍ നട്ടു തീരാതെ മടങ്ങി.. 
 ഭക്ഷണശേഷം പാറുവിനേയും കണ്ണനേയും പറമ്പില്‍കൊണ്ടുപോയി കെട്ടി.. പുതുമഴസമയത്ത് ചോരകുടിക്കുന്ന വലിയ ഈച്ചകള്‍ അവയെ ആക്രമിക്കാനെത്തുന്നു.കുറച്ചുനേരം പാറുവിനെ അവയുടെ ശല്യത്തില്‍നിന്നും രക്ഷിച്ചു..പിന്നെ ആല വൃത്തിയാക്കുമ്പോള്‍  ,തലശ്ശേരിനിന്നും ഒരു ഡോക്ടര്‍ദമ്പതികള്‍ വീടുകാണാന്‍വന്നു. കുറച്ചു സമയം അവര്‍ക്കായി നല്‍കി . പിന്നെ,ചെറുമഴയത്ത് പാളത്തൊപ്പിയുംവച്ചു വയലിലേയ്ക്ക്..

കിഴങ്ങ്നട്ടു പൂര്‍ത്തിയാക്കി.. പിന്നെ, കുറച്ച് മറ്റ് പണികളും പുല്ലരിയലും.. സമയംപോയതറിഞ്ഞില്ല.. അതിനിടക്ക് കുളക്കോഴികളുടെ ചങ്ങാത്തം.. പൊതുവേ നാണംകുണ്‌ങ്ങികളായ അവര്‍ കുറച്ചുനാളായി അടുത്തുവരുന്നുണ്ട്.. അവര്‍ക്കായി വയലില്‍ ചാലുകള്‍ക്ക് അരികില്‍ തീററപ്പുല്ലും, പിന്നെ കരിമ്പും മറ്റും നല്ല ആവാസം ഒരുക്കുന്നുണ്ട് . ഞങ്ങളുടെ കാടന്‍കൃഷി അവര്‍ക്ക്നന്നായി ഇഷ്ടമായിട്ടുണ്ട്,ഒപ്പം കുളവും ഉണ്ടല്ലോ .. പക്ഷെ ഇന്നവര്‍ എന്നെ ,അത്രമേല്‍അടുപ്പംകാട്ടി അതിശയിപ്പിച്ചുകളഞ്ഞു.. കിഴങ്ങ്നടുന്നതിന് ഒന്നുരണ്ടുമീററര്‍ അപ്പുറത്ത് ഒരുകരിമ്പിന്റെ ചുവട്ടില്‍ അവള്‍ നില്‍പ്പായിരുന്നു.. പീലികളില്‍നിന്നും വെള്ളം ഉരുണ്ടുവീണുകൊണ്ടിരുന്നു.. നല്ല ചാരംകലര്‍ന്ന കറുപ്പും മുഖവും അടിവശവും വെള്ളയും ചുണ്ടിലെ ചുവപ്പും ,പിന്നെശാലീനമായ രൂപഭാവങ്ങളും..  അവളുടെ നിഷ്കളങ്കസൌന്ദര്യം എത്രനോക്കിനിന്നാലും മതിയാവില്ല. കുറച്ചുനേരം അവളോടു സംസാരിച്ചു -എന്താപരിപാടി.. ഞങ്ങളുടെ കരിമ്പില്‍ കൂടുകെട്ടാന്‍  ആഗ്രഹമുണ്ടോ? എങ്കില്‍  ഞങ്ങള്‍  അതു വെട്ടാതെ നിനക്കായിട്ടുതരാം എന്നൊക്കെപറഞ്ഞു.
. അധികനേരം കളയാനില്ലാത്തതിനാല്‍ ഞാന്‍ പണിതുടര്‍ന്നു.അപ്പോഴുണ്ട് അവള്‍ ചെറിയചിലക്കലുകള്‍.പിന്നെ ഉറക്കെ ശബ്ദിച്ചു.. കൂടുകെട്ടാനായി ഞങ്ങള്‍ കരാര്‍  ഉണ്ടാക്കിയകാര്യം കൂട്ടുകാരനെ  അറിയിച്ചതായിരിക്കുമോ .. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവളുണ്ട്  നേരെ എന്‍റെ അടുത്തേക്ക് വരുന്നു !  കിഴങ്ങിന്റെ തറകളില്‍  പ്രാണികളെ അന്വേഷിച്ചു നടന്നു ..അപ്പുറത്ത് കൂട്ടുകാരന്‍ ഇരതേടുന്നുണ്ടായിരുന്നു.. 
പണി കഴിഞ്ഞു  വീട്ടില്‍ എത്തിയപ്പോള്‍ രണ്ടര ..സമയം പോയതറിഞ്ഞില്ല .. പിന്നെ ഉച്ചക്ക്  വേവിക്കാത്ത ആഹാരം . കണ്ണൂരില്‍ ഒരു മീററിംഗ് വച്ചിരുന്നു വൈകുന്നേരം .. കഴിഞ്ഞ ഒരു ദിവസം , ഹ്യുമന്‍ റൈട്സ് പ്രവര്‍ത്തകന്‍   ചന്ദ്രബാബു വിളിച്ചിട്ട് ഒരു പ്രാരംഭ മീററിംഗ്  ഞങ്ങള്‍ നാലഞ്ചുപേര്‍ കണ്ണൂരില്‍ കൂടിയിരുന്നു  .വിഷയം മരം ആണ് .. മരസംരക്ഷണത്തിനു മാത്രമായി വിശാലമായ കാന്‍വാസില്‍  ഒരു കൂട്ടായ്മ ഉണ്ടാക്കാന്‍ ആണ് ചര്‍ച്ചകള്‍ നടത്തിയത് .പക്ഷെ ഇന്ന്‍ പലര്‍ക്കും എത്താന്‍ പറ്റിയില്ല . എങ്കിലും 8 പേര്‍ വന്നു .. 

ജില്ലാ മരസംരക്ഷണ സമിതിക്കു കണ്ണൂര്‍ വീററ് ഹൌസിലെ ഈ മീടിംഗില്‍ തുടക്കം ആയിരിക്കയാണ് ,ഇത് മരങ്ങളെ സ്നേഹിക്കുന്ന ആര്‍ക്കും അണിചേരാവുന്ന  അയഞ്ഞ ചട്ടക്കൂടുള്ള  ഒരു സമിതിയാണ് വ്യക്തി കേന്ദ്രികൃതവും വാര്‍ത്തകളിലും  പബ്ളിസിറ്റിയിലും അധിഷ്ടിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതില്‍ സ്ഥാനം ഉണ്ടായിരിക്കില്ല .എല്ലാവരും വളണ്ടിയര്‍മാര്‍ മാത്രമാണ് ..മൈക്കിനു മുമ്പില്‍ മാത്രം മരസ്നേഹം തുളുമ്പുന്നവരും സ്ഥാനമോഹികളും ഇതില്‍ വന്നിട്ട് കാര്യമില്ല ..കണ്ണൂരിലെ പൊതുജനങ്ങളെ കൂടി പരമാവധി സഹകരിപിച്ചുകൊണ്ട് മരങ്ങളെ സംരക്ഷിക്കാനാണ്  വിചാരിക്കുന്നത് .. 

പ്രാരംഭമായി വിദഗ്ദരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട്  ഒരു സര്‍വ്വേ വരുന്ന രണ്ടാംശനി (11 6 നു ) നടത്തുന്നു .വൃക്ഷങ്ങളുടെ കണക്കെടുപ്പ് അവയുടെ പ്രായം ആരോഗ്യം ഗുണങ്ങള്‍ ഒക്കെ കണക്കെടുപ്പില്‍ രേഖപ്പെടുത്തും ...ഒപ്പം മരം നടേണ്ട സ്ഥലങ്ങളും കണ്ടെത്തും .പിന്നൊരു പ്രവര്‍ത്തനം മരങ്ങള്‍ ആണികളും ബാനറുകളും പരസ്യങ്ങളും വൃത്തിയാക്കാന്‍  നടപടി എടുക്കാന്‍ കലക്ടരോട് ആവസ്യപ്പെടും എന്നതാണ് .. ജില്ലാ പരിസ്ഥിതി സമിതി ഇത് മുമ്പ് പല പ്രാവശ്യം ചെയ്തിരുന്നു ..അധികൃതര്‍ ചെയ്യേണ്ട കാര്യം അവരെക്കൊണ്ട് തന്നെ ചെയ്യിക്കണം .അല്ലെങ്കില്‍ പിന്നെയും മരങ്ങളെ ആള്‍ക്കാര്‍ ദ്രോഹിക്കും ,,. 
ഒരു പഠനംകൂടി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട് .. നഗരത്തിലെ ഓക്സിജന്‍ ,,കാര്‍ബണ്‍ ഡൈ ഓക്സൈഡ് ,കാര്‍ബണ്‍ മൊണോക്സൈഡ് തുടങ്ങിയവയുടെ അളവ് മലിനീകരണനിയന്ത്രണ ബോര്‍ഡിനെ കൊണ്ട് ചെയ്യിച്ച് , ഇത്ര വാഹനങ്ങളും ഇത്ര മനുഷ്യരും ദിവസേന എത്തുന്ന ഒരു സ്ഥലത്ത് ശുദ്ധവായു ലഭിക്കാന്‍ ഇത്ര മരങ്ങള്‍ ഉണ്ടാവണം എന്ന ഒരു പഠന റിപ്പോര്‍ട്ട് തയ്യാറാക്കി .,അതിനനുസരിച്ച് മരങ്ങള്‍ നിലനിര്‍ത്താനും  അധികാരികളെ ക്കൊണ്ട് ചെയ്യിക്കണം ,ഇത്തരം പഠനങ്ങള്‍ ജനങ്ങളില്‍ എത്തുമ്പോള്‍ ശുദ്ധവായു തങ്ങളുടെ അവകാശവും അത് തങ്ങള്‍ക്ക് ലഭ്യമാക്കേണ്ടത് അധികാരികളുടെ കര്‍ത്തവ്യവും ആണെന്ന പൊതുബോധം ഉണ്ടാവുകയും ,അവര്‍ മരങ്ങള്‍ക്കായി മുന്നോട്ട് വരികറയും ചെയ്യും .. 

ഇതൊക്കെയാണ് പ്രാരംഭമായി ചെയ്യാന്‍ പോകുന്നത് . താത്കാലിക ഭാരവാഹികളായി ഹരിയെ ചെയര്‍മാനും ,ചന്ദ്രബാബുവിനെ കണ്‍വീനറും ആക്കി .ഉപദേശകരായി ചന്ദ്രാംഗദന്‍,ഡോ. മനോഹരന്‍  എന്നിവരെയും നിയമിച്ചു 

Tuesday, May 24, 2016

നനവില്‍ നിന്നും ..

