Friday, December 31, 2010
ജൈവവൈവിധ്യംതേടി...
തൊടി നിറയെ കിളികളുടെ കോലാഹലമായിരുന്നു..വിരുന്നുകാരും സ്ഥലവാസികളും ഒക്കെയുണ്ടായിരുന്നു..സൂത്രക്കാർ..അവരെ പിടിക്കണമെങ്കിൽ എന്റെ കൊച്ചു ക്യാമറപോര.നല്ല ക്യാമറയാണെങ്കിൽ എന്റെ സുഹൃത്ത് വാങ്ങിത്തരില്ലത്രെ,എന്റെ കൈ ശരിയല്ലത്രെ.അതിനാൽ തത്കാലം വല്ല പൂക്കളെയോ പൂമ്പാറ്റകളെയോ ചിലന്തികളെയോ ഒക്കെ പിടിച്ച് സംതൃപ്തിയടയാമെന്നുവച്ചു.പറന്നുകളിക്കുന്ന നാഗമോഹനേയും തേങ്കുരുവികളേയും മഞ്ഞക്കിളികളെയുമൊക്കെ അസൂയയോടെ നോക്കിനിന്നു.കൊക്കിലൊതുങ്ങുന്നതല്ലേ കൊത്താൻപറ്റുള്ളൂ...
എന്നെ സമാധാനിപ്പിക്കാനെന്നവണ്ണം അതാ മുന്നിൽ ഇതുവരെ കാണാത്ത ഒരു ചിലന്തി..പക്ഷെ അൽപ്പം ഉയരത്തിൽ വലിയ ഒരു വലയും നെയ്ത് പ്രാതൽ കഴിക്കുന്ന അവളെ കൂട്ടിലാക്കാൻ ഒരു സ്റ്റൂളിൽ കയറേണ്ടിവന്നു..അവളാണിത്..
ചിലന്തിയെ കൂട്ടിലാക്കി അൽപ്പം നടന്നപ്പോഴുണ്ട് നല്ല രസികൻ നിറങ്ങളുള്ള ഊഞ്ഞാൽ വിദഗ്ധനായ മറ്റൊരുവൻ.അവനും വല്യ പ്രശ്നമൊന്നുമുണ്ടാക്കാതെ പോസു ചെയ്തു തന്നു..
ഇന്ന് ചിലന്തികളുടെ ദിനമാണോന്ന് സംശയിക്കുംവിധം മുന്നിൽ മറ്റൊരെണ്ണം .എനിക്കേറെ ഇഷ്ടമുള്ള ജീവികളാണ് ചിലന്തികൾ.ജൈവശൃംഖലയിലെ വിലപ്പെട്ട മുത്തുകളാണിവ..ഞാൻ കഴിക്കുന്ന ആഹാരത്തിൽ ഇവയുടെകൂടി കൈയ്യൊപ്പുണ്ട്.ഇവയില്ലെങ്കിൽ കീടരോഗങ്ങളാൽ ഒക്കെ നശിച്ചേനെ..അതിനാൽ മുന്നിൽ കണ്ട പച്ചസുന്ദരിയേയും പിടിച്ചു ..
അപ്പോഴുണ്ട് വെയ്ലിന്റെ സ്വർണ്ണവും വാരിപ്പൂശി നാട്ടുകാരിപ്പെണ്ണായ ചെമ്പരത്തി ചിരിച്ചുകൊണ്ട് ഹാപ്പി ന്യൂ ഇയർ പറഞ്ഞോണ്ട് നിൽക്കുന്നു.എന്താ എന്റെ പടം പിടിക്കുന്നില്ലേ എന്നവൾക്ക് പരിഭവം..അവളാണിത്...
താഴത്തെ ചേമ്പിലയിൽ സുഖമായി വെയിൽകായാനിരിക്കുകയായിരുന്നു കാട്ടുമണവാട്ടി...നല്ല സ്റ്റൈലിൽ ഇരിക്കുന്ന അവനും എന്റെ പവർഷോട്ടിൽ കുരുങ്ങി..
കുഞ്ഞു കുഞ്ഞു പൂമ്പാറ്റകൾ അവിടവിടെ വെയിൽ കായുന്നുണ്ടായിരുന്നു .അവരിൽ രണ്ടു മൂന്നു പേരും വലയിൽ കുടുങ്ങി.അതിൽ ഒന്ന് വെള്ളയിൽ കറുത്ത പൊട്ടുതൊട്ട പാണലുണ്ണിയാണ്.മറ്റൊരാൾ നാൽക്കണ്ണി.
ഇത് ചേരാച്ചിറകൻ. കാണാനത്ര ഭംഗിയില്ല.പക്ഷെ ,ചിറക് പൂട്ടിയാലും അറ്റം തമ്മിൽ ചേരാതിരിക്കും..
ഇതാണ് ഊട്ടി ആപ്പിൾ..പടമെടുത്തു കഴിഞ്ഞപ്പോൾ രണ്ടെണ്ണം പറിച്ചു തിന്നു. അൽപ്പം പുളിയും മധുരവും കലർന്ന സ്വാദാണ് ഈ രസികൻ പഴങ്ങൾക്ക്...
കുറിഞ്ഞികൾ നാലഞ്ചുതരമുണ്ടിവിടെ.അതിലൊന്നാണ് കരിങ്കുറിഞ്ഞി.ഇതിന്റെ രണ്ട് ജാതികളുണ്ടിവിടെ.അതിലൊന്നാണ് ബലൂൺ പോലത്തെ മൊട്ടും നല്ലപർപ്പിൾ നിറവുമുള്ളയിനം.
എന്തു ഭംഗിയാണെടീ നിന്നെ കാണാൻ എന്ന് ലോഗ്യം പറയുമ്പോഴേയ്ക്കും ഒരു കുഞ്ഞിക്കുറുമ്പൻ തേനീച്ച സദ്യയുണ്ണാനായെത്തി.അവനേയും വെറുതെ വിട്ടില്ല.
അപ്പുറത്തു ചെന്നപ്പോൾ വഴുതനച്ചെടി നിറയെ ലേഡീ ബേഡ് ബീറ്റിലുകൾ..പുഴുക്കളുടെ ആക്രമണത്താൽ വല്ലാതെ വിഷമിച്ചിരുന്ന അവളെ രക്ഷിക്കാൻ സന്നദ്ധഭടന്മാർ എത്തിയല്ലോ.ആശ്വാസമായി...
വീടെടുക്കാനായി മണ്ണു നീക്കിയ സ്ഥലത്ത് ചെന്നപ്പോൾ ഒരു മുഴുത്ത കരിന്തേൾ...ഉറുമ്പുകളുടെ ആക്രമണത്താൽ അവൾ വിഷമിക്കുകയായിരുന്നു..
ഒരുപാടൊരുപാടു പേർ ഇനിയുമുണ്ട്..പക്ഷെ,ഇന്നിത്രകൊണ്ട് മതിയാക്കാം..പണികൾ മറ്റു പലതുമുണ്ടല്ലോ.വേട്ട മതിയാക്കി പോകാൻ നോക്കുമ്പോഴുണ്ട് പഴുത്തൊരു പ്ലാവില താഴെ കിടക്കുന്നു..കാലവൃക്ഷത്തിൽനിന്നും ഒരിലകൂടി പൊഴിഞ്ഞിരിക്കുന്നു..
