Saturday, March 24, 2012

ബാലപീഡനവും ഗാന്ധിനീന്ദയും.....


ഈ ഫോട്ടോ ഒന്നു ശ്രദ്ധിയ്ക്കുക. 3 വയസ്സുള്ള ഒരു കൊച്ചുകുട്ടിയെ സ്വന്തം അമ്മയുടെ കയ്യില്‍നിന്നും  പിടിച്ചുവലിച്ചെടുത്ത് റോഡില്‍ വലിച്ചിഴയ്ക്കുക.ആര്‍ക്കും എടുത്ത് ഓമനിയ്ക്കാന്‍  മാത്രം തോന്നുന്ന അവളുടെ നാഭിയില്‍ ലാത്തികൊണ്ട് കുത്തിയിട്ട് അട്ടഹസിയ്ക്കുക .അലറിക്കരഞ്ഞുകൊണ്ട്  അമ്മയെ വിളിച്ചവള്‍ നിലവിളിച്ചിട്ടും പിടി വിടാതിരിയ്ക്കുക.. അമ്മയോടൊപ്പമായിരിയ്ക്കുക എന്ന ഒരു കുഞ്ഞിന്‍റെ അവകാശം പോലും നിഷേധിയ്ക്കാന്‍ ശ്രമിയ്ക്കുക.... എന്നിട്ട് കുട്ടികളെ സമരത്തിന് കൊണ്ടുവന്നതിന് അമ്മമാരെ ഭീഷണിപ്പെടുത്തുക.. അവര്‍ക്കെതിരെ ബാലപീഡനത്തിന് കേസെടുക്കുമത്രെ... !

ഇസ്സ , വയസ്സ് 3

ആരാണ് ബാലപീഡനം നടത്തിയിരിയ്ക്കുന്നത് ? ഇത്ര ക്രൂരമായ രീതിയില്‍ ഒരു കുഞ്ഞ് പീഡിപ്പിയ്ക്കപ്പെട്ടിട്ടും ഇവിടെ ചോദിയ്ക്കാനും പറയാനും ആരുമില്ലേ ? ഇവിടെ അധികാരത്തിലേറിക്കഴിഞ്ഞാല്‍ .അധികാരികള്‍ക്കും യൂണിഫോമിട്ടുകഴിഞ്ഞാല്‍  പോലീസിനും എന്തു നിയമലംഘനവും നടത്താമെന്നാണോ ?.. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഒരു അവകാശവുമില്ലേ? ചീഞ്ഞു നാറുന്ന മാലിന്യക്കൂമ്പാരത്തില്‍ തെണ്ടിപ്പട്ടികളെപ്പോലെ നിങ്ങള്‍ കഴിയണം എന്ന്‍ ഏമാന്‍മാര്‍ കല്‍പിക്കുമ്പോള്‍ വായ്ക്ക് കൈയ്യും പൊത്തിനിന്ന് മിണ്ടാതെ അനുസരിയ്ക്കണമത്രേ. ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലൂടെ സഹനസമരം പോലും ചെയ്യരുതത്രേ .ചെയ്താല്‍ പന്തല്‍ കത്തിയ്ക്കും .കള്ളക്കേസില്‍ പ്പെടുത്തി ജയിലിലടക്കും .. വന്‍തുകകള്‍ കെട്ടിവയ്ക്കാന്‍ പറയും.. ഗുണ്ടകളെ വിട്ടു തല്ലിയ്ക്കും...