വയല്‍ ഒരു നല്ല ആവാസവ്യവസ്ഥയായി മാറികൊണ്ടിരിക്കുന്നു.കുളങ്ങള്‍ രണ്ടും തുമ്പികള്‍ക്ക് പ്രിയംകരമാണ്.. ഈ വര്‍ഷത്തെ വേനലൊടുവില്‍ ഒരുകുളം വററിപ്പോയി എങ്കിലും ഒന്നില്‍ വെള്ളമുണ്ട്.പക്ഷികള്‍ അതിനാല്‍ വയലില്‍ കുടുതല്‍ എത്തി. . താലിക്കുരുവികള്‍, ഇരട്ടത്തലച്ചി ബുള്‍ബുളുകള്‍ എന്നിവര്‍ വയലില്‍തന്നെ കൂടുണ്ടാക്കുന്നുണ്ട്.. പുല്ലുകള്‍,വാഴകള്‍ എന്നിവയിലാണവര്‍ കൂടു കൂട്ടുന്നത്.പറമ്പില്‍ കാണാത്ത നാട്ടുബുല്‍ബുളും വയലില്‍ ഉണ്ട്.പിന്നെ ആററക്കറുപ്പന്‍, ചെമ്പോത്ത്, മൈന, പൊന്മാന്‍, തേങ്കുരുവികള്‍ ,കാക്കത്തമ്പുരാട്ടി, കുളക്കൊക്ക്,കാലിമുണ്ടി, കുളക്കോഴി, വയല്‍ക്കോതി കത്രികപ്പക്ഷി , ഷിക്ര,ഓലഞ്ഞാലി, കാട്ടുകരിയിലകിളി, പൂത്താങ്കിരി തുടങ്ങിയവര്‍ പകലും , പലയിനം മുങ്ങകള്‍ രാത്രിയുംഇവിടെസസുഖം വാഴുന്നു.. ഈ വറ്ഷം ഒരു ചേരാക്കോക്കനും ഒരു കഷണ്ടിക്കൊക്കും വന്നിരുന്നു.. രാത്രിയില്‍ കുറച്ചു കുറുനരികളും എത്തും..
നാണംകുണുങ്ങികളായ കുളക്കോഴികള്‍ ഇപ്പോള്‍ കുറച്ച് അടുപ്പമോക്കെ കാട്ട്ന്നുണ്ട്.. ഇടയ്ക്ക്ചെന്ന്‍ കുളത്തിന്നും വെള്ളംകുടിച്ചു, കുറെ ഒച്ചപ്പാടും ഉണ്ടാക്കി, ഇവര്‍ വയലില്‍ത്തന്നെയാണ്കുടുകുട്ടുക .പരുന്തുവര്ഗ്ഗക്കര്‍ മീതെക്കൂടി പറക്കാറുണ്ട്.
വയലില്‍ പിന്നുള്ള ഒരു സവിശേഷ വ്യക്തിയാണ് കാട്ടുപൂച്ച. അവള്‍ വന്നാല്‍ കിളികളൊക്കെ ഭയങ്കരബഹളം വെക്കും.. വേട്ടക്കാരി ആണല്ലോ. ഹരി ഒരു പ്രാവശ്യം അതിന്‍റെ കുഞ്ഞിനേയും പിന്നൊരിക്കല്‍ വലുതിനേയും കണ്ടു.എനിക്ക്‌ കാണാന്‍ഭാഗ്യംഉണ്ടായില്ല.. ഒരിക്കല്‍ പററുമായിരിക്കും .

കാട്ടുപൂച്ചയെ കാണാന്‍ പററിയില്ല എന്ന സങ്കടം മാറുംമുമ്പേ ,ഹരിക്ക് പിന്നെയും ഒരു അസുലഭ കാഴ്ചകിട്ടി.. സമീപത്ത് ഇടവഴിയോ ഇലഞ്ഞിയിലോ എവിടെയോ ഒരു മൂര്ഖന്‍ വസിക്കുന്നുണ്ട്..ഇന്നേവരെ വീട്ടിനടുത്തേക്ക് വന്നിട്ടില്ല .. കുളത്തിനടുത്ത് ഫോണ്‍ ചെയ്യുമ്പോള്‍ അവന്‍ ഹരിക്കടുത്ത്.. ഞാന്‍ കുറച്ച് ദൂരെയായിരുന്നു. തവളയെ പിടിക്കാന്‍ വന്നതായിരിക്കും.. മെല്ലെ ഇഴഞ്ഞ്. ചോരപ്പഴത്തിന്റെ (Blood berry) ഇല നക്കിയ ശേഷം ,ഫണം വിടര്‍ത്തിയത്രേ ..അതെന്തൊരു കാഴ്ച്ചയായിരിക്കും.പേടിക്കാനൊന്നും ഇല്ല..കുറച്ചുകൂടി ശ്രദ്ധവേണംഎന്നുമാത്രം..

എന്തായാലും നനവില്‍ മാററങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.. സന്തോഷം പകരുന്ന ജീ
വന്റെ കളിയാട്ടങ്ങള്‍..

Tuesday, October 6, 2015

നനവിലെ നവാതിഥി



പാറുപെറ്റു..ആണ്‍കുട്ടിയാണ്.. നല്ല മഴയുള്ള ഒരു പ്രഭാതത്തില്‍ 4.10 15 നു ആണവള്‍   പെറ്റത്..അമ്മയും മോനും സുഖമായിരിക്കുന്നു .. തലേന്നുതന്നെ അവള്‍ അല്‍പ്പം ക്ഷീണമൊക്കെ കാണിച്ചിരുന്നു ..രാത്രി തന്നെ പ്രസവം ഉണ്ടാകും എന്നു ഞങ്ങള്‍ കരുതി ..ആലയുടെ വാതിലൊക്കെ നന്നായി മറച്ചുകെട്ടിക്കൊടുത്തു..ഒരു ചെറിയ LED ബള്‍ബും ഇട്ടുകൊടുത്തു .. രാത്രി അലാറം വച്ച് 2 മണിക്കും 5 മണിക്കും ചെന്നു നോക്കി .. ഇനി പകലേ ഉണ്ടാകൂ എന്നു വിചാരിച്ച് ചെന്നു കിടന്നു .. ഉറങ്ങിപ്പോയ ഞങ്ങള്‍ 7 30 യായി  എണീക്കാന്‍..വേഗം ആലയിലെക്കോടി..ചെന്നപ്പോഴുണ്ട് കുഞ്ഞ് തത്തിതത്തി നടന്ന്പാല് കുടിക്കാന്‍ പോകുന്നു .. 6 മണിക്കോ 6.30 ക്കോ പ്രസവം നടന്നിരിക്കും .... 

പ്രസവം പ്രകൃതിയില്‍ ഏറ്റവും സ്വാഭാവികമായ കാര്യമാണെന്നും ,അതിനു ആരുടേയും സഹായം വേണ്ടെന്നും കാണിക്കാനായിരിക്കും പ്രകൃതി ഞങ്ങളെ ഉറക്കിക്കിടത്തിയത്..അല്ലെങ്കില്‍ പാറുവിന്‍റെ വെപ്രാളങ്ങള്‍ കണ്ടു ,ഞങ്ങള്‍ വിഷമിയ്ക്കണ്ട എന്നു കരുതിയിരിക്കും .. 

 മറുപിള്ള വീഴുന്നതും കാത്ത് ഞങ്ങളിരിരുന്നു ..10 മണിയായി  അത് വീഴാന്‍ .. ഞങ്ങളുടെ ചില സുഹൃത്തുക്കളോട് പ്രസവാനുഭവങ്ങള്‍ ചോദിച്ചിരുന്നു ..കൂടാതെ ഞങ്ങള്‍ രണ്ടുപേരുടെ  വീടുകളിലും  മുമ്പ് സ്ഥിരമായി പശുവിനെ പോറ്റീരുന്നു... മറുപിള്ള വേഗം വീഴാന്‍ അല്‍പം പ്ലാവില വെട്ടിക്കൊടുത്തു .. പിന്നെ പച്ചവെള്ളം കുടിക്കാനും കൊടുത്തു ..പച്ചവെള്ളവും പച്ചപ്പുല്ലും മാത്രം തിന്നു വളര്‍ന്ന, മഴയും വെയിലുമേറ്റ് അല്‍പ്പം മേഞ്ഞുനടന്നിരുന്ന തനി നാടന്‍ പശുവാണ്.. 

ഒന്നു കിടന്ന്‍ ,എണീറ്റ്,കുറച്ചു കഴിഞ്ഞു വീണ്ടും കിടന്നപ്പോള്‍ അത് വീണു. മറുപിള്ള വീണാല്‍ അത് തിന്നാന്‍ പശു ആര്‍ത്തി  കാണിക്കാറുണ്ടത്രേ..എന്നാല്‍ പാറുവിന് അതില്‍ താത്പര്യം കണ്ടില്ല ..അത് വീണയുടന്‍ അവള്‍ എഴുന്നേറ്റുമാറി .. നിലത്തു വിരിച്ചിരുന്ന ചണച്ചാക്കിലാണത് വീണത് ..എടുത്തു കൊണ്ടുപോയി ബയോഗ്യാസിലിട്ടു.  അവള്‍ക്ക് കുറച്ച് നല്ല പച്ചപ്പുല്ല് കൊടുത്തു .. 

രണ്ടു ദിവസം അവള്‍ കുറച്ചു വിശ്രമത്തില്‍ ആയിരുന്നു ..അധികനേരവും കിടത്തം ..ശരീരത്തില്‍നിന്നും കുറെ ഭാഗങ്ങള്‍ കൂടി മെല്ലെ പുറത്തുകളയാനുള്ളവ കളഞ്ഞു കൊണ്ടിരുന്നു..തീറ്റക്കൊതിച്ചിയായിരുന്നവള്‍ കുറച്ചേ തിന്നുള്ളൂ ..മകനോടു വലിയ കരുതല്‍ ഉണ്ട് ..ആദ്യദിവസം അവള്‍ ഞങ്ങളെക്കൂടി  വിശ്വസിച്ചില്ല ..ആക്രമിയ്ക്കാന്‍ വന്നു .. ഞങ്ങള്‍ കുറച്ചധികം സമയം  അവള്‍ക്കരികില്‍ ചെലവഴിച്ചു..അവളുടെ മോന് ഞങ്ങള്‍ കാരണം ആപത്തില്ലെന്ന് മനസ്സിലാക്കിക്കൊടുത്തു ..രണ്ടാം ദിവസം അവളുടെ പേടി മാറി .. 