ജൈവവൈവിധ്യ വർഷം മറഞ്ഞെങ്കിലും വർഷാചരണത്തിൽ ഒതുക്കേണ്ടതല്ല,എന്നും കൂടെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടക്കേണ്ടതാണ് ജൈവവൈവിധ്യം എന്നു മന്ത്രിച്ചു കൊണ്ടാണ് 2010 വിടപറയുന്നത്..
എല്ലാവർക്കും ഹൃദയം നിറഞ്ഞ നവവത്സരാശംസകൾ..
Sunday, December 19, 2010
സ്ത്രീയ്ക്കുമുണ്ടൊരു ലോകം...
‘ബസ്സു പോകുമല്ലോ ,കെളവന്റെയൊരു ശൃംഗാരം....സ്വന്തം ഭാര്യയോ മോളോ ക്ഷീണിക്കുന്നത് നോക്കി വല്ല രസായനവും വാങ്ങി ക്ഷീണം മാറ്റിക്കൊടുത്തൂടെ മൂപ്പിലാന്.അല്ലേൽ കൊച്ചുമക്കളേം കളിപ്പിച്ച് വീട്ടിലിരുന്നൂടെ..‘എന്നൊക്കെ മനസ്സിൽകരുതി ആഞ്ഞുവലിച്ചു ഓടി രക്ഷപ്പെടാൻ താൻ പെടുന്ന പാട്..തനിക്കാണെങ്കിൽ ഈ കെളവൻപോയിട്ട് സാക്ഷാൽ കാമദേവൻ വന്നാലും എന്റെ കെട്ട്യോനെ മതി എന്ന് മുഖത്തുനോക്കി പറയാനാകുമോ...
എന്നിട്ടോ, പെണ്ണിന്റെ സദാചാരത്തിന് കാവലിരിക്കുന്നത് ഇതേ കീചകന്മാർതന്നെ... അങ്ങാടിക്കവലകളിൽ ഒരു വേലേം കൂലീമില്ലാതെ കുത്തിയിരുന്ന് നേരംകൊല്ലുന്ന ഇവർക്ക് ഏതുപെണ്ണിനെപ്പറ്റിയും എന്തും പറഞ്ഞുണ്ടാക്കാം..പെണ്ണ് അടങ്ങിയൊതുങ്ങി ഇവരൊക്കെ വിചാരിക്കുന്ന താളത്തിൽമാത്രം ജീവിക്കേണ്ട ഒരു അടിമമാത്രമാണെന്നാ ഇക്കൂട്ടരുടെ വിചാരം..അങ്ങനെയല്ലാതെ സമൂഹത്തിനായി എന്തെങ്കിലും നന്മകൾ ചെയ്യാനവൾ പോയാൽ,അതും ഭർത്താവിന്റെ പൂർണ്ണ പിന്തുണയോടെയാണെങ്കിൽകൂടിയും അപ്പോൾ തുടങ്ങും ‘ഓള് മഹാപിഴയാ !...‘
കല്യാണം കഴിഞ്ഞാലെങ്കിലും ഇത്തരം ക്ഷുദ്രജീവികളുടെ ആക്രമണങ്ങൾ അടങ്ങും എന്നാശ്വസിച്ചത് വെറുതെയായി..ഇനി ലോകരെ മുഴുവൻ തന്റെ സദാചാരം ബോധ്യപ്പെടുത്തേണ്ടല്ലോ. തന്നെ പൂർണ്ണമായും മനസ്സിലാക്കുന്ന ഭർത്താവ് കൂടെയുള്ളപ്പോൾ ഇനി തനിക്ക് ഇനി മറ്റുള്ളവരെ വേട്ടയാടി ദ്രോഹിക്കുക എന്നതല്ലാതെ മറ്റൊരു ജീവിതലക്ഷ്യവുമില്ലാത്ത ഇത്തരം ക്ഷുദ്രജീവികളിൽ നിന്ന് രക്ഷയായല്ലോ എന്ന് വിചാരിച്ചതും വെറുതെ...
ആണിനെപ്പറ്റി മാത്രം ആശയോടെ ചിന്തിച്ച് ,ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം സെക്സ് മാത്രമാണെന്ന് കരുതി ജീവിക്കുന്ന ഒരു പൈങ്കിളിപ്പാവ മാത്രമാണ് എല്ലാ സ്ത്രീകളും എന്ന തറ നിലവാരം പുലർത്തുന്ന ആണുങ്ങളും ,പൈങ്കിളിത്തത്തിനപ്പുറം പോകാൻ ശക്തിയില്ലാത്തതിനാൽ പുരുഷനൊപ്പം നിന്ന് ,മുന്നോട്ടു കുതിക്കുന്നവളെ സർവ്വ ശക്തിയുമെടുത്ത് തള്ളിത്താഴേയിടാൻ മാത്രം ശ്രമിക്കുന്ന സാദാ സ്ത്രീകളും...ഇവർക്കിടയിൽ യഥാർഥ സ്ത്രീകൾക്ക് ജീവിക്കാനായി ഒരുപാട് പോരാടേണ്ടിവരുന്നു...
എങ്കിലും... എന്നിട്ടും....
സ്ത്രീയുടെ ലോകം ഇതിലുമെത്രയോ വലിയതാണെന്ന് നിരവധി തവണ കാട്ടികൊടുത്തിട്ട് ,ഒരുത്തനോടും സ്ത്രീ എന്ന ലോലതയോടെ പെരുമാറാതെ ,ഒരല്പം പോലും മറ്റു താത്പര്യമൊന്നും കാട്ടാതെ ,ആരേയും ശരീരസൌന്ദര്യം കാട്ടി ആകർഷിക്കുക എന്ന ലക്ഷ്യമില്ലാത്തതിനാൽ മിന്നുന്ന പൊന്നും മിനുമിനുത്ത പട്ടും മറ്റെല്ലാ കടുംവർണ്ണങ്ങളും ഒഴിവാക്കി തികഞ്ഞ ആർജ്ജവത്തോടെ ജീവിക്കുന്ന ഒരുവളോട് ഇന്നൊരാൾ....
ദൂരെയുള്ള ജോലിസ്ഥലത്തെത്താൻ സൂര്യൻ മെല്ലെ വെള്ളിക്കതിരുകൾ വീശാൻ തുടങ്ങുമ്പോഴേ യാത്ര തുടങ്ങേണ്ട തന്റെയവസ്ഥ..അതിനും മുമ്പെയുണർന്ന്, അടുക്കളയിൽ മൈക്രോസെക്കന്റിലോടുന്ന സമയത്തിനൊപ്പം ശ്വാസം വിടാൻപോലും സമയം കിട്ടാതെ പാചകവും മറ്റും നടത്തി ,പല്ലു തേച്ചെന്നും കുളിച്ചെന്നുമൊക്കെ വരുത്തി , ബസ്സു പിടിക്കാനോടണം..ചിലപ്പോൾ ഒറ്റ മിനുട്ട് വൈകിപ്പോയാൽ ഒരു മണിക്കൂർ വൈകും ഓഫീസിലെത്താൻ..