പെട്ടിപ്പാലം സമരപ്പന്തലിന്‍റെ ചാമ്പല്‍

ഗാന്ധിജിയെന്നാല്‍ ഇന്ത്യക്കാര്‍ക്ക് വെറുമൊരു പ്രതീകമല്ല.കടലാസു നോട്ടുകളില്‍ അച്ചുകുത്തി  കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കും അട്ടിയട്ടിയായ്  സ്വിസ് ബാങ്കുകളില്‍ കൊണ്ടുവയ്ക്കാനുള്ള ഒരു ചിത്രമല്ല.  കാക്കകള്‍ക്ക് കാഷ്ഠിയ്ക്കാനായി കവലകള്‍ തോറും വയ്ക്കുന്ന പ്രതിമയല്ല .എല്ലാ ഗവര്‍മെന്‍റ് ഓഫീസുകളുടെ ചുമരുകളിലും തൂക്കിയിടാനുള്ള ഒരു ഫോട്ടോ അല്ല.. സത്യസന്ധമായി ജീവിയ്കുന്നവരുടെ, സ്വാശ്രയത്തിനായി പരിശ്രമിയ്ക്കുകയും പോരാടുകയും ചെയ്യുന്നവരുടെ ബലവും വഴികാട്ടിയുമാണ് ഗാന്ധിജി. ആ മഹാത്മാവിന്‍റെ ,  ഇന്ത്യയുടെ ഏറ്റവും മഹനീയനായ,സംപൂജ്യനായ രാഷ്ട്രപിതാവിന്‍റെ ചിത്രവും മുന്നില്‍ വച്ചായിരുന്നു പെട്ടിപ്പാലത്തെ സഹോദരിമാര്‍ നൂറിലേറെ ദിവസങ്ങളിലായി ഒരു ഉറുമ്പിനേപ്പോലും ഉപദ്രവിയ്ക്കാതെ സമരം നടത്തിയിരുന്നത്.. ആ പന്തല്‍ മുനിസിപ്പല്‍ അധികാരികള്‍ അയച്ച ഗുണ്ടകളും പോലീസും ചേര്‍ന്ന് കത്തിച്ച് ചാമ്പലാക്കിയപ്പോള്‍ മഹാത്മജിയുടെ ഫോട്ടോയും ഒരു ചവറിനേപ്പോലെ കത്തിച്ചുകളഞ്ഞു ..ഇത് മുഴുവന്‍ ഇന്ത്യക്കാരെയും അപമാനിയ്ക്കുന്നതിനു തുല്യമാണെന്നു മാത്രമല്ല, ദേശദ്രോഹം കൂടിയാണ്.. ഈ ഘോരകൃത്യം ചെയ്തവരെ ശിക്ഷിയ്ക്കാന്‍ ഇവിടെ ഒരു വ്യവസ്ഥയുമില്ലേ? 