മോന് വലുപ്പം അല്‍പ്പം കുറവാണ്.. കണ്ണന്‍ എന്നാണവന് പേരിട്ടിരിക്കുന്നത് .
ഞങ്ങള്‍ക്ക് പാറുവിനെ കിട്ടുമ്പോള്‍   ചെന പിടിച്ചിട്ട് രണ്ടുമാസം ആയിരുന്നു ..അവര്‍ വെച്ചുരിന്‍റെ ബീജം അത്രേ കുത്തിവച്ചത് .. കുട്ടന് വെച്ചൂരിന്റെ പ്രകൃതമാണ് അധികം എന്നു തോന്നുന്നു .. മങ്ങിയ വെള്ള നിറമാര്‍ന്ന തവിട്ടുനിറം ..ചെറിയ പൂഞ്ഞയും ചെവിയില്‍ നീളന്‍ രോമങ്ങളും ഉണ്ട് ... അമ്മയുടെ വയറ്റിലെ സുഖശീതളകാലാവസ്ഥയില്‍ നിന്നും പുറത്തു വന്ന അവന് തണുപ്പുള്ള പ്രഭാതത്തില്‍ ചെറിയ വിറയല്‍ ഉണ്ടായി .. പക്ഷേ ,എത്ര പെട്ടെന്നാണ് അവന്‍ കാര്യങ്ങള്‍ പഠിച്ചത്..!! എണീറ്റുവന്നു, ആലയുടെ ഏറ്റവും പ്രകാശം കിട്ടുന്ന സ്ഥലത്തു ,വെയില്‍ കായാന്‍ കിടന്നു ..അമ്മയാണെങ്കില്‍ അവളുടെ അവശതയിലും ,അടുത്ത് വന്നു കിടന്ന്‍ അവന്‍റെ മേല്‍ തല വച്ച്  ചൂട് പകര്‍ന്നു .. മനുഷ്യനു മാത്രമാണു ഒന്നും അറിയാത്തത് .. പ്രസവിയ്ക്കാനോ കുഞ്ഞിനെ ശരിയായി  പരിചരിക്കാനോ ഒക്കെയുള്ള അറിവുകള്‍ നഷ്ടമാക്കിയ ജീവി മനുഷ്യനല്ലാതെ വേറേതുണ്ട് ?.. 

Friday, September 4, 2015

ജൈവസംസ്കൃതി ഓണമേള

ഓണത്തിന് ജൈവസംസ്കൃതി ശുദ്ധമായ നാടന്‍   പച്ചക്കറികളും ജൈവഅരിയും  മറ്റുമായി  ആഗസ്ത് 25- 26 തിയ്യതികളില്‍ കണ്ണൂരില്‍ മേള നടത്തിയിരുന്നു ..ജൈവം എന്ന ലേബലില്‍ ഹോര്‍മോണ്‍ -ജീവാണുവാളങ്ങള്‍, ജൈവ കീടനാശിനികള്‍ എന്ന പേരില്‍ കുറെ സാധനങ്ങള്‍ , രാസവളം ഉപയോഗിച്ചുള്ള രാസകീടനാശിനി ഒഴിവാക്കിക്കൊണ്ടുള്ള so called ജൈവകൃഷിയുല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് മിക്കവരും വിപണിയില്‍  എത്തിക്കുന്നത് .. ഇന്ന്‍ ഏറ്റവും മാര്‍ക്കറ്റ് വാല്യു ഉള്ളത് ജൈവത്തിനായതിനാല്‍ സകലരും ഇറങ്ങുന്നുണ്ട് ..അതിലെ കളവും തിരിവും പലര്‍ക്കും അറിയില്ല .. അപ്പോഴും   പ്രകൃതിയുടേതായ തനതു കൃഷി രീതിയിലൂടെ ഉല്പ്പാദിപ്പിക്കുന്നവ മാത്രം നല്‍കിക്കൊണ്ട് ജൈവസംസ്കൃതി പ്രയാണം തുടരുകയാണ്.. എല്ലായിനം സാധനങ്ങളും നല്‍കാനോ ,വേണ്ട അളവില്‍ നല്‍കാനോ ഞങ്ങള്‍ മെനക്കെടാറില്ല..ജനങ്ങളെ ഉല്പ്പാദനത്തിലേയ്ക്ക് നയിക്കുക ,അതിന്റെ മുന്നോടിയായി കൃഷിക്കാര്‍ ഉണ്ടാക്കുന്നവ പങ്കുവയ്ക്കുക ,അതാണ് ഞങ്ങള്‍ ചെയ്യുന്നത് ,..

ലാഭം ഉണ്ടാക്കുന്ന ഏര്‍പ്പാടല്ല ജൈവ സംസ്കൃതിയുടേത് .. കര്‍ഷകരാണ് വില നിശ്ചയിക്കുന്നത് .. അവരുടെ കൃഷിചെലവും ട്രാസ്പോര്‍ട്ട് ചെലവും അതിനൊപ്പം അല്പ്പം ലാഭവും ഈടാക്കാം.. അമിതവില എടുക്കാന്‍ പറ്റില്ല... ഹാള്‍വാടക പന്തല്‍ച്ചെലവ് തുടങ്ങിയ ചെലവുകള്‍ക്ക് ചെറിയ ഒരു പങ്കുവയ്ക്കല്‍ കര്‍ഷകര്‍ നടത്തണം .. ജൈവ സംസ്കൃതിയുടെ ട്രസ്റ്റിമാരും  അഭ്യുദയ കാംക്ഷികളും മുഴുവന്‍ സമയമോ ഭാഗികമായോ സൌജന്യമായി സേവനം നടത്തുന്നു ....

ഓണത്തിന് കാസര്‍ഗോട്ടെ പാലേക്കര്‍ മോഡല്‍ കര്‍ഷകരില്‍നിന്നും വലിയ ചെലവും വഹിച്ചാണ് പച്ചക്കറികള്‍ എത്തിച്ചത് . (അവരുടെ പല പച്ചക്കറികള്‍ക്കും മാര്‍ക്കറ്റ് വിലയേക്കാള്‍ അധികമായിരുന്നു വില , 3000 ത്തിലേറെ രൂപ ട്രാന്‍സ്പോട്ടിനായി .. ) ഹാള്‍ ബുക്കിംഗിനും പ്രയാസമായിരുന്നു .. സര്‍വ്വത്ര മേളകള്‍ അരങ്ങുകൊഴുപ്പിച്ച കണ്ണൂര്‍ .വഴിയോരങ്ങള്‍ മുഴുവനായും കച്ചവടക്കാര്‍ കയ്യടക്കിയുമിരുന്നു ..ഒടുവില്‍ ഗവ . HSS ലെ റോഡില്‍നിന്നും ഉളിലോട്ടു മാറിയുള്ള ഒരു ഹാളാണ് കിട്ടിയത്.. എന്നിട്ടും നല്ല  തിരക്കായിരുന്നു .. ആള്‍ക്കാര്‍ ഏറെ നേരം ക്യു നിന്നുവരെ സാധനങ്ങള്‍ വാങ്ങി .. ഒരു ലോഡ് സാധനങ്ങള്‍ ഇറക്കിയത് ഉച്ചയോടെ തന്നെ ഏകദേശം കാലിയായി.. ഞങ്ങള്‍ക്ക് വിയര്‍ത്ത് പണിയെടുക്കേണ്ടിവന്നു ,ഭക്ഷണം കഴിച്ചതു പോലും വൈകുന്നേരമായിരുന്നു .എന്നാലും , നല്ല ഭക്ഷണം എന്തെന്ന് ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കാനായിരുന്നല്ലോ.. ദക്ഷിണേന്ത്യന്‍ കാര്ഷിക മേളയും കുടുംബ സ്ത്രീകളുടെ മേളയും മാട് പല മേളകളും തരാതരം പച്ചക്കറികളുമായി കാത്തിരുന്നിട്ടും അവയെക്കാളൊക്കെ ആള്‍ക്കാര്‍ക്ക് ജൈവ സംസ്കൃതിയിലാണ് വിശ്വാസം എന്നവര്‍ തെളിയിച്ചു..  

Sunday, July 19, 2015

മുക്കുഴി മലയിലെ പ്രകൃതിപാഠങ്ങള്‍

  

  ര്‍ഷത്തില്‍ എട്ടുമാസവും മഴ പെയ്യുന്ന , വര്‍ഷം   മുഴുവന്‍ മൂടല്‍മഞ്ഞു  തൊട്ടുരുമ്മുന്ന മുക്കുഴിമല .....  മൂന്ന്‍ ആനക്കുഴികള്‍ ഉള്ള മലയാണ്.. കണ്ണൂരില്‍നിന്നും ആലക്കോടെത്തി പിന്നെ .ഉദയഗിരിവഴി അരിവിളഞ്ഞ പൊയിലിലൂടെ ജോസ്ഗിരിയിലെത്തി അവിടന്നും,   അല്പ്പം പൊട്ടിപ്പൊളിഞ്ഞതും മഴക്കാലത്ത് ഇരുവശത്തും  നിറയെ വെള്ളച്ചാട്ടങ്ങളും കുത്തിയൊഴുകുന്ന അരുവികളുമൊക്കെ കാണാന്‍ കഴിയുന്നതുമായ റോഡിലൂടെ രണ്ടുകിലോമീറ്ററോളം പോകണം ,ഞങ്ങള്‍ അനില്‍ ആലക്കോട് എന്നു വിളിക്കുന്ന ,ജൈവസംസ്കൃതി കൂട്ടായ്മയിലെ അനിലിന്‍റെ കൃഷിയിടത്തില്‍ എത്താന്‍ ...എഴുപതോളം   ഇനം പഴവര്‍ഗ്ഗങ്ങളും  മറ്റുപച്ചക്കറികളും തികച്ചും പ്രകൃതികൃഷി രീതിയിലാണ്  അനില്‍ ഇവിടെ തനിച്ചു താമസിച്ച് കൃഷി ചെയ്യുന്നത് .. ഭാര്യയും മക്കളും ആലക്കോടുള്ള വീട്ടിലാണ് താമസം .. ഇവിടെ ഇടയ്ക്കു സുഹൃത്തുക്കള്‍ ഒത്തുകൂടുന്നു .. സാഹസിക വിനോദസഞ്ചാരികള്‍ക്ക് (Rafting) ഇവിടെ ഹോം സ്റ്റേയും ഒരുക്കാറുണ്ട് ..ജൈവകൃഷിചെയ്യാനോ പഠിയ്ക്കാനോ താത്പര്യമുള്ളവര്‍ക്ക് അവിടെ ചെല്ലാം . പത്തേക്കറോളം സ്ഥലമുണ്ട് . അതില്‍ പകുതിയോളമേ ഇപ്പോള്‍ കൃഷിയുള്ളൂ .