വൈകീട്ടാണെങ്കിൽ ,നേരമിരുട്ടിയേ തിരിച്ചെത്താനൊക്കൂ...പത്തു പന്ത്രണ്ട് മിനുട്ട് ,കൂരിരുട്ടു നിറഞ്ഞ പറമ്പുകളിലൂടെയും ഇടവഴിയിലൂടെയുമൊക്കെ നടക്കണമെന്നതിനാൽ ഭർത്താവ് ബസ്സ്റ്റോപ്പിൽ വന്ന് കൂട്ടിക്കൊണ്ട് വരാറാണ് പതിവ്.അദ്ദേഹത്തിനാണെങ്കിൽ ഇടയ്ക്ക് രാത്രിയും ജോലിസ്ഥലത്ത് തങ്ങേണ്ടതിനാൽ അത്തരം ദിവസങ്ങളിൽ തനിക്ക് അമ്മയുടെ വീട്ടിൽ തങ്ങേണ്ടയവസ്ഥയാണ്...നൂറുകിലോമീറ്ററിലേറെ, ജോലിചെയ്യാനായി യാത്ര..വിശ്രമിക്കാനിട കിട്ടാത്ത ജോലി..അങ്ങനെ കഷ്ടപ്പെട്ട് ജീവിക്കുമ്പോഴാണ് ഓരോ ശല്യങ്ങളും..
സ്വന്തം നാട്ടുകാരിയായ ഒരു പെണ്ണിന്റെ ജോലിയെപ്പറ്റി ഒന്നുമന്വേഷിക്കാതെ,ഇവൾ അതിരാവിലെ പോകുന്നു,രാത്രി എട്ടുമണിയാകുമ്പോൾ മടങ്ങി വരുന്നു...എവിടെ തെണ്ടാൻ പോയതാ പിഴച്ചവൾ...എന്ന് പറയാൻ ഒരു മടിയുമില്ലാത്തവർ......
ഇന്നലെ രാത്രി ഭർത്താവ് ജോലിസ്ഥലത്തായതിനാൽ അമ്മയുടെ വീട്ടിൽതങ്ങി, ഇന്ന് അവധിദിനമായതിനാലും ഒരു കല്യാണത്തിനു പോകേണ്ടതിനാലും അതിരാവിലെ തന്നെ വീട്ടിൽനിന്നിറങ്ങി, രണ്ടരമണിക്കൂറോളം യാത്രചെയ്ത്, ഏകദേശം ഒമ്പതുമണിക്ക് ബസ്സിറങ്ങി വീട്ടിലേയ്ക്ക് നടക്കുകയായിരുന്നു..
എതിരെനിന്നും നടന്നുവരികയായിരുന്നു വയസ്സായ ഒരാൾ. വല്ലപ്പോഴും കണ്ടിട്ടുണ്ടാകാം എന്നല്ലാതെ തന്നെ സംബന്ധിച്ച് തികച്ചും അപരിചിതനായ ഒരാൺ.വേഗം വീട്ടിലെത്തി കല്യാണത്തിന് പോകണമെന്ന ചിന്തയോടെ നടന്ന തന്നെ അയാൾ പരുക്കൻ മുഖഭാവത്തോടെ തടഞ്ഞു നിർത്തി...പിന്നെ, പോലീസ് മുറയിൽ ചോദ്യം ചെയ്യൽ...
‘നീ ഏട്ന്നാ ഇപ്പം വരുന്നത് ? ഇന്നലെ ഏട പോയി ? ഓൻ വീട്ടിലില്ലേ?...’
ഇന്നലെ രാവിലെ ഞാൻ ജോലിക്കു പോകുന്നത് വഴിയിലുള്ള വീട്ടിൽനിന്ന് ഇയാൾ കണ്ടിരിക്കും.എന്നിട്ട് രാത്രി തിരിച്ചുവരാതെ എവിടെയോ ചുറ്റിക്കറങ്ങി [ഏതവന്റെ കൂടെയാവോ.!!.]രാവിലെ വന്നിരിക്കുന്നു ഒരുമ്പെട്ടോൾ എന്നാണ് ചോദ്യം ചെയ്തതിന്റെ മനശ്ശാസ്ത്രം...
പ്രായപൂർത്തിയായ ഒരു പെണ്ണ് അവൾക്കിഷ്ടമുള്ള കാര്യങ്ങൾ ; സദാചാരം തെറ്റിച്ചൊന്നുമല്ലേ ; ചെയ്താൽ എന്തിനാണീ സമൂഹത്തിന് ഹാലിളക്കം? പെണ്ണെന്നും അടുക്കളയിലും ഓഫീസിലും കിടപ്പറയിലും മാത്രമായി ഒതുങ്ങുമെന്നാണോ ഏമാന്മാരുടെ വിചാരം!!!...പെണ്ണിനും ആകാശത്തോളം വളരാനാകും...അവൾക്കുമുണ്ട് ഒരു ലോകം ....
Saturday, November 13, 2010
മനുഷ്യജീവനെക്കാൾ വലുതാണോ ഏതെങ്കിലും കീടനാശിനി?......
പൊന്നോമന മരിച്ചല്ലോ എന്നാശ്വസിക്കുകയലാതെ നിത്യവൃത്തിക്കു പോലും കഷ്ടപ്പെടുന്ന ആ പാവങ്ങൾ മറ്റെന്തു ചെയ്യാൻ...മകളെ കൊല്ലാക്കൊല ചെയ്ത്, അകാലമൃത്യുവിനിരയാക്കിയ കൊലയാളികൾക്കെതിരെ അവർക്ക് ഒന്നുംചെയ്യാനാവില്ലല്ലോ...അവർക്ക് താങ്ങായി മന്ത്രിമാരും ഭരണകൂടവും എല്ലാമുള്ളപ്പോൾ , കവിതമാരെയും സുജിത്തുമാരെയും സൈനബമാരെയുമൊക്കെ പ്രസവിക്കെണ്ടിവന്നവർ എന്തു ചെയ്യാൻ...
അവർ കൊലയാളികളാണ് .ആയിരം വട്ടം തൂക്കിലേറ്റേണ്ടത്ര പാതകമാണവർ ചെയ്യ്തതെന്ന് ഓരോ മനുഷ്യനുമിന്ന് മനുഷ്യവംശത്തിലാണു പിറന്നതെങ്കിൽ വിധിയെഴുതണം...ഒരുറുമ്പിനേപ്പോലും കൊല്ലാൻ ആഗ്രഹിക്കാത്തവർകൂടി , പണമുണ്ടാക്കാൻ വേണ്ടി ഇങ്ങനെ കൊടുംക്രൂരത ചെയ്തവർക്ക് മാപ്പുകൊടുക്കില്ല....അത്രയ്ക്ക് അരുതാത്തതാണ് ഇവിടെ ചെയ്തിരിക്കുന്നത്...
