Wednesday, May 21, 2014

വീണ്ടുമൊരു മെയ് ഇരുപതുകൂടി.....

ഇപ്രാവശ്യം വാര്‍ഷികത്തിന് ദൂരയാത്രകള്‍ ഒന്നുമുണ്ടായില്ല ..യാ ത്രയൊക്കെ കഴിഞ്ഞ ആഴ്ചകളിലായിരുന്നു ..പശ്ചിമ ഘട്ടസംവാദയാത്രയില്‍ പങ്കെടുക്കുന്നതിനിടയില്‍ ഒരു ദിവസം മൂന്നാറിന്‍റെ സൌന്ദര്യഭൂമിയില്‍  തങ്ങാനായി.. ഒരു പ്രഭാതം അവിടെയുള്ള സസ്യങ്ങളെയും കിളികളെയും നിരീക്ഷിച്ചുകൊണ്ട് ഞങ്ങള്‍ നടന്നു ..രണ്ടാംതവണയാണ് മൂന്നാറില്‍ ..ആദ്യം പോയത് നീലക്കുറിഞ്ഞി പൂത്തവര്‍ഷമായിരുന്നു .. പക്ഷേ മൂന്നാര്‍ മാറിപ്പോയി ..തണുപ്പ് കുറവ് ..സദാ പെയ്യുന്ന നൂല്‍മഴയില്ല . എങ്കിലും മൂന്നാര്‍ സുന്ദരി തന്നെ 

പിന്നെ ,മൂന്നാറില്‍നിന്ന് മലയോരങ്ങളിലൂടെ ഒരു ബസ് യാത്ര,കഞ്ഞി ക്കുഴിവരെ .. അവിടെവച്ച് സംവാദയാത്രയില്‍ ..രണ്ടു ദിവസം മലയോരജനതയുടെ ആശങ്കകളും സങ്കടങ്ങളും പങ്കുവച്ചുകൊണ്ട് നടത്തം.. ഇടുക്കി എന്താണെന്നറിഞ്ഞു.. സാധാരണക്കാരെ പറ്റിക്കുക യായിരുന്നു,സഭകളും രാഷ്ട്രീയക്കാരും എന്നറിഞ്ഞു ..ഇക്കാര്യം ജനങ്ങളും മനസ്സിലാക്കിത്തുടങ്ങി എന്നറിഞ്ഞു .. 


ജനവാതിലുകള്‍ എല്ലാം അടച്ച ഒരു മുറിയില്‍ ,പുറത്തേയ്ക്ക് ചാടാന്‍ ഒരു ദ്വാരം പോലുമില്ലാത്ത ഒരു മുറിയില്‍ ഒരു പൂച്ചയെ ഇട്ടശേഷം ,അതിനെ ആക്രമിച്ചാല്‍ ,അത് നിങ്ങളുടെ ഓമനപ്പൂച്ചയാണെങ്കില്‍ പോലും ,അത്ര സാധുവാണെങ്കില്‍പോലും രക്ഷപ്പെടാനായി നിങ്ങളെ കടിച്ചു കൊന്നെന്നിരിയ്ക്കും .. മലയോരജനത ഇന്നീ പൂച്ചയെപ്പോലെയാണ്... അതിനെപ്പറ്റിയൊക്കെ പറയാന്‍ ഒരുപാടുള്ളതിനാല്‍ ഇപ്പോള്‍ വിശദീകരിയ്ക്കുന്നില്ല ....

13നു രാത്രിയാണറിഞ്ഞത് നാളെ ചിത്രാപൌര്‍ണമി ..മംഗളാദേവി ക്ഷേത്രം തുറക്കുന്ന ഒരേയൊരു ദിവസം ... യാത്രയില്‍ ഉണ്ടായിരുന്ന കോട്ടയക്കാരന്‍ സണ്ണിച്ചേട്ടനും അവിടെ പോകണം .. ഞങ്ങള്‍ അധികമാരോടും പറയാതെ യാത്ര പ്ലാന്‍ ചെയ്തു ..  ചെറുതോണിയില്‍ നിന്നും അതിരാവിലെ അല്പ്പം നടന്ന്‍ ,പിന്നെ ബസ്സിനു കട്ടപ്പനയ്ക്ക് ..അവിടെനിന്നും കുമിളിയ്ക്ക് .. കൂടെ സണ്ണിചേട്ടന്റെരണ്ടു സുഹൃത്തുക്കള്‍ കൂടി വന്നു ..ഏകദേശം 14 കിലോമീറ്റര്‍ യാത്രയുണ്ട് .. ഞങ്ങള്‍ നടന്നു കാട്ടിലൂടെ ,പിന്നെ പുല്‍മേടുകള്‍ കയറിക്കയറി ,മനോഹരമായ മംഗളാദേവിക്കുന്നില്‍,ഒരു സ്വപ്നസാഫല്യമായിരുന്നു അത് . 