നന്നായി മഴ പെയ്യുന്ന .കര്‍ക്കിടകത്തിലെ കറുകറുത്ത ദിനത്തിലാണ് ഞങ്ങള്‍ ആദ്യമായി മുക്കുഴിയില്‍ എത്തിയത് .. അനിലിന്‍റെ കൃഷിയിടം കാണണമെന്നത് ഏറെ നാളത്തെ ആഗ്രഹമാണ്.. നനവില്‍ നടന്ന ,ഗൌരവമാര്‍ന്ന കാര്‍ഷിക നേര്‍ജീവിത ചര്‍ച്ചകളുടെ തുടര്‍ച്ചയായി ഒരു രണ്ടുദിന ക്യാമ്പ് അവിടെ വയ്ക്കണമെന്ന് കുറെക്കാലമായി  പറയാന്‍ തുടങ്ങിയതാണെങ്കിലും ഇപ്പോഴാണ് അവസരമായത് .. ഈ മഴയത്ത് അവിടേയ്ക്ക് യാത്ര അനുചിതമെന്നൊന്നും   മണ്ണിനെ സ്നേഹിയ്ക്കുന്ന കൂട്ടായ്മയിലെ കൂട്ടുകാരാരും ചിന്തിച്ചില്ല .. സംക്രമത്തിന്നാരംഭിച്ച്    ഒന്നിനവസാനിച്ച  ക്യാമ്പ് തികച്ചും ലളിതമായതായിരുന്നു ..ഇവിടത്തെ പ്രാരാബ്ദങ്ങള്‍ കാരണം  ഞങ്ങള്‍ക്ക് ശനിയാഴ്ചയെ പോകാനായുള്ളൂ.. 

 ഏഴുമണിയ്ക്ക് ധര്‍മ്മശാലയിൽ , എത്തിയാല്‍  തന്‍റെ ജീപ്പില്‍ ഒന്നിച്ചു പോകാമെന്ന് വിനോദ് പറഞ്ഞതിനാല്‍ അങ്ങനെയാവാമെന്നുവച്ചു  അതിരാവിലെത്തന്നെ പുറപ്പെട്ടു..ബസ്സ്റ്റോപ്പില്‍ എത്തിയപ്പോള്‍ രണ്ടു സെക്കന്‍റിന്‍റെ വ്യത്യാസത്തില്‍ ബസ്സ് കിട്ടിയില്ല .. ഞങ്ങളുടെ കണ്‍മുന്നിലൂടെ 5.40 ന്റ്റെ സ്റ്റേറ്റ് ചീറിപ്പാഞ്ഞുപോയി ..അല്പം ചാറ്റല്‍ മഴയും തുടങ്ങി .. അവിടെ നിന്നാല്‍   വൈകുമെന്നതിനാല്‍ നേരെ ചക്കരക്കല്ലിലേയ്ക്ക് നടന്നു .. അവിടെനിന്നും ഒരു ബസ്സ് പോകാനുണ്ട് .. വസ്ത്രങ്ങള്‍ അല്‍പ്പം നനഞ്ഞതിന്റെയും മറ്റും മുഷിവോടെ അവിടെ നിന്നപ്പോഴുണ്ട്  ഒരു ബാഗ്ലൂര്‍ ബസ്സ് തൊട്ടുമുന്നില്‍ വന്നുനില്‍ക്കുന്നു .... അധികവും പെരുന്നാള്‍ ആഘോഷിയ്ക്കാന്‍ നാട്ടിലെത്തുന്ന യാത്രക്കാരുള്ള ബസ്സാണ്.. ഞങ്ങളെ കണ്ടപ്പോള്‍ കിളി , കണ്ണൂരെക്കാണെങ്കില്‍ കേറിയ്ക്കോ എന്നായി ..നടന്നതിന്റെ ക്ഷീണവും നനഞ്ഞതിന്റെ വിഷമവും ഒക്കെ മാറി അതില്‍ കയറിയപ്പോള്‍ ..  ദൈവം പറഞ്ഞയച്ചപ്പോലെ എത്തിയ ആ ബസ്സ് കൃത്യസമയത്തുതന്നെ ഞങ്ങളെ കണ്ണൂരെത്തിച്ചു ....അവര്‍ പണം വാങ്ങിയതുമില്ല .. 



റമ്പൂട്ടാന്‍
പുതിയതെരുനിന്നും വസന്തേച്ചിയെയുംകൂടി കൂട്ടി  ധര്‍മ്മശാലയിലെത്തിയപ്പോൾ  എഴുമണിയായതേ ഉണ്ടായിരുന്നുള്ളൂ ..അല്‍പ്പനേരം വിനോദിനെയും കാത്തുനിന്നു ..  ചെറിയ മോനെയും ഭാര്യയെയുമൊക്കെ കുട്ടിയാണ് വിനോദ് വന്നത് .. പിന്നെ ബോലേറോയില്‍ ഒരു യാത്ര ... അരി വിളഞ്ഞ പോയിലിന് ശേഷം മോശമായ റോഡായിരുന്നു ..അതുവരെയും ഒന്നാംതരം റോഡ് ..  ഒമ്പതു മണിക്ക് മുമ്പേ   മുക്കുഴിമലയില്‍ എത്തി .. ഞങ്ങള്‍ എത്തിയപ്പോള്‍ തലേ ദിവസം വന്നവരൊക്കെ ചാറ്റല്‍മഴയത്തു   നടക്കാന്‍ പോയിരിക്കയായിരുന്നു .. കുറച്ചു പേര്‍ കൂടി ശനിയാഴ്ച വന്നു.. ആകെ കുട്ടികളും മുതിര്‍ന്നവരുമടക്കം ഇരുപതിലേറെപ്പേര്‍.. അവിടെ അനിലിന്റെ ഇന്‍റര്‍ലോക്കിംഗ് ഇഷ്ടികകള്‍ കൊണ്ടുപണിത ലളിതമായ വീട് ..തറ  സിമന്‍റിട്ടതാണ് എന്നതാണ് തണുപ്പ് അധികമുള്ള ആ സ്ഥലത്തു ആ വീടിന്‍റെ പോരായ്മ .. നനവിലെ തറയോടിന്‍റെ ഊഷ്മളത പരിചയിച്ചശേഷം ,മഴക്കാലത്ത് തീരെ പറ്റാത്ത സാധനമാണ് സിമന്‍റിട്ട  നിലം .. ടൈല്‍സ് മാര്‍ബിള്‍ എന്നിവയും ഇങ്ങനെ തന്നെ ... കാലിലൂടെ ശരീരത്തിലെ ചൂടത്രയും  സിമന്‍റ് വലിച്ചെടുക്കുന്നതിനാല്‍ തറയില്‍ കാലുകുത്താന്‍  ഏറെ വിഷമിച്ചു . സാമ്പത്തികപ്രതിസന്ധികൊണ്ടത്രേ സിമന്‍റാക്കേണ്ടിവന്നത്..  മേല്‍ക്കൂര ഓടുതന്നെ.. 






നടക്കാന്‍ പോയവര്‍ വന്ന ശേഷം പ്രാതലിനൊരുക്കങ്ങള്‍... അല്‍പ്പം കപ്പ പുഴുങ്ങിയതും പിന്നെ ചക്കക്കുരു കൊണ്ട് ഉപ്പുമാവും  എരിവ് കൂടിയ കൃസ്ത്യന്‍ സ്റ്റൈലില്‍ കാന്താരിചമ്മന്തിയും.. കുരു തൊലികളഞ്ഞു വേവിച്ച് ,മിക്സിയില്‍ പൊടിച്ചാണ് ഉപ്പുമാവ് ഉണ്ടാക്കിയത് ..അല്‍പ്പം മധുരമുള്ള ഉപ്പുമാവ് .. കുറച്ചു വെളിച്ചെണ്ണയും ഉപ്പും  മാത്രമാണ് കടയില്‍നിന്നും വാങ്ങിയ സാധനം . ചമ്മന്തിയുടെ എരിവ് അസഹ്യമായിരുന്നെങ്കിലും കപ്പയും ഉപ്പുമാവും ഉഗ്രന്‍ സ്വാദായിരുന്നു ..കുഞ്ഞുങ്ങള്‍ക്ക് നിലത്തിരുന്ന് ഇലക്കീറില്‍  നാടന്‍ ഭക്ഷണം കഴിയ്ക്കാന്‍ ഒരു പരിശീലനവും .. ചൂട് വെള്ളം മാത്രമാണ് കുടിക്കാന്‍ ഒരുക്കിയത് .. 


ഭക്ഷണ ശേഷം ചര്‍ച്ചതുടങ്ങി ..കുഞ്ഞുങ്ങള്‍ അവരുടേതായ കളികളിലും ഏര്‍പ്പെട്ടു .. നന്മ  എന്ന മിടുക്കിക്കുട്ടി  മറ്റുള്ളവര്‍ക്ക് പലതരം കടലാസ് തൊപ്പികളും തോക്കും മറ്റും ഉണ്ടാക്കിക്കൊടുത്തു.. ചര്‍ച്ചകള്‍ക്ക് അധികം സമയം കിട്ടിയില്ല .കൂര്‍ക്ക നടാന്‍   അനിലിനെ സഹായിക്കാനും അല്‍പ്പം കൃഷിപരിശീലനത്തിനും കൂടി ഈ അവസരം ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു .. ചൂടും മഞ്ഞുമൂടിയ മലകളെയും പിന്നെ ചെറിയ മഴയും വകവയ്ക്കാതെ എല്ലാവരും പറമ്പിലേയ്ക്കിറങ്ങി..


 മാറ്റാന്‍ വസ്ത്രങ്ങള്‍ കരുതാത്തതിനാല്‍ കുടയെടുത്തു..കുറച്ചു ഫോട്ടോയെടുപ്പും നടത്തേണ്ടതുണ്ട് ..മഴകാരണം കൂടുതല്‍ നടക്കാനായില്ലെങ്കിലും  കുറച്ചു കൃഷികള്‍ കണ്ടു ..റമ്പൂട്ടാന്‍ കായ്ച്ചുതുടങ്ങിയിരുന്നു . ഫാഷന്‍ഫ്രൂട്ട് നിറയെ കായ്ച്ചുകിടക്കുന്നു ..മലയോരമായതിനാല്‍ പുളി കുറവായിരുന്നു, തേന്‍ ചേര്‍ക്കാതെ തന്നെ കഴിയ്കാം.. പിന്നെ  മിറാക്കിള്‍ ഫ്രൂട്ട്,പലതരം മാവുകള്‍ , വെണ്ണപ്പഴം ,മാംഗോസ്റ്റീന്‍,ഓറഞ്ച്,മാതളം,മലയന്‍ ആപ്പിള്‍    തുടങ്ങി പലതരം മരങ്ങള്‍ ..പലതും തൈകള്‍ അത്രേ .. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ നല്ല വരുമാനം കിട്ടും .. ഇവിടെ ഓറഞ്ച് ,മുന്തിരി എന്നിവ നന്നായി വിളയുമെന്നു തോന്നുന്നു .ഊട്ടിയ്ക്ക് സമാനമായ കാലാവസ്ഥയാണ്... 