അന്തസ്രാവഗ്രന്ഥികളെ ബാധിക്കുന്ന ഒരു ഉഗ്രവിഷം, 5 മില്ലീലിറ്റർ ഉള്ളിൽചെന്നാൽ ഒരാളുടെ ജീവനൊടുക്കാൻ പര്യാപ്തമായ ഒരു കൊടുംവിഷം, പ്രത്യുത്പാദന കോശങ്ങളിൽ മ്യൂട്ടേഷൻ സംഭവിക്കുകയും തലമുറകളിൽനിന്നും തലമുറകളിലേയ്ക്ക് ജനിതകത്തകരറുകൾ പകരുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു വിഷം ,20 വർഷങ്ങൾ കശുമാവിന്റെ പൂക്കളത്രയും കായാക്കി മാറ്റാനെന്ന വ്യാജേന, ഹെലിക്കോപ്റ്റർവഴി, നിറയെ കുന്നുകളും താഴ്വാരങ്ങളും ജലാശയങ്ങളുമുള്ള ഗ്രാമങ്ങളിൽ ,മഴപെയ്യുമ്പോലെ ടൺ കണക്കിനു തളിക്കുക ..എന്നിട്ട് ഇതാണ് ആധുനിക കൃഷിയെന്നും വിഷം തളിക്കാതെ കൃഷി പരാജയമാണെന്നും പ്രചരിപ്പിക്കുക...!!!!ഒരു ഗവർമെന്റ് തങ്ങളുടെ പൊതുമേഖലാ സ്ഥാപനത്തിലാണ് ഈ മാരണം ഉത്പാദിപ്പിക്കുന്നത് എന്നതിനാൽ ഇതിനൊക്കെ അനുവാദം നൽകുക...ആൾക്കാരുടെ ശരീരത്തിൽ നേരിട്ടു പതിച്ചതിനാലും ജലത്തിലൂടെയും പതിനായിരങ്ങളുടെ ജീവിതങ്ങളെയിത് ചവച്ചുതുപ്പിയ കരിമ്പിൻ ചണ്ടിപോലാക്കുക...അവരുടെ ജീവനുകൾക്ക് കൃമികീടങ്ങളുടെ വിലപോലും കൽപ്പിക്കാതിരിക്കുക...ഒന്നുകൊണ്ടും പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ നേരിട്ടവർക്ക് തങ്ങൾ ചെയ്തതിന് ഒരിറ്റു സമാശ്വാസം എന്നനിലയിൽ വിദഗ്ധചികിത്സയ്ക്കുള്ള പണമ്പോലും നൽകാതിരികുക... നിരവധി പഠനങ്ങൾ എന്റോസൾഫാനാണ് ഈ ദുരന്തങ്ങൾക്ക് കാരണമെന്ന് തെളിയിച്ചിട്ടും അത്തരം റിപ്പോർട്ടുകൾ ചവറ്റുകൊട്ടയിലിട്ട് ഒന്നും കണ്ടില്ലെന്നു നടിയ്ക്കുക...കീടനാശിനിക്കമ്പനി ഏജന്റുമാരെ അംഗങ്ങളാക്കി പഠനാഭാസങ്ങൾ നടത്തുക...നിരോധനത്തിന് എട്ടുവർഷങ്ങൾക്കുശേഷം വീണ്ടും ,അതും കീടനാശിനി ലോബിക്കാരനെ ചെയർമാനാക്കിക്കൊണ്ട് ഒരന്വേഷണംകൂടി വരാൻ പോകുന്നത്രെ...ഇന്ത്യയിൽ ജനിച്ചുപോയല്ലോ എന്ന് നാണിക്കേണ്ടി വരുന്നു ...
ഇവിടെ ദൂബെമാരും മല്ല്യമാരും മായിമാരും ഇനിയുമിനിയും കോടികൾ സമ്പാദിച്ചുകൂട്ടണം...അവരെ പിന്തുണച്ചുകൊണ്ട് കോടീകളും അധികാരവും കയ്യാളി നമ്മുടെ മന്ത്രിമാരും എം.പി.മാരും സുഖിച്ചുവാഴണം...അതിനായി സാമാന്യജനങ്ങൾ ചത്താലെന്ത്...ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നമട്ടിൽ നരകിച്ചാലെന്ത്....എന്നിട്ടും നാം മലയാളികൾക്കുപോലും ഈ ഭരണകൂടഭീകരതയ്ക്കെതിരെ ഒറ്റയ്ക്കെട്ടായി പോരാടാൻ വയ്യ...തനിക്കല്ലല്ലോ ദുരന്തങ്ങൾ സംഭവിച്ചത്, ഏതോ കവിതയ്ക്കും അഞ്ജുവിനും കുമാരന്മാഷിനും മറ്റുമല്ലേ...
പെരിയയിലെ ലീലാകുമാരിയമ്മ ,അവരുടെ വീടുണ്ടാക്കാൻ സഹായിക്കാനായി വന്ന സഹോദരന്റെ ജീവനും ഈ വിഷം അപഹരിച്ചപ്പോൾ കോടതിയിൽ പോകുകയുണ്ടായി....ഞങ്ങൾ പല പ്രാവശ്യം ലീലേട്ടിയുടെ വീട്ടിൽ പോയിട്ടുണ്ട്...കശുമാവിൻ തോട്ടത്തിനു തൊട്ടരികിലാണ് അവരുടെ വീട്...അവർ കണ്ണീരോടെ പറഞ്ഞിട്ടുണ്ട് തനിക്കും കുടുംബത്തിനും അനുഭവിക്കേണ്ടിവന്ന യാതനകൾ...അവർക്കറിയാമായിരുന്നു ഈ വിഷത്തെപറ്റി..കാരണം കൃഷിവകുപ്പിലെ തന്നെ ഉദ്യോഗസ്ഥയായിരുന്നു അവർ...ഒടുവിൽ സഹികെട്ട് അവർ കേസിനുപോയി വിജയിച്ചു .കേരളത്തിൽ ഈ വിഷം നിരോധിപ്പിക്കാൻ അവർക്കായി.എങ്കിലും അവരതിനു തന്റെ ജീവിതംകൊണ്ട് വില നൽകേണ്ടിവന്നു..കേവലം ഒരു വാഹനാപകടം എന്ന് തെളിവില്ലാതെ ഒഴിവാക്കപ്പെട്ട ഒരു ക്രൂരത..ഇടിച്ചിട്ടശേഷം ഓടിപ്പോയ ഒരു ലോറി...നിരവധി ചികിത്സകൾക്കുശേഷവും അവരിന്നും വേദന തിന്ന് മറ്റൊരിരയായി ജീവിക്കുന്നു...
ലീലേട്ടി പറയുന്നു;‘തേയിലക്കൊതുക് എന്ന ഒരു പ്രാണിയേ അവിടില്ല..വിഷം തളി നിത്തിയ ശേഷം ഉൽപ്പാദനം കൂടുകയാണുണ്ടായത്...പരാഗണത്തിനു സഹായിക്കേണ്ട പക്ഷികളടക്കമുള്ള ജീവികളെയൊക്കെ ആ വിഷം കൊന്നിരുന്നു...അതു നിർത്തിയപ്പോൾ പൂമ്പാറ്റകളും തേനീച്ചകളുമൊക്കെ
തിരിച്ചു വന്നിരിക്കുന്നു’.അവർ സന്തോഷത്തോടെ,ഏറെക്കാലത്തിനുശേഷം മുറ്റത്തു പറക്കുന്ന പൂമ്പാറ്റകളെ കാട്ടിത്തന്നു...
അഞ്ജുവും മരിച്ചുപോയി...രണ്ടുവർഷങ്ങൾക്കുമുമ്പ് ഞങ്ങൾ ചെന്നപ്പോൾ ആ കുഞ്ഞ് ഒരു കീറപ്പായയിൽ കിടക്കുകയായിരുന്നു..ശരീരത്തിനകത്തായിരിക്കേണ്ട അവയവങ്ങൾ പുറത്തായി ജനിച്ച ആ പാവത്തിന്റെ മേൽ ഒരു കീറത്തുണി ഇട്ടിട്ടുണ്ടായിരുന്നു...നിരവധി സർജറികൾ നടത്തി അവളെയൊന്ന് ജീവിപ്പിക്കാമോ എന്ന് ശ്രമിച്ചുകൊണ്ടിരികുകയായിരുനു മനുഷ്യസ്നേഹം വറ്റാത്തവർ..സഹായിക്കാൻ ബാധ്യസ്ഥരായവർ അഞ്ചുപൈസപോലും നൽകിയില്ല...ഒടുവിൽ ഒന്നിനും കാത്തു നിൽക്കാതെ ആ പിഞ്ചുജീവനും ആ കീറപ്പായിൽതന്നെ പൊലിഞ്ഞു...
