Saturday, January 5, 2013

പശ്ചിമഘട്ടം പൊതുസമ്പത്ത്...



യാത്രികര്‍ വൈതലില്‍

കേരളത്തിന്‍റെ കിഴക്കുവശത്ത് നെടുനീളത്തില്‍ പ്രകൃതി കെട്ടിയ കോട്ട- പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ സഹ്യപര്‍വ്വത നിരകള്‍ ..ദൈവത്തിന്‍റെ സ്വന്തം നാടായി ,മനോഹാരിതയുടെ പര്യായമായി,  നിറയെ നദികളും നീര്‍ച്ചാലുകളും കാടുകളും മലകളുമൊക്കെ അണിനിരന്ന് ,സുഖശീതളമായ കാലാവസ്ഥയുമായി ആരും ജീവിയ്ക്കാന്‍ കൊതിയ്ക്കുന്ന ഒരു നാടായിരുന്നു കേരളം .. ഇവിടെയുള്ളത്ര ജൈവവൈവിധ്യം  ലോകത്തൊരിടത്തുംഇല്ലായിരുന്നു .. 

കേരളത്തിന്‍റെ ഈ ഐശ്വര്യങ്ങള്‍ക്കൊക്കെ കാരണം പല ശാഖകള്‍ ഉള്‍നാട്ടിലേയ്ക്കും നീട്ടി കാവലാളായി നിന്ന പശ്ചിമഘട്ടം മാത്രമായിരുന്നു.. കിഴക്കുനിന്നും വരുന്ന ചൂടേറിയ വരണ്ട കാറ്റിനെ  സഹ്യന്‍ തടുത്തതുകൊണ്ടു മാത്രമാണ്,പശ്ചിമസമുദ്രത്തില്‍ നിന്നും വരുന്ന നീരാവിനിറഞ്ഞ മഴമേഘങ്ങളെ അതിര്‍ത്തി വിട്ടുപോകാതെ തടഞ്ഞുവയ്ക്കുന്നതുകൊണ്ട് മാത്രമാണ് കേരളം ഒരു ഉഷ്ണമരുഭൂമിയായി മാറാതിരുന്നത് .. പാലക്കാടന്‍ ചുരങ്ങളിലെ വിടവുകള്‍ വഴി മഴമേഘങ്ങള്‍ കടന്നുപോവുകയും ഉഷ്ണക്കാറ്റ്     കടന്നുവരികയും  ചെയ്യുന്നതാണ് പാലക്കാട് ജില്ലയിലെ അത്യുഷ്ണത്തിന് കാരണം .  





തെരുവുനാടകം

കുത്തനെ പടിഞ്ഞാറേയ്ക്ക് ചരിഞ്ഞ കിടപ്പും തീരെ വീതിയില്ലായ്മയും പെയ്യുന്ന മഴയത്രയും  കുത്തിയൊലിച്ച്  കടലിലേയ്ക്കെത്താന്‍ കാരണമാകും എന്നതിനാല്‍ അത് തടയാനായി കാടുകളും നദികളും കണ്ടല്‍ച്ചതുപ്പുകളും വയലുകളും ചെങ്കല്‍പ്പാറപ്പരപ്പുകളും ഒക്കെ തന്ന്‍ ,ഒപ്പംചെങ്കല്‍ കരിങ്കല്‍ ചെമ്മണല്‍ കുന്നുകളും തന്ന്‍  ഇവിടം ഒരു സ്വര്‍ഗ്ഗഭൂമിയാക്കി മാറ്റിയ ദൈവത്തിനെ ധിക്കരിച്ചുകൊണ്ട് കേരളത്തിലെ അധികാരിവര്‍ഗ്ഗങ്ങള്‍ ഒക്കെ നശിപ്പിച്ചുതീര്‍ക്കുകയാണ്.... 


കേരളത്തില്‍ മാത്രമല്ല ,കര്‍ണാടക ,തമിള്‍നാട് ,ആന്ധ്രാപ്രദേശ് , ഗോവ ,ഗുജറാത്ത് എന്നീ ആറു സംസ്ഥാനങ്ങളിലായി നീണ്ടുകിടക്കുന്നതാണ്പശ്ചിമഘട്ടം . ഇന്ത്യയിലെ 30 കോടിയോളം ജനങ്ങളുടെ ജീവനെ നേരിട്ടു ബാധിയ്ക്കുന്നതാണ്പശ്ചിമഘട്ടത്തിന്റെ നാശം .അതുകൊണ്ടാണ് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്ട്ട് അത്രയേറെ പ്രാധാന്യമര്‍ഹിയ്ക്കുന്നത് .. 