സമരപ്പന്തലിലുണ്ടായിരുന്ന ഗാന്ധിജി
ഞങ്ങളുടെ ഒരു ടീം പെട്ടിപ്പാലത്ത് അന്വേഷിയ്ക്കാന്‍ ചെന്നപ്പോള്‍ കരളലിയിക്കുന്ന കാഴ്ചകളാണ് അവിടെ കണ്ടത്... മുഖത്ത് പോലീസിന്റെ പരുക്കന്‍ കൈകളാല്‍ അടിയേറ്റത്തിന്‍റെ ഞെട്ടല്‍ മാറാത്ത അഞ്ചും എട്ടും വയസ്സുള്ള പിഞ്ചുബാലന്മാര്‍ , കിടക്കപ്പായയില്‍നിന്നും പിടിച്ചുവലിച്ചു കൊണ്ടുപോയി തല്ലിച്ചതച്ച്, മകന്റെ മേല്‍ ,പതിനൊന്നു മണിയ്ക്ക് ആരോകത്തിച്ച ഒരു ലോറിയുടെ കുറ്റം ചാര്‍ത്തിയതില്‍ ഏങ്ങലടിച്ചുകരഞ്ഞ വയസ്സായ ഒരമ്മ.,രണ്ടു വനിതാ പോലീസുകാര്‍ചേര്‍ന്ന് രണ്ടുവശത്തുനിന്നും ഷാള്‍ കഴുത്തില്‍ മുറുക്കി വലിച്ചപ്പോള്‍ നാക്കും കണ്ണും തുറിച്ച് ശ്വാസം മുട്ടിപ്പിടഞ്ഞതിന്‍റെ ഞെട്ടല്‍ മാറാത്ത ഒരു യുവതി, നാണം മറയ്ക്കാന്‍ ധരിച്ച ഉടുവസ്ത്രം വലിച്ചു കീറപ്പെട്ട മറ്റൊരു യുവതി ,പിഞ്ചു കുട്ടിയെ ഉപദ്രവിയ്ക്കരുതെന്ന് പറഞ്ഞതിന് അടിയേറ്റ ഒരു യുവാവ് .... നീണ്ട പട്ടികയാണിത്...  ..
s.പി.ഓഫീസ് മാര്‍ച്ച്
ഗാന്ധിനിന്ദയ്ക്കും ബാലപീഡനത്തിനും മറ്റക്രമങ്ങള്‍ക്കും എതിരെ   പ്രതിഷേധിയ്ക്കാന്‍ ജില്ലാപരിസ്ഥീതിസമിതിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ വായ മൂടിക്കെട്ടിക്കൊണ്ട് എസ്, പി. ഓഫീസ് മാര്‍ച്ച് നടത്തിയപ്പോള്‍ ജലപീരങ്കിയടക്കം സജ്ജമാക്കുകയും 30 പേര്‍ സമാധാന പരമായി നടത്തിയ പ്രതിഷേധത്തെ ഡെ. സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ മൂന്ന്‍ സി. ഐ . മാരടക്കം 400 പോലീസുകാരെ നിരത്തി എതിരിട്ടു,യുദ്ധസമാനമായ ഒരു അന്തരീക്ഷം ഉണ്ടാക്കി ശരിയ്ക്കും നാണം കെട്ടുപോയി പോലീസ്.
ഗാന്ധിജിയുടെ "ചിതാഭസ്മം"
സമാധാനപരമായി റോഡരികിലെ മരച്ചുവട്ടില്‍ അല്‍പ്പനേരം പ്രതിഷേധം നടത്തിയിട്ട് പിരിഞ്ഞു പോകാന്‍ വരെ സമ്മതിയ്ക്കാതെ പൊരിവെയിലത്ത് നടുറോഡില്‍ വന്ദ്യവയോധികാരടക്കമുള്ള സമരക്കാരെ തടഞ്ഞു വച്ചപ്പോള്‍ ഞങ്ങള്‍ക്ക് റോഡില്‍ ഇരുന്ന്‍ പ്രതിഷേധിയ്ക്കേണ്ടിവന്നു . ഞങ്ങള്‍ക്കു  മുന്നിലും പിന്നിലും ഒരു ജാഥപോലെയവരും ടൌണ്‍ ചുറ്റുകയും ഞങ്ങള്‍ പറഞ്ഞ ,മയമുള്ള സ്വരത്തിലുള്ളതെങ്കിലും, ഉപദേശങ്ങളും മറ്റും മിണ്ടാതെയവര്‍ക്ക് കേട്ടുനില്‍ക്കേണ്ടിവന്നു.. ചില ഉദ്യോഗസ്ഥര്‍ യൂണിഫോമില്‍ പേര് വയ്ക്കാതെയാണ് വന്നത് . ഏതു നിമിഷവും ഒരു ആക്രമണം ഉണ്ടാകും എന്നുതന്നെ ഞങ്ങള്‍ കരുതിയിരുന്നു.. അത്ര സഹിഷ്ണുതയില്ലാത്തതാണല്ലോഇന്നത്തെ പോലീസ് സേന..    ജനങ്ങളോട് ഈ  നിലയിലാണോ ജനകീയ സര്‍ക്കാരുകള്‍ പെരുമാറേണ്ടത്?  