ഇനി അശ്വതിയിലേയ്ക്കൊന്നു വരിക..അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്...കാസർഗോട്ടെ ഒരെൻഡോസൾഫാൻ ഗ്രാമമായ ചീമേനിയിൽ... നാമിന്ന് ഗ്രാമങ്ങൾക്കിങ്ങനെ വിശേഷണങ്ങൾ നൽകിയിരിക്കയാണല്ലോ...നാശംവിതയ്ക്കുന്ന കൊടുങ്കാറ്റുകൾക്ക് മനോഹരമായ പേരുകൾ നൽകുന്നതുപോലെ....ചീമേനിയിലുള്ള അവളുടെ വീട്ടിലും ഞങ്ങൾ പോയിരുന്നു...തല ഒഴികെയുള്ള ശരീരഭാഗങ്ങൾ വളരാത്ത അശ്വതി.പതിനാലുവയസ്സുകാരിയുടെ കൈകാലുകൾ അഞ്ചുവയസുകാരിയുടേതുപോൽ...എപ്പോഴും പുഞ്ചിരി തൂകുന്ന , തന്നെ കാത്തിരിക്കുന്ന ദുരന്തങ്ങളെപറ്റി ഇപ്പോഴുമറിയാത്ത ആ പെൺകുട്ടി തന്റെ കൊച്ചു കൂരയിൽ കഴിയുന്നു..ഒരണപോലും സഹായമായി കിട്ടിയിട്ടില്ലവൾക്ക്......അവളുടെ അച്ഛൻ പറഞ്ഞുതന്നു ആൾമറപോലുമില്ലാത്ത കിണറുകളും കുന്നിഞ്ചെരിവുകളും തോടുകളുമൊക്കെയുള്ള ആ നാട്ടിലെ വിഷവർഷത്തിന്റെ വിശേഷങ്ങൾ.... ചിലപ്പോൾ കിണർ മൂടണമെന്നും പുറത്തിറങ്ങരുതെന്നും ഒരു മുന്നറിയിപ്പ് ഉണ്ടായെങ്കിലായി..കാര്യം മനസ്സിലാക്കാൻ പഠിപ്പില്ലാത്ത ആ പാവങ്ങൾ ഹെലിക്കോപ്റ്റർ കാണാൻ കൌതുകപൂർവ്വം പുറത്തിറങ്ങി വിഷമഴയിൽ കുളിച്ചു...ചിലപ്പോൾ ഓലക്കീറുകൾ കൊണ്ട് കിണർ മൂടി...മൂടിയിട്ടെന്ത്...ഒറ്റമഴ മതിയല്ലോ തോട്ടങ്ങളിൽ തളിച്ച വിഷമത്രയും ജലാശയങ്ങളിലേയ്ക്ക് ഒലിച്ചിറങ്ങാൻ...കുളങ്ങളും തോടുകളും കിണറുകളുമൊക്കെ വിഷമിങ്ങനെ അടിഞ്ഞുകൂടി അവരെ കീടങ്ങളാക്കി മാറ്റി .ആ വിഷവർഷക്കാലത്തായിരുന്നു അശ്വതിയുടെ അമ്മ അവളെ ഗർഭം ധരിച്ചത്....
ഹിന്തുസ്ഥാൻ ഇൻസെക്ടിസൈഡ്സിനും എക്സൽകമ്പനിക്കും ലാഭം കൊയ്യാൻ വേണ്ടി മാത്രമായിരുന്നു,അല്ലാതെ ചിലരൊക്കെ ഇന്നും കരുതുമ്പോലെ കശുമാവു കൃഷിയെ രക്ഷിക്കാനായിരുന്നില്ല,ജലാശയങ്ങൾ ഉള്ളയിടങ്ങളിൽ തളിക്കരുതാത്ത ഈ ജീവനാശിനി ,എല്ലാ മാനദണ്ഢങ്ങളും കാറ്റിൽ പറത്തിക്കൊണ്ട്, ടൺ കണക്കിനു വർഷിച്ചത്....എല്ലാ കണക്കുകളും ഇതിലേയ്ക്കാണ് വിരൽചൂണ്ടുന്നത്..അല്ലെങ്കിൽ ഒരു കീടനാശിനിയും തുടർച്ചയായി മൂന്നു വർഷത്തിലധികം കാലത്ത് ,കീടങ്ങൾ അതിനെതിരെ പ്രതിരോധശക്തി നേടും എന്നതിനാൽ ,അടിക്കാൻ ശുപാർശ ചെയ്യില്ലെന്നിരിക്കെ ,20 വർഷക്കാലം തുടർച്ചയായി എന്തിനടിച്ചു??? ഉത്തരം പറയിപ്പിക്കേണ്ടിയിരിക്കുന്നു അടിച്ചവരോട്... സാധാരണ മനുഷ്യജീവന് ഇന്ത്യാഗവർമെന്റ് എന്തെങ്കിലും വില കാണുന്നുണ്ടെങ്കിൽ ചോദിയ്ക്കേണ്ടിയിരിക്കുന്നു...എന്നിട്ടിന്ന് ഇരകൾക്ക് മനുഷ്യത്ത്വപരമായി ലഭിക്കേണ്ട ഇത്തി സമാശ്വാസങ്ങൾപോലും നൽകാതിരിക്കാൻ, എന്റോസൾഫാൻ നിരോധിക്കാതെ,അതിനുവേണ്ടി വാദിക്കുന്നത് കോടികളിൽ കണ്ണു നട്ടുമാത്രമാണ്...
അല്ലെന്നാകിൽ ,മുൻപഠനങ്ങളും കാസർഗോട്ടെ രക്തസാക്ഷികളെയും ജീവിക്കുന്ന രക്തസാക്ഷികളേയും കണക്കിലെടുത്ത് ,എന്റോസൾഫാന്റെ ഉല്പാദനം വിതരണം ഉപയോഗം എന്നിവ ഇന്ത്യയിൽ പൂർണ്ണമായും നിരോധിക്കുകയും , ഇരകളായി കഷ്ടപ്പെടുന്നവർക്ക് മതിയായ സഹായങ്ങൾ ,ഇതു വിറ്റ് കോടികൾ കൊയ്തവരിൽ നിന്ന് വാങ്ങിക്കൊടുക്കുകയും,ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണം...നഷ്ടങ്ങൾക്ക് ഒന്നും പരിഹാരമാവില്ലെങ്കിലും അത്രയെങ്കിലും പ്രായശ്ചിത്തം അവർ ചെയ്യേണ്ടിയിരിക്കുന്നു...അവരെക്കൊണ്ടത് ചെയ്യിക്കാൻ ഓരോ ഇന്ത്യൻ പൌരനും ഉത്തരവാദിത്തമുണ്ട്.....