തിരിച്ചു ജീപ്പിലാണ് ഇറങ്ങിയത് ..വഴിയ്ക്ക് കട്ടപ്പനയ്ക്കടുത്ത്   സണ്ണിചേട്ടന്റെ അനിയന്‍റെ വീട്ടില്‍ പോകണമെന്ന്‍ അദ്ദേഹത്തിനു നിര്‍ബന്ധം .അവിടെയിറങ്ങി ,അവരുടെ സല്‍ക്കാരം സ്വികരിച്ചു .. അവിടെ നിന്ന്‍ വേഗം മടങ്ങിയെങ്കിലും രാത്രിയായി  കട്ടപ്പനയ്ക്കടുത്ത ലബ്ബക്കടയില്‍ എത്താന്‍ ..അവിടെയുള്ള എസ്‌ ജെ എം കോളേജില്‍ സംവാദയാത്രികര്‍ക്കൊപ്പം ഒരു രാത്രികൂടി ..   നസീര്‍ക്കയും സുധീഷുമൊക്കെ രാത്രി വന്നു ..അല്പ്പം മഞ്ഞും തണുപ്പും ഒക്കെയുണ്ടെങ്കിലും ,ചിത്രാപൌര്‍ണ്ണമിയുടെസൌന്ദര്യം ആസ്വദിയ്കാതിരിക്കരുതെന്ന്‍  നിശ്ചയിച്ച് യാത്രികര്‍ പായുമെടുത്ത് അവിടത്തെ ഗ്രൌണ്ടില്‍ ചെന്നിരുന്നു ,..കുറേനേരം പാട്ടുപാടിത്തകര്‍ത്തു.. 

പിറ്റേന്നുരാവിലെ തന്നെ മടങ്ങി ..  ലബ്ബക്കടനിന്നും ഒരു കെ‌എസ്‌ആര്‍‌ടി‌സിസൂപ്പര്‍ഫാസ്റ്റ് കിട്ടി തൃശൂര്‍വരെ ..  150 രൂപയായി ഒരാള്‍ക്ക് .. പ്രാതല്‍ നാലഞ്ചു ഈത്തപ്പഴവും രണ്ടു അണ്ടിപ്പരിപ്പും മാത്രം    ബസ്സിലിരുന്നു തിന്നു .. പിന്നെ പെരുമ്പാവൂരില്‍ ഭക്ഷണത്തിന് ഒരു പത്തുമിനുറ്റ് ഉണ്ടെന്ന് കണ്ടക്ടര്‍ പറഞ്ഞു.  അവിടത്തെ കാന്‍റീനില്‍ വലിയ സല്‍ക്കാരം ...കറികള്‍ എത്ര വേണമെങ്കിലും വിളമ്പും.. ഭക്ഷണം നന്നായി,പക്ഷേ സമയം അല്പ്പം വൈകി .. വാഗമണ്‍ വഴിയുള്ള ബസ് യാത്ര മനോഹരമായിരുന്നു .. 
രണ്ടുമണിയ്ക്ക് തൃശൂര്‍ എത്തി ..2.30നു മംഗള എക്പ്രസ്സ് ഉണ്ട് .. അതിനു കയറി .. 7 മണിയ്ക്ക് കണ്ണൂരിലെത്തി .. 

പത്തൊമ്പതാംതിയ്യതി  ഹരിയുടെ കസിന്‍റെ മകന്റെ കല്യാണം തലശ്ശേരിവച്ച് .. ആഭരണങ്ങള്‍ തീരെക്കുറച്ചുമാത്രം അണിഞ്ഞ വധു ഒരാശ്വാസക്കാഴ്ചയായിരുന്നു .. കഴുത്തില്‍ താലിമാലമാത്രം ,അതും ചെറുത് ..കൈകളില്‍ കുറച്ചു വളകളും.. കല്യാണം വേഗം കഴിഞ്ഞതിനാല്‍ ഞങ്ങള്‍ കോടതിക്കടുത്തുള്ള പാര്‍ക്കിലേയ്ക്കുപോയി .. കടലുമായി മുഖാമുഖംനോക്കി കുറേനേരം ..  

വൈകുന്നേരം 5 മണിയ്ക്ക് കണ്ണൂരില്‍ നെല്‍വയല്‍നിയമം അട്ടിമറിയ്ക്കുന്നതിനെതിരെ ജില്ലാപരിസ്ഥിതി സമിതിയുടെ പ്രതിഷേധം ഉണ്ട് ..  അതിനു ശേഷം ,കണ്ണൂര്‍ സില്‍ക്കിന്‍റെ കപ്പല്‍പൊളിയ്ക്കെതിരെ നടക്കുന്ന നാട്ടുകാരുടെ സമരത്തിന്‍റെ ഐക്യദാര്‍ഡ്യസമിതിയുടെ മീറ്റിംഗ് .. അതുംകഴിഞ്ഞു വീട്ടിലെത്താന്‍ നേരം വൈകി .. 

വാര്‍ഷികത്തിന് ഇപ്രാവശ്യവും ആഘോഷങ്ങള്‍ ഒന്നുമുണ്ടായില്ല ..ഹരീ രാവിലെ ജോലിയ്ക്കുപോയി ..രാവിലെ മഴയൊന്ന് ചാറിയിരുന്നു .. അല്പ്പം കഞ്ഞിയും സാമ്പാറും മാത്രം ഉച്ചയ്ക്ക് .. പിന്നെ, വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നതിനാല്‍ പപ്പായകൊണ്ട് ഒരു പ്രഥമന്‍ ഉണ്ടാക്കി , ..വൈകുന്നേരം കണ്ണൂരില്‍ ജൈവസംസ്കൃതിയുടെ മീറ്റിംഗ് ..  സുഹൃത്തുക്കള്‍ക്ക് അല്പ്പം മധുരം  പങ്കുവച്ചു .. 

 അങ്ങനെ ഒരു വര്ഷം കൂടി കടന്നുപോയി ..ജീവിതം സൌന്ദര്യവും ആനന്ദവും നിറഞ്ഞതായി തന്നെ തുടരുന്നു .. അതിനൊരിക്കലും ഇനി കുറവുണ്ടാവുകയില്ല .. കാരണം മണ്ണിനുവേണ്ടി ,മുഴുവന്‍ ജീവജാലങ്ങള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിയ്ക്കുമ്പോള്‍ ,ആനന്ദമല്ലാതെ മറ്റെന്തുണ്ടാവാന്‍ ...