മുത്താച്ചിമല യിലെ ക്വാറിയില്‍ (കോഴിക്കോട്)

ഈ റിപ്പോര്‍ട്ട്ഇറങ്ങിയപ്പോള്‍ തൊട്ട് ധാരാളം കുപ്രചരണങ്ങളും നടന്നുവരികയാണ് ഇതിനെതിരെ .. കൃഷിക്കാര്‍ക്കും കുടിയേറ്റക്കാര്‍ക്കും എതിരാണ്ഈ റിപ്പോര്‍ട്ട് എന്നാണ്പ്രധാന പ്രചരണം .. കാര്യമറിയാതെ കണ്ണടച്ചുള്ള ഈ എതിര്‍പ്പിന് പിന്നില്‍ മണ്ണിലെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം കാണുന്ന സമ്പന്നരായ  മാഫിയകളും അവരെ പറ്റിനിന്നും ബിനാമിരൂപം ധരിച്ച മാഫിയയായും പണവും അധികാരവും കൊയ്യുന്ന രാഷ്ട്റീയക്കാരും ഉദ്യോഗസ്ഥ പ്രഭുക്കന്‍മാരുമൊക്കെയാണ്.. കൂട്ടിന് കുഞ്ഞാടുകളെ നേര്‍വഴി നടത്തേണ്ടതിനുപകരം ,കുരിശിന്‍റെ വഴിമറന്ന് സാത്താന്‍റെ വഴിയേ നടക്കാനാരംഭിച്ച ,എന്നേ നല്ല ഇടയനെ ഒറ്റുകൊടുത്തുകഴിഞ്ഞ കപട ഇടയന്‍മാരുമുണ്ട് ..ദീപസ്തംഭംമഹാശ്ചര്യം എന്ന ഒറ്റ ഫോര്‍മുല മാത്രമേ ഇവര്‍യ്ക്കൊക്കെയുമുള്ളൂ . 


അതിവേഗത്തില്‍ ബഹുദൂരത്തില്‍ നാശത്തിന്‍റെ കുതിപ്പില്‍ മരണപ്പാച്ചില്‍ നടത്തുന്ന കേരളം ... ..വികസനമെന്നാണത്രേ ഇതിന്‍റെപേര്.. ഈ കുതിപ്പില്‍ ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമായ സാഹചര്യങ്ങളത്രയും അതിവേഗത്തില്‍ നശിപ്പിയ്ക്കപ്പെടുകയും ഒരിയ്ക്കലും തീരാത്തയീ സുഖഭോഗാസക്തിയില്‍ എന്തൊക്കെയാണ്നഷ്ടപ്പെടുന്നതെന്നുപോലുമറിയതെ മലയാളി ആത്മഹത്യയിലേയ്ക്ക് മുന്നേറിക്കൊണ്ടിരിയ്ക്കുകയും  ചെയ്യുമ്പോള്‍ ,എല്ലാം നേരില്‍കണ്ട് മനസ്സിലാക്കാനും , ജനങ്ങളോട് എന്താണ് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നതെന്ന് പറഞ്ഞു  കൊടുക്കാനും സമരജ്വാലയുയര്‍ത്താനും ഒക്കെ ഡോക്യുമെന്‍റ് ചെയ്തു അധികാരികളെ അറിയിക്കാനുമൊക്കെയായി പശ്ചിമഘട്ടരക്ഷായാത്ര തുടങ്ങിയിരിയ്ക്കുകയാണ്..

 കേരളത്തിലെ പരിസ്ഥിതിരംഗത്തുള്ള ഏറെപ്പേരെ അറിയിച്ചെങ്കിലും സെമിനാറുകള്‍, ക്ലാസ്സുകള്‍ ,  ലേഖനമെഴുത്ത് ,ഗവേഷണങ്ങള്‍ തുടങ്ങിയ മേല് നോവാത്ത കാര്യങ്ങള്‍ ചെയ്യാനാണ് മിക്കവര്‍ക്കും താത്പര്യം എന്നതിനാല്‍ അധികപേരും ഈ യാത്രയിലില്ല . പശ്ചിമചട്ട രക്ഷാസമിതി എന്ന കൂട്ടായ്മയാണീ യാത്ര നടത്തുന്നത്.  കണ്ണൂര്‍ ജില്ലാ പരിസ്ഥിതി സമിതിയാണ്നേതൃത്വം വഹിയ്ക്കുന്നത് .. 