ബന്ധപ്പെട്ട മറ്റ് ലിങ്കുകൾ:
1-അവിശുദ്ധ രാഷ്ട്രീയത്തിലെ അവിഹിത ബന്ധങ്ങള് -എം.എ.റഹ്മാന്
2-ഞങ്ങളുറ്റടെ ഗര്ഭപാത്രം എന്തു പാപം ചെയ്തു -ജി.നിര്മ്മല...കേന്ദ്ര കൃഷിവകുപ്പ് കമ്പനികളുടെ ദല്ലാളോ?
3-ഇന്ത്യക്കാരനായതിൽ നാണിച്ച അഞ്ച് ദിനങ്ങൾ-സി. ജയകുമാർ
4-എന്തുകൊണ്ട് നിങ്ങള്ക്ക് എന്ഡോസള്ഫാന് നിരോധിച്ചു കൂടാ…?-റ്റോംസ് കോനുമഠം-തട്ടകം
Wednesday, October 13, 2010
ഫ്ലക്സ് ബോർഡുകൾ പ്രചരണത്തിനുപയോഗിക്കുന്ന സ്ഥാനാർത്ഥികൾക്ക് വോട്ടില്ല.....
തീർച്ചയായും ഒരു രാഷ്ട്രീയപാർട്ടിയും പ്രചരണത്തിന് ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കണമെന്ന് നിർബ്ബന്ധമുള്ളവരായിരുന്നില്ല.എളുപ്പവും ലഭ്യതയും മാത്രമേ അവർ നോക്കാറുള്ളൂ.ഇവിടേയും മുതലാളിമാരാണ് യഥാർത്ഥ വില്ലൻമാർ.അവരുടെ സാധനങ്ങൾ ചിലവാകാനുള്ള സൂത്രം അവർ പയറ്റിക്കൊണ്ടേയിരിക്കും.പക്ഷെ സ്ഥാനാർത്ഥികളും വോട്ടർമാരും എന്നും പരസ്പരം കാണേണ്ടുന്നവരാണ്.
കേരളത്തിൽ 977 ഗ്രാമപ്പഞ്ചായത്തുകളിൽ16,629 വാർഡുകളിലായി 53,617 പേരും,152 ബ്ലോക്ക് പഞ്ചായത്തുകളിൽ 2093 വാർഡുകളിലായി 6582 പേരും,14 ജില്ലാ പഞ്ചായത്തുകളിൽ332 ഡിവിഷനുകാളിലായി 1422 പേരും,59 നഗരസഭകളിൽ 2182 വാർഡുകളിലായി 7337 പേരും,5 കോർപ്പറേഷനുകളിൽ359 വാർഡുകളിലായി1957 പേരുമായി മൊത്തം70,915 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്.
ജില്ലാ പഞ്ചായത്തിലും,ഗ്രാമപ്പഞ്ചായത്തിലുമൊക്കെ എണ്ണം വ്യത്യസ്ഥമായിരിക്കുമെങ്കിലും വളരെ മിനിമത്തിൽ കണക്കുകൂട്ടിയാൽത്തന്നെ 10ലക്ഷത്തോളം ഫ്ലക്സ് ബോർഡുകൾ ഇവിടെ മാലിന്യമാക്കപ്പെടാൻ പോവുകയാണ്.ഈ കൊച്ചു കേരളത്തിൽ ഇത് താങ്ങാവുന്നതിനുമപ്പുറമാണ്.
ഈ മാലിന്യങ്ങൾ നമ്മൾ എങ്ങിനെ സംസ്കരിക്കും?കത്തിച്ചുകളഞ്ഞാൽ ഇതൊരിക്കലും നശിക്കില്ലെന്ന് മാത്രമല്ല അതിഭീകരനായതും,മാരകശേഷിയുള്ളതുമായ ഡയോക്സിൻ മുതലായ വാതകങ്ങൾ പുറത്തേയ്ക്ക് വമിക്കുകയും പി.വി.സി ചെറിയ ഉണ്ടകളായി മണ്ണിൽ അവശേഷിക്കുകയും ചെയ്യും.ഡയോക്സിൻ വായുവിനേക്കാൾ ഭാരക്കൂടുതലുള്ളതിനാൽ കുറേക്കാലം അതേസ്ഥലത്ത് തന്നെ തങ്ങി നിൽക്കുകയും ശ്വസിക്കുന്നവർക്ക് മാരകമായ രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യും.ചർമ്മ രോഗങ്ങൾ,ജനിതക വൈകല്യങ്ങൾ,ക്യാൻസർ,പ്രമേഹം,തുടങ്ങിയവ ഇതിൽ ചിലത് മാത്രം.
നമ്മുടെ കുട്ടികൾ രോഗികളാകാതിരിക്കണമെങ്കിൽ,കുടിവെള്ളം മലിനമാകതിരിക്കണമെങ്കിൽ,മണ്ണ് നശിക്കാതിരിക്കണമെങ്കിൽ,വായു വിഷമയമാകാതിരിക്കാൻ ഈ വസ്തു ഒഴിവാക്കിയേ പറ്റൂ. ഇന്നിത് അനുവദിച്ചു കൊടുത്താൽ ഇനിവരുന്ന തിരഞ്ഞെടുപ്പുകളിലും ആവർത്തിക്കും.പണമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നിലുള്ളവർ എപ്പോഴും ജയിച്ചുകൊണ്ടേയിരിക്കും.തിരഞ്ഞെടുപ്പിനെപ്പോലും ഇത് സ്വാധീനിക്കും.
എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രഖ്യാപിക്കുന്നത് ആരോഗ്യം,കുടിവെള്ളം,ഭക്ഷണം,സംരക്ഷണം,സ്വൈരവിഹാരം മുതലായവ സുഗമമാക്കും എന്നാണ്.പക്ഷെ വിരോധാഭാസമെന്നു പറയട്ടെ പ്രചരണോപാധിയായ ഫ്ലക്സ് ബോർഡ് തന്നെ അവരുടെ പ്രഖ്യാപനങ്ങൾക്ക് വിരുദ്ധമാകുന്നു.
നമുക്ക് എന്ത് ചെയ്യാൻ പറ്റും?തീർച്ചയായും ചെയ്യാൻ പറ്റും.ജനാധിപത്യ പ്രക്രിയയിൽ നമ്മുടെ ഉത്തരവാദിത്വം നമുക്ക് നിറവേറ്റാം.ഫ്ലക്സ് ബോർഡുകളിൽ പ്രചരണം നടത്തുന്നവർക്ക് വോട്ട് ഇല്ല എന്ന് നമുക്ക് ഉറക്കെ വിളിച്ച്പറയാം.പഞ്ചായത്ത് വാർഡുകളിൽ ഒന്നും രണ്ടും വോട്ടുകളാണ് വിജയികളെ നിശ്ചയിക്കുക.അതിനാൽ അതായിരിക്കും നമുക്ക് ഈ കാര്യത്തിൽ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ ഇടപെടൽ.....
Thursday, July 29, 2010
നാട്ടുകാർക്ക് സമാധാനമായി..എനിക്കോ...?