കൂര്‍ക്ക നടല്‍ യജ്ഞത്തില്‍ കുറച്ചുപേര്‍ പങ്കുചേര്‍ന്നു ..മൂന്നാംക്ലാസുകാരന്‍ അമോലും അവനെക്കാള്‍ വലിയ തുമ്പാ കൊണ്ട് അല്‍പ്പം കിളക്കാന്‍ ശ്രമിച്ചു ..  ആദ്യം പുല്ലു ചെത്തി നിലം ഒരുക്കല്‍ .. പിന്നെ നീളത്തില്‍   തറകള്‍ നിര്‍മ്മിയ്ക്കല്‍ ,മണ്ണൊലിച്ചുപോകാതിരിയ്കാന്‍  ചപ്പിട്ട്  മൂടല്‍.. മൂന്നുപേര്‍ കൊന്നച്ചപ്പ് വെട്ടാന്‍ പോയി ..   പൊതുവേ കിഴങ്ങു വിളകള്‍ക്ക്  ഈ രീതി തന്നെയെങ്കിലും പച്ചശീമക്കൊന്ന  മൂടിയത് അല്‍പ്പം ചിന്താക്കുഴപ്പം ഉണ്ടാക്കി ..നാളെയ്ക്കത് വാടും എന്ന്‍ അനില്‍ പറഞ്ഞു .. തലേ  ദിവസം  തൂപ്പിട്ട് വച്ചിരുന്നെങ്കില്‍ അതായിരുന്നു കൂടുതല്‍ നല്ലത് . പച്ചിലകളില്‍ തന്നെ ഒരു ചാണ്‍ അകലത്തിലായി  തലപ്പുകള്‍ നട്ടു.. ഒരു മാസം കഴിയുമ്പോള്‍ പടര്‍ന്ന തണ്ടുകളില്‍ ഇനി മണ്ണിടണം.. മണ്ണിട്ട മുട്ടുകളിലാണ് കൂര്‍ക്ക പിടിക്കുക .. 
അനില്‍ വിളകള്‍ക്കായി ചെയ്യുന്ന വളപ്രയോഗരീതി തികച്ചും ചെലവുകുറഞ്ഞതും ലളിതവുമാണ് .. സ്വന്തം നാടൻ പശുവിനെ ഇണ പിടിപ്പിക്കാനായി കുട്ട്ന്റെയടുത്ത് കൊണ്ടുപോയതിനാൽ ആരുടെയോ രണ്ടു പശുക്കളെ അവിടെ ആലകെട്ടി പോറ്റുന്നുണ്ട്..   ആലയ്ക്ക് സമീപത്തെ കുഴിയിലേക്ക് ആല കഴുകിയ വെള്ളവും  മൂത്രവും  എത്തും ..ഇതിലേയ്ക്ക് ബയോഗ്യാസ് സ്ലറിയും എത്തും .. മഴവെള്ളവും ഇതിലെത്തും .. മോട്ടോര്‍ വച്ച് പമ്പ് ചെയ്തു ഇത് മുഴുവന്‍ കൃഷിയ്ക്കും എത്തിയ്ക്കുന്നു..  ഇവിടെ എല്‍‌പി‌ജി ഗ്യാസ് ഇല്ല . വെളിച്ചം സോളാറുമാണ്..



കുറച്ചുപേര്‍ കൃഷിയ്ക്കിടയില്‍ പാചകത്തിനായി പോയി .. പച്ചരി കൊണ്ട് കഞ്ഞിയും ഇലകള്‍ ചേര്‍ത്ത ചമ്മന്തിയും പിന്നെ വാഴക്കൂമ്പും ചെറുപയറും ചേര്‍ത്ത തോരനും .. ഭക്ഷണശേഷം കുറച്ചു പാട്ടുകള്‍ ..കുട്ടി കളും പാടി .. പിന്നെ   അഞ്ചു മണിവരെ നീണ്ട ചര്‍ച്ചകള്‍ . ഫാം ടൂറിസം , കൃഷിപ്പണികള്‍ക്കായി പരസ്പര സഹായ നെറ്റ് വര്‍ക്കുകള്‍ ഉണ്ടാകേണ്ടതിന്റെ പ്രധാന്യം  , വാക്കും പ്രവര്‍ത്തിയും ഒന്നാകേണ്ടത്തിന്റെ ആവശ്യം ,പ്രകൃതിയില്‍ ഷോര്‍ട്ട് കട്ടുകള്‍ ഇല്ല  എന്നും  പണത്തിന്റെ വഴിയേ പോകുമ്പോള്‍ ആരോഗ്യവും ഒപ്പം ജീവിതത്തിന്‍റെ ആനന്ദവും നഷ്ടമാകും എന്നുമൊക്കെയുള്ള യാഥാര്‍ഥ്യങ്ങള്‍ തുടങ്ങിയവയായിരുന്നു ചര്ച്ച ചെയ്തത് . മനുഷ്യന്‍ യഥാര്‍ഥത്തില്‍  മിശ്രഭുക്കോ സസ്യഭുക്കോ എന്ന വിഷയത്തിലും ചര്‍ച്ചനടന്നു .. മാംസാഹാരവും കഴിക്കുമെങ്കിലും സസ്യാഹാരമാണ് മനുഷ്യന്‍റെ സ്വാഭാവിക ആഹാരം എന്ന്‍ കൂട്ടത്തിലെ സ്യഭുക്കുകള്‍ സമര്‍ഥിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ മിശ്രഭുക്കുകള്‍ക്ക് അതിനോടു യോജിക്കാനായില്ല .. എങ്കിലും അവര്‍ക്ക് ചെറിയ ഒരു മാറ്റം ചിന്തയിലുണ്ടാക്കാനായി കൊച്ചു അമോല്‍വരെ നന്നായി വാദിച്ചു ..    

ക്യാമ്പവലോകനം .. സമയക്കുറവ് വല്ലാതെ ബാധിച്ചു ..ഒരു ദിവസം കൂടി ഇരിക്കാനായിരുന്നെങ്കില്‍.. പക്ഷേ പ്രാരാബ്ദങ്ങള്‍ ..തീന്‍മേശയില്‍ മൂടല്‍മഞ്ഞു നനവ് തീര്‍ക്കുന്ന ,  അവിടത്തെ മഞ്ഞുമൂടിയ സന്ധ്യയെയും രാത്രിയെയും ആസ്വദിയ്ക്കാന്‍ ഇനിയും പോകണം എന്നെങ്കിലും .. അല്‍പ്പം മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു . വഴിയിലെ കുന്നുകളില്‍  മൂടല്‍ ഉണ്ടായിരുന്നു .. തിരിച്ചുവരുമ്പോള്‍ ബോലെറോയില്‍  ഹാഷിമിക്കയും അമോലും പ്രദീപും  കൂടി ഉണ്ടായിരുന്നു .കണ്ണൂര്‍വരെയും ചര്‍ച്ചകള്‍ തുടര്‍ന്നു.. ഗംഭീരമായ ഗിരിനിരകളും പിന്നെ തൊട്ടുതലോടാന്‍ ഓടിവരുന്ന മഞ്ഞിന്‍കണങ്ങളും എന്റെ മനസ്സില്‍ ഗംഭീരമായ മൌനം നിറച്ചിരിക്കുകയായിരുന്നു .....          

Friday, June 5, 2015

കൃഷി ആരോഗ്യത്തിലേയ്ക്കുള്ള ചവിട്ടുപടിയാണ്..


..

മൂന്നുമാസത്തെ കഠിനമായ പ്രയത്നങ്ങള്‍ .രാവിലെയ് വൈകുന്നേരവുമായി  ,മിക്കവാറും ഒഴിവാകാനാകാത്ത ചില പരിപാടികള്‍ മാത്രം ചെയ്തുകൊണ്ട് ,ദിവസവും 4-5 മണിക്കൂറുകള്‍ അദ്ധ്വാനിച്ചതിന്റെ ഫലമായി വയലിനെ ഒരു വിധം വയലാക്കി മാറ്റി .. അടുത്ത വര്‍ഷമാകുമ്പോഴേ ശരിക്കും വയലാകൂ ,, പച്ചക്കറികള്‍,വാഴകള്‍ ,പൂച്ചെടികള്‍ ..ഒടുവില്‍ നെല്‍വിത്തുകളും .. ഈ വര്ഷം എല്ലാം പരീക്ഷണങ്ങള്‍ആണ്.. അനാവശ്യ ചാലുകള്‍ കളകള്‍ കൊത്തിയിട്ട് നികത്തി .അടഞ്ഞ ചാലുകള്‍ ശരിയാക്കി നെല്ലിനായി   8 പാടങ്ങളാണ് പണിതത് .. മേയ്31, ജൂണ്‍ 1,2 ദിവസങ്ങളിലായി കട്ടയുടച്ച് ,കളനീക്കി ഒരുവിധം നിരപ്പാക്കിയ പാടങ്ങളില്‍ വിത്തിട്ടു .. കൈക്കോട്ടും ചെറിയ കൈപ്പിക്കാസുമാണ് ഇതിനായി ഉപയോഗിച്ചത് .. കൃഷി ഒരു ധ്യാനമാണെന്നും മണ്ണും മനസ്സും പിന്നെല്ലാ ജീവികളുമായുള്ള ആത്മബന്ധമാണ് കൃഷിയെ വിജയിപ്പിക്കുന്നത് എന്ന മന്നറിവു നേടിയതിനാല്‍ ,പണിയുന്നതിന്റെ ആഹ്ലാദവും ഞങ്ങള്‍ രണ്ടുപേരും മറ്റാര്‍ക്കും വീതിക്കാതെ ചെയ്തു .. 