ഓരോ ജില്ലകളിലേയും സംരക്ഷണ പ്രവര്‍ത്തകര്‍,സമരസമിതികള്‍ തുടങ്ങിയവയെ ബന്ധപ്പെട്ടുകൊണ്ട് ,പരമാവധി നാശമേഖലകള്‍ കണ്ടും പഠിച്ചും ആള്‍ക്കാരോട് തെരുവുനാടകം, സംഗീതശില്‍പ്പം ,പാട്ടുകള്‍ ,പ്രസംഗം .നോട്ടീസ് ,പത്രം തുടങ്ങിയവയിലൂടെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കോണ്ട് യാത്ര കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചുകഴിഞ്ഞു .പ്രധാന പട്ടണങ്ങളും തൊട്ടുകൊണ്ടാണ് യാത്ര.   തുടര്‍ച്ചയായുള്ള ഒരു യാത്രയല്ലിത്.ഒരുജില്ലയില്‍ കാര്യങ്ങള്‍ മീറ്റിംഗുകള്‍ നടത്തി റൂട്ട് നിശ്ചയിച്ച് പ്ലാന്‍ ചെയ്തശേഷം ജീപ്പുകളിലും കാല്‍നടയായും കാടുകളും കുന്നുകളും കരിങ്കല്‍ ക്വാറികളും പുഴകളുമൊക്കെ കണ്ടു പഠിച്ച്,വിലയിരുത്തി ,പാളിച്ചകള്‍ തിരുത്തി, പിന്നെ ,അടുത്ത ജില്ലയിലേയ്ക്ക് യാത്ര തുടരുന്നു. 

ജനങ്ങളില്‍നിന്നും ആവേശകരമായ പ്രതികരണങ്ങളായിരുന്നു ,അപൂര്‍വ്വം ചില ഉരസലുകളും വിമര്‍ശനങ്ങളും ഒഴിച്ച് നിര്‍ത്തിയാല്‍ യാത്രയ്ക്ക് ലഭിച്ചതു . സ്കൂള്‍ കുട്ടികളും തീരെ ചെറിയ ശിശുക്കളും ഈ യാത്രയില്‍ പങ്കാളികളായുണ്ട്.. യാത്ര  ഒരുവിധത്തിലുള്ള ഫണ്ടും ഉപയോഗിയ്ക്കാതെയാണ്. ജനങ്ങളില്‍നിന്ന്    ലഭിയ്ക്കുന്ന ചെറിയ സംഭാവനകളും  കൂട്ടുകാരും മറ്റും തരുന്ന ചെറിയ സഹായങ്ങളും ജീപ്പിന്റെ വാടകയ്ക്കായി ഉപയോഗിയ്ക്കുന്നു.. യാത്രാംഗങ്ങള്‍ കൈയ്യില്‍നിന്നും പലപ്പോഴും പണം എടുക്കേണ്ടിവരാറുണ്ട് .. താമസം ,ഭക്ഷണം എന്നിവയേറ്റെടുക്കാന്‍ നാട്ടുകാരായ സമരസമിതികളും ഞങ്ങള്‍ എന്നും ബന്ധപ്പെടാറുള്ള  സുഹൃത്തുക്കളും ഒക്കെയുണ്ടായതിനാല്‍ ആ കാര്യത്തില്‍ ഇതുവരെ ഒരു മുടക്കവും ഉണ്ടായിട്ടില്ല .. 

കാസര്‍ഗോട് ,കണ്ണൂര്‍ ജില്ലകള്‍ക്കുശേഷം  കോഴിക്കോട് ജില്ലയിലെ പര്യടനമാണ്ഇപ്പോള്‍ നടന്നുകൊണ്ടിരിയ്ക്കുന്നത് ..യാതൊരു നിയന്ത്രണവുമില്ലാതെ ,എക്കര്‍കണക്കിനായി മലകളെ 90 ഡിഗ്രിയില്‍ വരെ കുത്തനെ പിളര്‍ന്നും ചെക്ക്പോസ്റ്റുകള്‍  നിര്‍മ്മിച്ച് സന്ദര്‍ശകരെ തടഞ്ഞുമൊക്കെ  വിലസുന്ന ക്വാറിമാഫിയകള്‍,  വറ്റിവരളുന്ന അരുവികളും പുഴകളും ,,ഉരുള്‍പൊട്ടലുകളും ചുഴലികാറ്റും മഴക്കുറവും ഭൂമികുലുക്കങ്ങളും എല്ലാം കൊണ്ട് നശിയ്ക്കുന്ന നാടുകള്‍ ....... ആശങ്കയോടെ ഒരു രക്ഷയും കാണാതെ നിസ്സഹായരായി വിലപിയ്ക്കുന്ന സാധാരണക്കാര്‍ ,ഞങ്ങള്‍ പണമുണ്ടാക്കുന്നതിലുള്ള അസൂയകൊണ്ടല്ലേ നീയൊക്കെ നടക്കുന്നത് എന്ന്‍ കലഹിയ്ക്കാന്‍ വന്ന ക്വാറിക്കാര്‍ , ആരുവിചാരിച്ചാലും ഈ നാടിനി നന്നാവില്ല എന്നു മനസ്സ് മടുത്തുപോയി വിലപിയ്ക്കുന്നവര്‍ ,പുഴകയ്യേറ്റങ്ങള്‍ .. നാശത്തിനെയും ദുരിതങ്ങളുടേയും എണ്ണിയാല്‍ തീരാത്തചിത്രങ്ങള്‍ .... അതാണ് ഞങ്ങള്ക്ക് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത് .......  