അനുവിന്റെ കഥ പറയും മുമ്പ് എന്റെ ജീവിതത്തെ പറ്റി രണ്ടു വാക്കു പറയേണ്ടി വരും.സ്വന്തം കാലിൽ നിൽക്കാൻ അധ്യാപികയെന്ന മാന്യമായ ജോലിയുണ്ടായിട്ടും സമൂഹത്തിന്റെ പീഢനങ്ങളും അവഹേളനങ്ങളും വളരെയേറെ എനിക്ക് സഹിക്കേണ്ടിവന്നിട്ടുണ്ട്.എന്റെ വ്യക്തിത്വത്തിന് പൂരകമായ വ്യക്തിത്വമുള്ള,എനിക്ക് മനസ്സുകൊണ്ട് അംഗീകരിക്കാൻ കഴിയുന്ന ഒരാളെ മാത്രമേ വിവാഹംചെയ്യൂ എന്ന വാശിപിടിച്ചു എന്ന ഒറ്റക്കാരണം കൊണ്ടാണ് എനിക്കതൊക്കെ അനുഭവിക്കേണ്ടി വന്നത്.അതുകൊണ്ടെനിക്കറിയാം ഈ സമൂഹം സ്ത്രീയുടെ വ്യക്തിത്വത്തിന് എത്ര മാത്രമേ വില നൽകുന്നുള്ളൂ എന്ന്.വിവാഹം ,കുടുംബം അതിലുപരി ഒരു താത്പര്യവും ഒരു സ്ത്രീക്കുണ്ടാകാൻ പാടില്ല എന്ന ലക്ഷ്മണരേഖയും വരച്ച് സമൂഹം നിൽപ്പാണ്. ഒടുവിൽ ഞാൻ എനിക്ക് യോജിക്കുന്ന കൂട്ടുകാരനെ കണ്ടെത്തിയപ്പോഴും സമൂഹത്തിന് ആശ്വസിക്കാൻ പറ്റിയില്ല.. ‘കെട്ടിക്കഴിഞ്ഞല്ലോ.ഇനി ഇവൾ വീട്ടിലിരിക്കും ‘എന്നു കരുതിയവർക്കുമുമ്പിൽ പൂർവ്വാധികം ശക്തിയോടെ സാമൂഹ്യപ്രവർത്തനം നടത്താൻ എന്റെ കൂട്ടുകാരൻ എനിക്കൊപ്പമുണ്ട്...
തനിക്കു ചേരുന്ന ഒരാളെ കണ്ടെത്തിയിട്ടും,വീട്ടുകാർക്കു വേണ്ടി, [മാനം കാക്കാൻ,ജാതി കാക്കാൻ..]അവനെ ഉപേക്ഷിച്ച്,അവർ കാണിച്ചു കൊടുത്തയാളെ കല്യാണം കഴിച്ച് പൊങ്ങുതടിപോലുള്ള[സ്വന്തം ജീവിതത്തെ അവൾ വിശേഷിപ്പിച്ചതാണ്..]ജീവിതം നയിക്കുന്ന എന്റെ പ്രിയസ്നേഹിതയായ വാരസ്യാരുകുട്ടിക്കുവേണ്ടി ഈ പോസ്റ്റ് സമർപ്പിക്കുന്നു...
ഇതൊരു വെറും ഫെമിനിസ്റ്റ് പോസ്റ്റായി കണക്കാക്കി വായിച്ചു തള്ളരുതെന്ന് ഒരഭ്യർഥനയുണ്ട്.സ്ത്രീയും മനുഷ്യവംശത്തിലെ ഒരംഗം തന്നെയാണെന്നു കരുതി,അവളുടെ പ്രശ്നത്തെ മാനുഷിക പ്രശ്നംതന്നെയെന്നു മനസ്സിലാക്കുക...
അനുവിന്റെ ജീവിതകഥ..
വിപ്ലവ പാരമ്പര്യമുള്ള ഒരു ഗ്രാമത്തിലെ ഒരു സഖാവിന്റെ മകളാണ് അനു.ഗൌഡസാരസ്വതബ്രാഹ്മണരാണെങ്കിലും[ഞങ്ങൾ കൊങ്ങിണികൾ എന്നു വിളിക്കും..]വീട്ടിൽ പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങൾ ഒന്നും നടത്താതെ,തികച്ചും പുരോഗമനവാദിയായ അച്ഛൻ മക്കളെയും അങ്ങനെത്തന്നെ വളർത്തി...അനുവിനെ ടി.ടി.സി.യ്ക്കും വിട്ടു.
‘
മക്കളേ,നിങ്ങൾക്ക് നല്ല ഒരു ജീവിതം വേണമെങ്കിൽ നിങ്ങൾതന്നെ പറ്റിയ ആളെ കണ്ടെത്തണം,‘സ്നേഹനിധിയായ ആ അച്ഛൻ പറഞ്ഞു.പക്ഷെ ,അവർക്കതിനായില്ല, സുന്ദരിമാരായിരുന്നെങ്കിലും....“ഞങ്ങൾ ഒരു പുണ്ണാക്കിനും കൊള്ളാത്തവരായിപ്പോയി..”എന്ന് അനു.പതിനെട്ടു തികയുമ്മുമ്പെ ആലോചനകളുടെ ബഹളമായി.പെണ്ണിനല്പം ശരീരവളർച്ചയും അഴകുമുണ്ടെങ്കിൽ ഏറ്റവും ചെറുപ്രായത്തിൽതന്നെ അവളെ വലയിൽക്കുരുക്കി ബന്ധനസ്ഥയാക്കാൻ കഴുകൻ കണ്ണുകളുമായി നോട്ടമിട്ടുനിൽപ്പാണ് സമൂഹം.ഒരിക്കലും അവളുടെ വ്യക്തിത്വം വികസിക്കാൻ അവസരം നൽകില്ല.നൽകിയാൽ പിന്നെ തങ്ങളുടെ കളിപ്പാവയായി അവളെന്നും കാൽക്കീഴിൽ ചുരുണ്ടുകിടക്കില്ലല്ലോ..
മൂന്നാലുവർഷം അവർ എങ്ങനെയോ പിടിച്ചുനിന്നു.പിന്നെ നാട്ടുകാർ അച്ഛനെ ശകാരിക്കാൻ തുടങ്ങി,‘മക്കളെയിങ്ങനെ വീട്ടിൽ നിർത്താൻ പാടില്ല’..ഒടുവിൽ സമ്മർദ്ദത്തിനു വഴങ്ങി അദ്ദേഹത്തിന് മക്കളെ രണ്ടുപേരെയും പാരമ്പര്യ ആചാരാനുഷ്ഠാനങ്ങളോടെ ,അവരുടെ സമുദായനീതിപ്രകാരം നൽകേണ്ട പണ്ടങ്ങളും പാത്രങ്ങളുമടക്കം എല്ലാം നൽകി കെട്ടിച്ചുവിടേണ്ടിവന്നു..‘അതോടെ നാട്ടുകാർക്ക് സമാധാനമായി,എന്റെ സമാധാനം പോവുകയും ചെയ്തു’.അനു ഇങ്ങനെ പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു...
വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയ അനുവിന് നരകതുല്യമായ ജീവിതമാണ് കിട്ടിയത്.തികച്ചും യാഥാസ്ഥിതികമായ ഒരിടം.ഇരിക്കുന്നതിനും നിൽക്കുന്നതിനും ചുമയ്ക്കുന്നതിനും കുളിയ്ക്കുന്നതിനും ഒക്കെ സമയവും ശകുനവും നോക്കണം.അതനുസരിച്ചേ എന്തും ചെയ്യാവൂ..ചൊവ്വാഴ്ച വീട്ടിൽനിന്നിറങ്ങാൻ പാടില്ല,നിലാവു നോക്കിക്കൂടാ.സന്ധ്യയായാൽ മുറ്റത്തിറങ്ങാനേ പാടില്ല,ഉറക്കെ സംസാരിക്കാനോ അമ്മായിഅമ്മയും മറ്റും പറയുന്നത് എതിർക്കാനോ പാടില്ല.കണ്ണെഴുതി,പൊട്ടുതൊട്ട് ഉടുത്തൊരുങ്ങി ആഭരണങ്ങളണിഞ്ഞ്,പണികളത്രയും ചെയ്ത്,അടങ്ങിയൊതുങ്ങി കഴിഞ്ഞുകൊള്ളണം..