പോലീസുകാര്‍ക്ക് മോഹന്‍കുമാര്‍ മാഷിന്റെ ചില ഉപദേശങ്ങള്‍ ..
പെട്ടിപ്പാലം സമരനായകന്‍ ശ്രീ. അജയകുമാര്‍ ഗാന്ധിജിയെ കത്തിച്ച ചാരം ഒരു കുടുക്കയിലാക്കി കൊണ്ടുവന്നിരുന്നു.. ചേലോറ നിന്നും ചാലോടന്‍ രാജീവന്‍ കുറെ ആള്‍ക്കാരെയും കൂട്ടി വന്നിരുന്നു. ഗാന്ധിയെ മറക്കാത്ത ചില അപൂര്‍വ്വ ഗാന്ധിയന്‍മാരും ഉണ്ടായിരുന്നു.. അടി കൊണ്ടാല്‍ പോലും നിന്നു കൊള്ളുക മാത്രം ചെയ്യുന്ന,തികഞ്ഞ അഹിംസയിലും സത്യനിഷ്ഠയിലുംജീവിയ്ക്കുന്ന ചിലര്‍ മുന്‍കൂര്‍ അനുവാദവും വാങ്ങി നടത്തിയ ഒരു പ്രതിഷേധത്തെയാണ് ഇങ്ങനെ ഒതുക്കാന്‍ ശ്രമമുണ്ടായത്..  
ജനകീയ സമരങ്ങള്‍ തികച്ചും ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാകുമ്പോള്‍ ഒടുവില്‍ വിജയിക്കുക തന്നെചെയ്യും .....എത്ര വലിയ അധികാരശക്തിയ്ക്കും എല്ലാനാളും അവയെ അടിച്ചമര്‍ത്താനാവില്ല. .. വികേന്ദ്രീകരിച്ച് ഏറ്റവും ലളിതവും വേണമെങ്കില്‍ ലാഭം കിട്ടുന്നതുമായ വഴികള്‍ നഗരസഭകളും ഗ്രാമസഭകളുമെല്ലാം മാലിന്യസംസ്കരണത്തിനായി തെരഞ്ഞെടുക്കുകതന്നെ വേണ്ടിവരും.. 






















Sunday, March 4, 2012

ചേലോറക്കാര്‍ സമരപ്പന്തലില്‍ ജീവിക്കുകയാണ് ....