ഇപ്പോള്‍ അഭിമാനമുണ്ട് .. മനസ്സുറച്ചാല്‍ ആര്‍ക്കും എന്തും ചെയ്യാനാകും .. തൊട്ടാവാടികള്‍ വിരലുകളെ കീറിമുറിച്ചിട്ടും , കളകളുടെ കറയും വല്ലാതെ ചൊറിയുന്ന അലര്‍ജ്ജിയും ഒക്കെയുണ്ടായിട്ടും പിന്‍മാറിയില്ല .. 3 വയലുകളില്‍ തവളക്കണ്ണനും ,രണ്ടെണ്ണത്തില്‍ പൊന്നാര്യനും ഓരോന്നില്‍ ഗന്ധകശാല ,കുഞ്ഞിനെല്ല് ,തൊണ്ണൂരാന്‍ എന്നിവയും നുരി വച്ചു.കളകള്‍ ധാരാളമായി പൊങ്ങാന്‍ സാധ്യതയുള്ളതിനാല്‍ കയര്‍ കെട്ടി .അല്പ്പം അകലത്തില്‍ തന്നെ  ചാലു കീറിയാണ്  നുരി വച്ചത് .. ഇവിടെ യോജിച്ച  വിത്തുകള്‍ കണ്ടെത്തി ,പറ്റാത്തവ അടുത്ത വര്ഷം മാറ്റും .. ബസുമതി ,ചുവന്ന കയമ എന്നീ വിത്തുകളും വളരെ കുറച്ചു കിട്ടിയിട്ടുണ്ട് ..വന്‍പയര്‍ ഉള്ള ഒരു പാടം വൃത്തിയാക്കി അവയും നടണം..വിത്തിട്ട് കുരവയിട്ട് മണിനെയും വിത്തിനെയും ഉണര്‍ത്തി .. അര്‍പ്പോ .ഈര്‍റോ ......ഇപ്രാവശ്യം ഞങ്ങള്‍ തനിച്ചു ചെയ്തു ,അടുത്ത വര്ഷം ഇതില്‍ കൂട്ടക്കാരെയും പങ്കാളികളാക്കാം 
മഴ ഞങ്ങളെ ചതിച്ചില്ല .വിത്തിടുമ്പോള്‍ തന്നെ അടക്കാനാകാത്ത ആഹ്ലാടംപോലെ ചാറ്റല്‍മഴ ഓടിപ്പാഞ്ഞുവന്ന് ചെറുതായി നനച്ച് തന്നു ..വിളവു മോശമാകാനിടയില്ല എന്ന്‍ മനസ്സ് പറയുന്നു ..പ്രകൃതിക്കൊപ്പം നമ്മള്‍ നിന്നാല്‍ നമ്മള്‍ക്കൊപ്പം നില്‍ക്കാതിരിക്കാന്‍ പ്രകൃതിയ്ക്കാകില്ലല്ലോ .. 

Friday, March 6, 2015

കൃഷി ഒരു ജീവിതരീതിയാണ്


സമയക്കുറവുണ്ട് .. വയലില്‍ പണികള്‍ ഓരോന്നായി നടക്കുകയാണ്.. നട്ടതിനൊക്കെ പുതയിട്ടു ..കൈവളം കൊടുത്തു .    ഇടയ്ക്കു മല്ലിക തൈകള്‍ നട്ടു. കീട നിയന്ത്രണത്തിന് മാത്രമല്ല പരാഗണകാരികളെ ആകര്‍ഷിയ്ക്കാനും മല്ലിക സഹായിക്കും .. ഇടയ്ക്കു ചാണകം ,സ്ലറി എന്നിവ ചെര്‍ത്ത് കലക്കി ഒഴിക്കുന്നുണ്ട് .. യൂറിയ ഇടുന്ന ചെടിയുടെ തിമര്‍ത്ത വളര്‍ച്ച ഇല്ലെങ്കിലും ,കരുത്ത് വന്നു തുടങ്ങി .. പല പ്രാവശ്യം ചീര പൊട്ടിച്ചു കഴിഞ്ഞു .. ചുവപ്പ്ചീര, മഴച്ചീര ,പൂച്ചീര എന്നിവയാണ് പ്രധാന ചീരകള്‍ നട്ടത് .പാലക്കും ചെറുചീരയും ആരോഗ്യ ചീരയും അല്പം നട്ടിട്ടുണ്ട്.. സ്വര്‍ണ്ണച്ചീര എന്ന ബത്താസ് ചീര പടര്‍ന്നിട്ടുണ്ട് 

കുറച്ചു കരിമ്പ് നട്ടത് മുളയ്ക്കുന്നുണ്ട് ,, വന്‍പയര്‍ തീരെ കുറച്ചു നാട്ടതും ഉഴുന്നും പൊടിച്ച് വളരുന്നുണ്ട് ,, നാരില്ലാ പയര്‍,നീളന്‍പയര്‍,കുറ്റിപ്പയര്‍,നാടന്‍പയര്‍, കാന്താരികള്‍ , പച്ചമുളക് ,ആന ക്കൊമ്പന്‍വേണ്ട . മരവെണ്ട,മുന്തിരിത്തക്കാളി തുടങ്ങിയവ വളര്‍ന്നുവരുന്നുണ്ട് .. നടുമ്പോള്‍ ചാണപ്പൊടി നല്കിയത് അല്പ്പം കുറഞ്ഞത് വളര്‍ച്ചയെ ബാധിച്ചു ..മാത്രമല്ല സാമാന്യം ഉപദ്രവം ചുവന്ന ഞണ്ടുകള്‍ ചെയ്യുന്നുണ്ട് .. കുറേ തൈകള്‍ അവര്‍ നശിപ്പിച്ചു .. വീണ്ടും മാറ്റി നട്ടുകൊണ്ടിരികുന്നു.. അവരോടു യുദ്ധത്തിനൊന്നും ഞങ്ങളില്ല ..അവരുടെ സാമ്രാജ്യമായിരുന്നല്ലോ .. അവര്‍ ക്രമേണ ഒഴിയും എന്നു വിശ്വസിയ്ക്കുന്നു .. അതുപോലെ തന്നെ കളകളോടും കരുതുന്നത്.. നാലഞ്ചു വര്ഷം മണ്ണ്‍ ഒലിച്ചുപോകാതെയും ചൂടാവാതെയും മണ്ണിരകളേയും മറ്റു ജീവികളെയും സംരക്ഷിച്ചത് അവരാണല്ലോ .. ഇനി ഞങ്ങള്‍ പുതയിട്ട് കൃഷി ചെയ്തുകൊള്ളാം ,നിങ്ങളുടെ ദൌത്യം അവസാനിച്ചു എന്ന്‍ അവരോടു പറഞ്ഞിട്ടാണ് കലകള്‍ നിയന്ത്രിയ്ക്കുന്നത് ..
മൂന്നു കൂവ്വലുകള്‍ കുഴിച്ചതില്‍ വെള്ളം കുറയുന്ന മുറയ്ക്ക് അല്പ്പം കുഴിയ്ക്കുന്നു .. ഒരു കോണില്‍ കുളം കുഴിയ്ക്കുന്ന പണിയും തുടങ്ങി .. നിലക്കടല നട്ടത് പൂത്തിരിയ്ക്കുന്നു .. നാലഞ്ചിനം മഴുരക്കിഴങ്ങുകളുടെ വള്ളികള്‍/ വിത്തുകള്‍ നട്ടവ വളര്‍ന്നുതുടങ്ങി .. അല്പം ചെറിയ ഉള്ളി പരീക്ഷണാര്‍ഥം നട്ടിട്ടുണ്ട്.. 

വയലിന്‍റെ വെള്ളം അധികമുള്ള ഭാഗത്താണ് കുളം വരിക ..അതിന്റെയടുത്ത തട്ടില്‍ കുറച്ചുവാഴകള്‍ വച്ചവ വളരുന്നുണ്ട് .. ഒരു വളവും ഇടാതെ ,നട്ട് പുതയിട്ടു കൊടുത്തു .. എതിര്‍ വശത്തും ഒരു നിരയില്‍ വാഴ നട്ടിട്ടുണ്ട് .. .നാടാണ്‍ പറ്റാതിരുന്നത് ചെറുപയര്‍ ,വന്‍പയര്‍ മരച്ചീനി എന്നിവയാണ്.. നേരം വൈകിയതിനാല്‍ വെള്ളത്തിന്റെ പ്രശ്നം ,പിന്നെ കളനീക്കുക എന്ന  പ്രശ്നം.. എന്നാലും നാലഞ്ച് കമ്പുകള്‍ മരച്ചീനി നട്ടു കുറച്ചുകൂടി നടണം.. നാലാഞ്ജ്ച് പപ്പായകള്‍ ചിറയില്‍ നട്ടത് വളരുന്നുണ്ട് ,കവുങ്ങ് പേരിന് ഒന്നുമാത്രം നട്ടു..രണ്ടു ചിറകളിലായി കുറച്ചു തെങ്ങുകള്‍ ഉണ്ട് ..അവയ്ക്കു പൂത്ത നല്കിയിട്ടുണ്ട് . ഇപ്പോള്‍ ഓരോ ദിവസമായി സ്ലരി നല്‍കിക്കൊണ്ടിരിക്കുന്നു . വഴുതന പാകിയിട്ടുണ്ട് പറിച്ചുനടാന്‍. ചൂട് കൂടുമ്പോള്‍ തക്കാളിയില്‍ പരാഗണം നടക്കാതെ പൂക്കള്‍ കരിയുകയാണ് പതിവ് .എന്നാല്‍ നാടന്‍ തക്കാളിവേനലിനെ അതിജീവിയ്ക്കുന്നുണ്ട് .. അല്പ്പം വിത്ത് പാകിയിട്ടുണ്ട് .. കുളത്തിനടുത്ത തട്ടില്‍ പയര്‍ ,വഴുതന ,തക്കാളി എന്നിവ നടണം .. 

പിന്നെ കാര്യമായ പണിയുണ്ട് .. 45 സെന്‍റ് സ്ഥലം ഉള്ളത്തില്‍ പാതിയില്‍ കൃഷിയായി .ബാക്കിഭാഗത്ത് കള മാറ്റണം .. ചാലുകള്‍ ശരിയാക്കണം .ആവശ്യമില്ലാത്ത ചാലുകള്‍ നീക്കി ,നെല്‍കൃഷിയ്ക്കായി വയല്‍ ഒരുക്കണം .. വെള്ളരിവര്‍ഗ്ഗങ്ങള്‍ (വെള്ളരി,കുമ്പളം ,വത്തയ്ക്ക കക്കിരി ,മത്തന്‍..) നട്ട സ്ഥലത്തും അല്പ്പം കൂടി സ്ഥലവും കൂട്ടിയാണ് നെല്ല് നടുക ..അത്  ഏപ്രിലിന് ശേഷം.. ബാകിയുള്ള സ്ഥലത്തു വാഴകളും മരച്ചീനിയും ഇടവിളകളും നടണം .. കള അല്പം മാത്രം നിയന്ത്രിയ്ക്കും .. ചിറയിലും അതോട് ചേര്‍ന്ന  തെങ്ങിന്റെ തണലുള്ള ഭാഗത്തും മഞ്ഞള്‍ ,ചെമ്പ് ,കൂവ ചേന തുടങ്ങിയവയാണ് നടാന്‍ വിചാരിക്കുന്നത് .. .