നിങ്ങള്ക്കും താത്പര്യമുണ്ടെങ്കില്‍ ,മൂന്നാല് ദിവസമെങ്കിലും നാടീന്‍റെ രക്ഷ്യ്ക്കായി മാറ്റിവയ്ക്കാന്‍ മനസ്സുണ്ടെങ്കില്‍ ഞങ്ങള്‍ക്കൊപ്പം ചേരാം .. നിങ്ങളുടെ ജില്ലയിലെ സന്ദര്‍ശിയ്ക്കേണ്ട സ്ഥലങ്ങള്‍ അറിയിക്കാം .. റൂട്ട് തയ്യാറാക്കാന്‍ സഹകരിയ്ക്കാം ..യാത്രയ്ക്ക് സൌകര്യങ്ങള്‍ ഒരുക്കിത്തരാം ... അല്ലെങ്കില്‍ മനസ്സുകൊണ്ടെങ്കിലും ഞങ്ങള്‍ക്കൊപ്പം ചേരാം.. ഇത് കാലഘട്ടത്തിന്‍റെആവശ്യമാണ്....


അനിയന്ത്രിതമായ ,സുഖങ്ങള്‍ തേടിയുള്ള അന്ധമായ ജീവിതവൃത്തത്തില്‍നിന്നും പുറത്തുകടന്ന് ,ഭാവിതലമുറക്കും നമുക്കും എല്ലാ ജീവജാലങ്ങള്ക്കും വേണ്ടി,  വിശാലമായ അര്‍ഥതലങ്ങള്‍ ഉള്ള ഒരു ജീവിതരീതി നമുക്കിന്ന് സ്വീകരിച്ചേ തീരൂ .. അതിനായി നാമിന്ന്‍ മാറിയേ തീരൂ .. വരള്‍ച്ചാബാധിതമായിക്കഴിഞ്ഞ ഒരു നാട്ടിലാണ് നാമിന്ന്‍ ജീവിയ്ക്കുന്നത് .. നിങ്ങളുടെ ബാങ്കില്‍ കോടികളുടെ പണവും തോലക്കണക്കിന് പൊന്നും മുത്തുമൊക്കെ ഉണ്ടെങ്കിലും അതൊന്നും കൊടുത്താലും നാവ് നനയ്ക്കാന്‍ ഒരിറക്ക് ശുദ്ധജലമോ പശിയടക്കാന്‍ നല്ല ആഹാരമോ കിട്ടില്ലെങ്കില്‍,  നാളെയി എക്സ്പ്രസ് ഹൈവേകളും ഷോപ്പിഗ് മാളുകളും, ലാഭമുണ്ടാക്കാനായി വിഷം വാരിക്കോരിത്തേകിക്കൊണ്ട് നടത്തുന്ന ഏകവിളത്തോട്ടങ്ങളുമൊക്കെക്കൊണ്ട് നിങ്ങള്‍ക്കെന്ത് പ്രയോജനമാണ് ഉണ്ടാകാന്‍ പോകുന്നത്?.. ഇവിടെ എല്ലാവര്ക്കും ആവശ്യത്തിനുള്ള വിഭവങ്ങള്‍ ഉണ്ട്ആരുടേയും  ആര്‍ത്തിയ്ക്കുള്ളതില്ല... 


വട്ടിപ്പനക്കുന്നിലേയ്ക്ക്.... 

(കൂടുതല്‍ ചിത്രങ്ങള്‍ ഫേയ്സ് ബുക്കില്‍ ആല്‍ബമാക്കി ഇടുന്നുണ്ട് .HARIASHA CHAKKARAKKAL)

Contact: HARI-9447089027