ണ്ണൂര്‍ മുനിസിപ്പാലിറ്റിയുടേ ഭരണം വഹിക്കുന്നവരും ഇവിടത്തെ എം.പി. യും എം,എല്‍.ഏ യുമൊക്കെ  ചേര്‍ന്ന് പാവം ചേലോറക്കാരെ സമരപ്പന്തലില്‍ ജീവിയ്ക്കാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്... ശ്രീജ മാഡം ചേലോറക്കാരെ മാലിന്യത്തില്‍ ജീവിയ്ക്കാന്‍ നിര്‍ബന്ധിതരാക്കിയശേഷം അവരെ ഭൂമി കയ്യേറ്റക്കാര്‍ എന്നു കള്ളക്കുറ്റം ചുമത്തിയാണ് പീഡിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്.. ബഹു. എം.എല്‍ .എ . പറഞ്ഞത്രേ ,ചേലോറക്കരുടെ ശവം പയ്യാമ്പലം പൊതു ശ്മശാനത്തില്‍ കയറ്റില്ലെന്ന്!!!!... എന്താ ചേലോറ കണ്ണൂര്‍ ജില്ലയുടേയോ കേരളത്തിന്‍റേയോ ഒന്നും ഭാഗമല്ലെന്നുണ്ടോ??..അവര്‍ക്ക് ഒരു മനുഷ്യാവകാശങ്ങളുമില്ലെന്നോ .... ഒരു മാസത്തിനകം മാലിന്യത്തിന് പരിഹാരമുണ്ടാക്കാം എന്നു പറഞ്ഞത് നഗരമാതാവും കൊടികെട്ടിയ എം.പിയും എം എല്‍ എയും കളക്ടറും രാഷ്ട്റീയക്കാരും എല്ലാം ചേര്‍ന്നാണ് ... എന്നിട്ട് ഇപ്പോള്‍ 70 ദിവസം കഴിഞ്ഞിട്ടും ഒന്നുമുണ്ടായില്ല.. കണ്ണൂര്‍ നഗരത്തിന്‍റെ വഴിയോരങ്ങളില്‍  കുന്നുകൂട്ടിയ മാലിന്യങ്ങളാല്‍ ചീഞ്ഞു നാറുകയും നിരന്തരമായ പ്ലാസ്റ്റിക്ക് കത്തിക്കലിന്‍റെ വിഷധൂമങ്ങള്‍ എങ്ങും പടരുകയും മാത്രമാണ് നടന്നിരിയ്ക്കുന്നത്.. ജൈവമാലിന്യങ്ങള്‍ ഒരു കുഴി കുഴിച്ച് കമ്പോസ്റ്റ് ആക്കിമാറ്റാന്‍ പോലും വയ്യെങ്കില്‍,  ചേലോറ നിവാസികള്‍ തന്നെ ഈ മലമാത്രം പേറണം എന്ന ശാഠ്യം മാത്രമാണ് ഇവര്‍ക്കൊക്കെയെങ്കില്‍ ,ഒന്നും കൊള്ളാത്ത ഇവര്‍ക്കൊക്കെ രാജി വച്ചുകൂടെ.. സ്കൂള്‍ കുട്ടികള്‍ക്കുപോലുമറിയാം എങ്ങനെയാണ് മാലിന്യനിര്‍മ്മാര്‍ജ്ജനം നടത്തേണ്ടതെന്ന്.. വീണ്ടുമെന്നിട്ട് പോലീസിനെ ഉപയോഗിച്ച് മാലിന്യം ചേലോറയില്‍ തള്ളാന്‍  മാത്രമാണ് ഭരണാധികാരികള്‍ ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്നത് ...                             

ചേലോറക്കാരെ അവിടെനിന്നും ഓടിച്ച് ,അവരുടെ സ്ഥലം ശ്രീമതി ശ്രീജ ഏറ്റെടുക്കുമത്രെ !!!! ഇതെന്താ വെള്ളരിക്കാ പട്ടണമാണോ??? ചേലോറക്കാരിപ്പോള്‍  സമരപ്പന്തലില്‍ തന്നെ കഞ്ഞിയൊക്കെവച്ച്  അവിടെത്തന്നെ ജീവിയ്ക്കുകയാണ്.. അവരുടെ കുട്ടികള്‍ അവിടെ കളിച്ചുവളരുകയാണ് .. 


3 വയസ്സുകാരന്‍ ആദിഷ് മുതല്‍ പാറുവമ്മ വരെ ഈ പന്തളിലുണ്ട്...













70 _)0 ദിനം 7 വയസ്സുകാരി നന്ദനയുടെ പിറന്നാളായിരുന്നു.. സമരപ്പന്തലില്‍ തന്നെ പായസമൊക്കെ വച്ച് അവര്‍ പിറന്നാളാഘോഷിച്ചു.. കൊച്ചുനന്ദന പന്തലിന് തൊട്ടൂള്ള ബസ്റ്റോപ്പിലിരുന്നാണ് പിറന്നാള്‍ പായസം കഴിച്ചത് ...











ജനതയ്ക്ക് രക്ഷിക്കേണ്ടവരൊക്കെ ശിക്ഷിക്കാന്‍ നില്‍ക്കുമ്പോള്‍ മറ്റെന്താണ് ചെയ്യാനാവുക.... നിങ്ങള്‍ക്കൂ സഹായിക്കാനാകുമോ ചേലോറക്കാരെ?...........