ഇത് ഒരു പ്രകൃതികൃഷി ഗവേഷണ - പരീക്ഷണ പ്ലോട്ടാക്കാനാണ് വിചാരിക്കുന്നത് .. ഒരു ബോര്‍ഡ് വയ്ക്കണം .. പശുവിനും ആടിനും പുല്ലരിയാന്‍ അല്പ്പം സൂത്രകാരായ സ്ത്രീകള്‍ എത്തുന്ന സ്ഥലമായതിനാല്‍ ഇതിനെ ഒന്നല്‍പ്പം എസ്റ്റാബ്ലിഷ് ആകാതെ വഴിയില്ല .. ആടിനെ അഴിച്ചു വിടുന്നവരോട് പല തവണ അരുതെന്ന് പറയേണ്ടി വന്നിട്ടുണ്ട് .. ചുറ്റും മുസ്ലിം ഗൃഹങ്ങളാണ്..വര്‍ഗ്ഗീയത പറയുന്നതല്ല എങ്കിലും അല്പ്പം ഒറത്ത ആള്‍ക്കാരാണ് ചുറ്റുമുള്ളവര്‍ ..  ഞങ്ങള്‍ ഇത്രയേറെ കഷ്ടപ്പെട്ടു  വിയര്‍പ്പൊഴുക്കി കൃഷി ചെയ്യുന്നത് കണ്ടിട്ടും ആടിനെ കെട്ടാന്‍ പല   തവണ പറഞ്ഞിട്ടും കണ്ണു തെറ്റിയാല്‍ ആട് വയലില്‍ എത്തുന്നു .. അതൊക്കെ നിയന്ത്രിയ്കാന്‍ കളിയല്ല ,കാര്യമായ കൃഷിയാണ് നടക്കുന്നതെന്ന് ബോധ്യപ്പെടണം .കള നീക്കാതെ വച്ചിരിക്കുന്നത് തന്നെ അവരുടെ കണ്ണില്‍ തമാശയാണ്.. ജീവിയ്കാനുള്ള പണമുണ്ടായിട്ടും, സമ്പാദ്യമത്രയും ഇങ്ങനെയൊരു വയലില്‍ മുടക്കി ,കഷ്ടപ്പെടുന്നത് അവര്‍ക്ക് വെറും ഭ്രാന്താണ് ..ഞങ്ങള്‍ ഒന്നുകൊണ്ടും നിരാശപ്പെടാനോ പിന്തിരിയാനോ പോകുന്നില്ല ..ഈ വയല്‍ ഞങ്ങള്‍ക്ക് ഒരു നിയോഗം പോലെ ലഭിച്ചതാണ്.. ഇവിടെ കൃഷിയുടെ യഥാര്‍ത്ഥ മാതൃക കാണിച്ചുകൊടുക്കാനും ജൈവ വൈവിധ്യം സംരക്ഷിയ്ക്കാനും ഒപ്പം കുറെ നല്ല വിത്തുകള്‍ ഉണ്ടാക്കി വിതരണം ചെയ്യാനും പ്രകൃതി ഞങ്ങളെ ഏല്‍പ്പിച്ചിരിക്കുകയാണ് .. അതുകൊണ്ട് ,മണ്ണും കാലാവസ്ഥയും മറ്റെല്ലാ ഘടകങ്ങളും ഒത്തുചേര്ന്ന് ,പ്രശ്നങ്ങള്‍ എല്ലാം മാറി ഞങ്ങള്‍ക്കൊപ്പം പ്രകൃതി ഉണ്ടാകും ,തീര്‍ച്ച ..കൃഷി എന്ന വ്യവസായമോ , കൃഷി എന്ന പണമുണ്ടാക്കലോ അല്ല ,കൃഷി എന്ന ജീവിതരീതിയാണ്ഞങ്ങള്‍ പിന്തുടരുന്നതും പ്രചരിപ്പിക്കുന്നതും .. അതുകൊണ്ട് ഒരിയ്ക്കലും ഞങ്ങള്‍ പരാജയപ്പെടില്ല        


Saturday, November 29, 2014

ചികില്‍സ വേണ്ടത് മനുഷ്യന്‍റെ ആര്‍ത്തിയ്ക്കാണ്...

ടിവി തുറാക്കാനേ പറ്റുന്നില്ല .. ചാനല്‍കാര്‍ക്ക് കുറച്ചുദിവസത്തെ ഉപജീവനത്തിനായി കിട്ടിയതു പക്ഷിപ്പനിയായതിനാല്‍,ടിവി തുറക്കുമ്പോള്‍ ചീഞ്ഞഴുകിയ താറാവിറച്ചി മണക്കുന്നു,മനംപിരട്ടലുണ്ടാകുന്നു.. അവര്‍ കഴിയുന്നത്ര ആഘോഷിക്കുന്നു ..ചാനല്‍ച്ചര്‍ച്ചാജീവികള്‍ക്കും നേരം പോകാന്‍ കുറച്ചുദിവസത്തെ പണിയായി ..പക്ഷേ യാഥാര്‍ഥ്യങ്ങള്‍ പൂര്‍ണ്ണമായും വിസ്മരിച്ചുകൊണ്ട് ,നേരംകൊല്ലല്‍ ചര്‍ച്ചകള്‍ മാത്രം നടക്കുന്നു ..താറാവുകളെ രോഗമില്ലാത്തവയെയും ഉള്ളവയെയും നിഷ്കരുണം കൊന്ന്‍ ചുട്ടുകരിയ്ക്കുന്നു . നഷ്ടപരിഹാരങ്ങളും പിന്നെ കുറെ ഉദ്യോഗസ്ഥര്‍ക്കുള്ള പണവിതരണവും നടക്കുന്നു ..മരുന്നുലോബികള്‍ക്കാണെങ്കില്‍ കൊയ്ത്തോട് കൊയ്തുതന്നെ .. പാര്‍ശ്വഫലങ്ങള്‍ ഉള്ള മരുന്നത്രയും പരീക്ഷിയ്ക്കാനും വിറ്റഴിക്കാനും വലിയ വിപണി തുറന്നുകിട്ടിയിരിയ്ക്കുന്നു .

താറാവുകളുടെ ദീനരോദനങ്ങള്‍ ഏറ്റെടുക്കാന്‍   മനേകാ ഗാന്ധിയുമില്ല ജന്തുസ്നേഹികളുമില്ല ,ആരുമില്ല  ,ലക്ഷക്കണക്കിനു ജീവനുകള്‍ നശിപ്പിക്കപ്പെടുന്നു .. മനുഷ്നു പനി പകര്‍ന്നാലോ എന്നാണാശങ്ക ..
  താറാവിനായാലും മനുഷ്യനായാലും  എന്തുകൊണ്ട് അസുഖം വരുന്നു എന്ന്‍ ശാസ്ത്രീയമായ പഠനം നടത്താന്‍ ആരും തുനിയുന്നുമില്ല.. തുനിയില്ല. എങ്കില്‍ പിന്നെ മരുന്നുവിപണി അടച്ചുപുട്ടേണ്ടി വരും .പ്രശ്നമില്ലെങ്കില്‍ രാഷ്ട്രീയ ഉപജീവികള്‍ ,ചാനലുകാര്‍ ,ചര്‍ച്ചാജിവികള്‍ എല്ലാവരും പട്ടിണിയിലാവും .അപ്പോള്‍ പിന്നെ ,ഇങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടെയിരിക്കണം ..അവയ്ക്കു ശാസ്ത്രീയമായ പരിഹാരങ്ങള്‍ ഒരിക്കലുമുണ്ടാകരുത്..

പശുവും കോഴിയും ആടും താറാവുമൊക്കെ കൃഷിയായപ്പോള്‍ ,അവയ്ക്കു അവയുടെ സ്വാഭാവിക ജീവിതരീതികളും തീറ്റയും നിഷേധിയ്ക്കപ്പെട്ടപ്പോള്‍, ഒപ്പം പാരിസ്ഥിതികമായ മലിനീകരണങ്ങള്‍ കൂടിയായപ്പോള്‍ ,അവയുടെ പ്രതിരോധശേഷി അപ്പാടെ തകരുകയും വൈറസ് രോഗങ്ങള്‍ അവയെ പിടികൂടുകയും ചെയ്യുമ്പോള്‍ എവിടെയാണ് ചികില്‍സിക്കേണ്ടത് ? എന്തിനെ ചികില്‍സിച്ചു മാറ്റിയാലാണ് പാവം താറാവുകളും കോഴികളുമൊക്കെ രക്ഷപ്പെടുക ? ആരെങ്കിലും  ചിന്തിച്ചിട്ടുണ്ടാകുമോ  ?

താറാവുവളര്‍ത്തല്‍ വളരെ മുമ്പേ കേരളത്തിലുണ്ട് .. കൊയ്തു കഴിഞ്ഞ പാടങ്ങളില്‍ അവയെ കൂട്ടത്തോടെ മേയാന്‍ വിട്ടിരുന്നപ്പോള്‍ ,പാടങ്ങളിലെ മുഴുവന്‍  കീടങ്ങളേയും അവ നിയന്ത്രിയ്ക്കുകയും നെല്‍കൃഷി കൂടി മെച്ചമാവുകയും ചെയ്തിരുന്നു .. ഇന്ന്‍ അമിതമായ ആര്‍ത്തി മൂത്ത് , താറാവെന്നാല്‍ പണം കിട്ടാനുള്ള ഒരു ഉപാധി എന്ന നിലയിലേയ്ക്ക് തരം താണപ്പോള്‍ ,ഈ ആര്‍ത്തിയാണ് എച്ച്5 എന്‍ 1 എന്നോ പക്ഷിപ്പനി എന്നോ എന്തുപേരിട്ടു വിളിച്ചാലും ഇന്നത്തെ അവസ്ഥ ഉണ്ടാക്കിയിരിയ്ക്കുന്നത് .. മരുന്ന്‍ വേണ്ടത് ഈ ആര്‍ത്തിയ്ക്കാണ്. ഇത് മാറുകയും സ്നേഹം എന്ന മറന്നുപോയ വാക്കിന്‍റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കി ജീവിയ്ക്കുകയും ചെയ്യുമ്പോള്‍ പാവം താറാവുകളും ഒപ്പം മനുഷ്യരും രക്ഷപ്പെടും .. 

Friday, November 14, 2014

നിര്‍ത്താം ,നമുക്കീ വിഷവ്യാപാരങ്ങള്‍ ...

ഹാരത്തില്‍ വിഷം കലര്‍ത്തി വില്‍ക്കുന്നത് തടയാന്‍ ഇവിടെ ഒരു നിയമവും ഇല്ലേ ?.. ആഹാരമെന്നപേരില്‍ മനുഷ്യശരീരത്തിന് താങ്ങാനാകാത്തതിലും എത്രയോ ഇരട്ടി വിഷങ്ങള്‍ അടങ്ങിയ പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും സംസ്കരിച്ച ഭക്ഷ്യ വിഭവങ്ങങ്ങളും ഒപ്പം ഭക്ഷണങ്ങളും ഇവിടെ നിര്‍ബാധം വിറ്റഴിയ്ക്കപ്പെടുന്നു .. 'ഇത് കേരള സ്പെഷ്യല്‍ ' എന്നു ധീരതയോടെ പറഞ്ഞുകൊണ്ടു കൊടും വിഷം ഇവിടെയ്ക്കയക്കാന്‍ തമിഴനും മറ്റും ധൈര്യപ്പെടുന്നു .. ഇവിടെ മലയാളികളില്‍ കൊച്ചുകുട്ടികളുടെ വരെ കിഡ്നി,കരള്‍ ഹൃദയം ,പാന്‍ ക്രിയാസ് ,നാഡീ ഞരമ്പുകള്‍ , കാഴ്ചശക്തി ,ഓര്‍മ്മശക്തി ,എല്ലാം തകരാറിലാകുന്നു ..  

 നമ്മള്‍ കോടികള്‍ മുടക്കി,നമ്മുടെ സ്വന്തം ചെലവില്‍ നിലനിര്‍ത്തുന്ന   പഞ്ചായത്ത്തലം മുതലുള്ള അധികാരികള്‍ക്കൊന്നും ഇതേപ്പറ്റി ഒരു പ്രതികരണവുമില്ല .. കൃഷിചെയ്യാനൊന്നും മെനക്കേടാതെ ചുംബിച്ചും  കെട്ടിപ്പിടിച്ചുമൊക്കെയും പിന്നെ അതിനെകുറിച്ച് പത്രങ്ങളിലും മാസികളിലും എഴുതിയും താരങ്ങളാകുക എന്ന ലക്ഷ്യം ഉള്ളവര്‍ക്കും ഇതൊന്നും ഒരു കാര്യമേയല്ല എന്ന മട്ടാണ്.. 

  ജൈവസംസ്കൃതി യെപ്പോലുള്ള അപൂര്‍വ്വം ചില സംഘടനകളും കൂട്ടായമകളും മോഹനന്‍ വൈദ്യരേപ്പോലെയുള്ള ചില ഒറ്റയാള്‍ പോരാട്ടങ്ങളും മാത്രമുണ്ടിന്ന് ഇതിനെതിരെ പ്രവര്‍ത്തിയ്ക്കാന്‍ .. 

ഇന്ന്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടന്നില്ലെങ്കില്‍ ,ഒരു പരിധിവരെ സാധനങ്ങള്‍ വിഷമില്ലാതെ നട്ടുണ്ടാകാനുള്ള ഒരു മനസ്സ് മലയാളിയ്ക്കുണ്ടാകുന്നില്ലെങ്കില്‍ ,അതിനായുള്ള ശക്തമായ പ്രചാരണങ്ങള്‍ നടത്താന്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ അവരുടെ ഊര്‍ജ്ജം നേരാം വണ്ണം ഉപയോഗിയ്കുന്നില്ലെങ്കില്‍ , കേരളം മാരകരോഗങ്ങളുടേയും ഒപ്പം ജനിതകതകരാറുകളുടെയും ബുദ്ധിമാന്ദ്യത്തിന്റെയും വന്ധ്യതയുടെയുമൊക്കെ സ്വന്തം നാടായി പൂര്‍ണ്ണമായും ആയിത്തീരും .. ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ഇവിടെ ജനിക്കാതിരിയ്ക്കും ..
നമുക്ക് തടയാന്‍ കഴിയണം വിഷങ്ങള്‍ ഇവിടെ വിപണികളില്‍ വിറ്റഴിയ്ക്കുന്നതിനെ  . നമുക്ക് തടയാന്‍ കഴിയണം വിഷങ്ങള്‍ ആഹാരം എന്ന ലേബലില്‍ നിറവും മണവും ചേര്‍ത്ത് ആകര്‍ഷകമായ പായ്ക്കറ്റുകളില്‍   വിറ്റഴിയ്ക്കുന്നതിനെ .. ..മായംചെര്‍ക്കല്‍ നിയമം അനുസരിച്ചു പിടിച്ചെടുപ്പിക്കാനാകണം വിഷം കലര്‍ന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങളും ഭക്ഷണങ്ങളും .. ഇതിനൊക്കെ വേണ്ടി അഹിംസാ മാര്‍ഗ്ഗത്തില്‍ത്തന്നെ ഏറ്റവും ശക്തമായ പ്രക്ഷോഭങ്ങള്‍  ജനമുന്നേറ്റങ്ങളായി ഉയര്‍ന്നുവരണം ..ഇതാണ്  കാലഘട്ടം ആവശ്യപ്പെടുന്നത് .. 

കണ്ണൂര്‍ ജില്ലാ പരിസ്ഥിതി സമിതി  ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു .. ഗ്രാമഗ്രാമാന്തരങ്ങളില്‍ നിന്നും ഓരോ ജില്ലകളില്‍ നിന്നും ഒരു കൊടുങ്കാറ്റായി ആഞ്ഞടിയ്ക്കേണ്ട ഒരു പ്രക്ഷോഭമാണിത് . ഇതിലേര്‍പ്പെടുന്നവര്‍ ആദ്യം ചെയ്യേണ്ടത് ചില്ലുകൊട്ടാരങ്ങളില്‍ സുഖജീവിതം നയിച്ചു എന്നും വാഴാം എന്ന വ്യാമോഹം ഉപേക്ഷിച്ച്, മണ്ണിലിറങ്ങി അല്പ്പം ചളിയൊക്കെ പുരണ്ടും വെയില്‍കൊണ്ടും വിയര്‍ത്തുമൊക്കെ  കൃഷി ചെയ്യുക എന്നതാണ്. കൂട്ടായ്മകള്‍ രൂപീകരിച്ച് തരിശുനിലങ്ങളത്രയും വിളവിറക്കുക എന്നതാണ്.. നാടന്‍ വിത്തുകള്‍ ശേഖരിച്ച് വേണ്ടവര്‍ക്ക് എത്തിയ്ക്കുക എന്നതാണ്.. ഇതിനൊക്കെയോപ്പം അധികൃതരെക്കൊണ്ടും അവര്‍ ചെയ്യേണ്ട  കാര്യങ്ങള്‍  ചെയ്യിക്കുകയും വേണം 

പണ്ട് ഗാന്ധിജിയുടെ നേതൃത്വത്തില്‍ വിദേശ വസ്ത്രങ്ങളും സാധനങ്ങളും ബഹിഷ്കരിച്ച സമരമൊക്കെ നടന്ന ഒരു പാരമ്പര്യം ഇന്ത്യയ്ക്കുണ്ട് .. ഗവര്‍മെന്‍റു തലത്തില്‍  ജനങ്ങളുടെ ജീവന്‍റെ സുരക്ഷയ്കായി വിഷവ്യാപാരങ്ങള്‍ക്കെതിരെ നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ അത്തരം വസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിക്കാനുള്ള മുന്നേറ്റങ്ങള്‍ ഓരോ നഗര ഗ്രാമങ്ങളിലും  നടത്താവുന്നതാണ്.. വിഷങ്ങള്‍ വാങ്ങാനാളില്ലാതെ അത്തരം സാധനങ്ങള്‍ കെട്ടിക്കിടന്നു നശിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കാനും ഓരോ നാട്ടിലും ചുണയുള്ള  യുവശക്തി ഉണരണം.. ഒരാഴ്ച ആരും ഒന്നും വാങ്ങാതിരിക്കട്ടെ .. അതോടെ തന്നെ വിഷശക്തികള്‍ ഞെട്ടിത്ത രിച്ചുപോകും. അതിനെക്കാള്‍ വലിയ ഷോക്ക് അവര്‍ക്ക് നമുക്ക് നല്‍കാനില്ല.. .

വിവാദങ്ങള്‍ മാത്രം വിറ്റ്   ബിസിനസ്സാക്കി  കോടികള്‍ കൊയ്യുന്ന മാധ്യമങ്ങളെപ്പോലെ ,വിവാദങ്ങളില്‍ അഭിരമിച്ച് ജീവിതം കെട്ടിപ്പടുക്കുന്ന നേതാക്കന്മാരെപ്പോലെ ജീവിതവും സമയവും ഊര്‍ജ്ജവുമെല്ലാം പാഴാക്കുന്ന  പിഴച്ച വഴികളെ ഉപേക്ഷിച്ച് ,മാനവവംശത്തിന്‍റെ നിലനില്‍പ്പിനായുള്ള ഈ പ്രക്ഷോഭത്തിന് എല്ലാവരും ഒറ്റക്കെട്ടായി അണിചേരുക .. 

ഈ പോസ്റ്റില്‍  ആരെയെങ്കിലും വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത് ആരോടെങ്കിലുമുള്ള വ്യക്തിവിരോധം കൊണ്ടല്ല ,നമ്മുടെ കുഞ്ഞുങ്ങളോടുള്ള സ്നേഹം ഒന്നുകൊണ്ടുമാത്രമാണ്.. അവര്‍ അഭിമുഖീകരിയ്കുന്ന ഭീകരതകള്‍ കണ്ടു സഹിയ്ക്കാന്‍കഴിയാത്തത്തിലുള്ള വേദനകോണ്ട് മാത്രമാണ്.. കുഞ്ഞുങ്ങളെ സംരക്ഷിയ്ക്കാനാകുന്നില്ലെങ്കില്‍ ,ഒരു ജീവിവര്‍ഗ്ഗം എന നിലയില്‍ മറ്റെന്ത് നേടിയിട്ടും  മനുഷ്യന്‍ ഒരു  പരാജയപ്പെട്ട ജീവി മാത്രമാണ്..