ഇങ്ങനെയവിടെ ശ്വാസം മുട്ടിയും എല്ലാം സഹിച്ചും കഴിഞ്ഞ അനുവിന് ഭർത്താവ് തെല്ലും പിന്തുണ നൽകിയില്ല.അയാൾ സ്വന്തം വീട്ടുകാരുടെ കൂടെ കൂടി അവളെ ദ്രോഹിക്കാൻ കൂട്ടുനിന്നു.‘അൽപ്പം സ്നേഹം താലികെട്ടിയവനിൽ നിന്നെങ്കിലും കിട്ടിയിരുന്നെങ്കിൽ...’അനു വെറുതേ മോഹിച്ചു...
കരഞ്ഞു കരഞ്ഞ് അവൾക്ക് കണ്ണീർ വറ്റി...ജീവിതം മടുത്ത് പല തവണ ആത്മഹത്യയ്ക്കൊരുങ്ങി..ഒരു തവണ മകനെയും ഒക്കത്തെടുത്ത് കിണറ്റിൽ ചാടാൻ പോയപ്പോൾ കിണറ്റിലെ മീനിനെക്കണ്ട് മോൻ,‘അമ്മേ.മീനെ നോക്ക്,എന്തു രസമാണല്ലേ’ എന്നു നിഷ്കളങ്കതയോടെ ചോദിച്ചപ്പോൾ,അത് അവളുടെ ജീവിതത്തിലേയ്ക്കുള്ള തിരിച്ചുപോക്കായി..
പിന്നെ ,അവൾക്ക് ജോലി കിട്ടി.അതോടെ പരോൾ ലഭിച്ച ജീവപര്യന്തം തടവുകാരിയുടെ ആശ്വാസം കിട്ടി.സ്വന്തംകാലിൽ നിൽക്കാമെന്നായപ്പോൾ അൽപ്പം ധൈര്യവുമായി..ഒരു തരിപോലും സ്നേഹം പത്തുപതിനഞ്ചു വർഷത്തെ ദാമ്പത്യജീവിതത്തിനിടയിൽ ഒരിക്കൽ പോലും നൽകാത്ത,അവളെ കിടക്ക പങ്കിടാനും അയാളുടെ കാര്യങ്ങൾ ചെയ്തുകൊടുക്കാനുമുള്ള ഒരുപകരണം മാത്രമായി കണക്കാക്കിയ അയാളിനി തന്നെ ഉപേക്ഷിച്ചാലും തനിക്കൊന്നുമില്ല എന്ന് ഇന്നവൾക്ക് ചിന്തിക്കാനാകുന്നുണ്ട്.അവളുടെ അച്ഛൻ ധനികനൊന്നുമല്ലെങ്കിലും മകളുടെയവസ്ഥകണ്ട് സഹിക്കാനാകാതെ എങ്ങനെയോ ഒരു വീടും കെട്ടിക്കൊടുത്തിട്ടുണ്ട്.അവിടെയവൾ മറ്റൊരു പൊങ്ങുതടിയായി ജീവിക്കുന്നെങ്കിലും കുറേയൊക്കെ സ്വന്തം സ്വത്വത്തെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കാറുണ്ട്,കണ്ണെഴുതി പൊട്ടുതൊടാതെ, ആഭരണങ്ങൾ ധരിക്കാതെ കുറച്ചൊക്കെ അവളായി ജീവിക്കാൻ അനുടീച്ചർക്കിന്നാകുന്നുണ്ട്...എങ്കിലും ഭർതൃസ്നേഹം അതവൾക്ക് ഒരു സ്വപ്നം മാത്രം...
ജോലി ലഭിച്ചതു കൊണ്ടുമാത്രം അൽപ്പം ആശ്വസിക്കാനാകുന്ന അനുമാർ,ജോലി ലഭിച്ചിട്ടും വെറും പൊങ്ങുതടിയായി ജീവിക്കുന്ന എന്റെ വാരസ്യാരുകുട്ടി,ജോലി ലഭിക്കാതെ സ്വത്വം തീർത്തും പണയം വച്ചു ജീവിക്കുന്ന സോദരിമാർ....ബഹുഭൂരിപക്ഷം സ്ത്രീകളുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്....സ്ത്രീയ്ക്കും ഒരു സ്വത്വം ഉണ്ടെന്ന് ഈ ആധുനിക യുഗത്തിലെങ്കിലും സമൂഹം ഒന്നംഗീകരിച്ചെങ്കിൽ....
Saturday, May 22, 2010
ഒന്നായി വാഴാം..
ഇന്ന് ജൈവവൈവിധ്യദിനം. ജീവജാതികളാൽ സമ്പന്നമായ നമ്മുടെയീ ഒരേയൊരു ഭൂമിയിൽനിന്നുംമനുഷ്യന്റെ പ്രവൃത്തികളാൽ ജീവജാതികളപ്പാടെ ഇല്ലാതാകാൻ പോകുമ്പോൾ, അതൊഴിവാക്കാനും, എല്ലാ ജീവജാലങ്ങളും ചേർന്ന ജൈവജാലികയെന്ന വലിയ ഒരു വലയിലെ ഒരു ചെറുകണ്ണി മാത്രമാണ് മനുഷ്യനെന്നും ഇവിടെ മനുഷ്യർക്കുമാത്രമായി ജീവിക്കാനാകില്ലെന്നും എല്ലാംപരസ്പരബന്ധിതമാണെന്നും എല്ലാറ്റിനെയും അവയുടെ ആവാസവ്യവസ്ഥകളെ നശിപ്പിക്കാതെസംരക്ഷിക്കണ്ടത് വിവേകമതിയായ ഒരു ജീവി എന്ന നിലയിൽ മനുഷ്യന്റെ കടമയാണെന്നും ഒക്കെഓർമ്മിപ്പിക്കാൻ ഒരു ദിനം....
Tuesday, May 18, 2010
ഒരു കുന്നിടിയുമ്പോൾ….

ജലമില്ലെങ്കിൽ ഒരു ജീവിക്കും ജീവൻ നിലനിർത്താനാകില്ലെന്നതിനാൽ ഈ ഒറ്റ കാരണം മതി ഒരു കുന്നിനെ സംരക്ഷിക്കാൻ.എങ്കിലും ഒരു കുന്നെന്നാൽ ഒരു ജലസംഭരണി മാത്രമാണോ?…അതുപോലെ മറ്റൊരു സുപ്രധാന ധർമ്മവും കുന്ന് നിർവഹിക്കുന്നുണ്ട്.കേരളത്തെപ്പോലെ വീതി കുറഞ്ഞ,മുഴുനീളം കടലോരമുള്ള ഒരു സംസ്ഥാനത്തിന്റെ കരയിലെ ശുദ്ധജലത്തിൽ ഉപ്പുകലരാതെ തടുത്തുനിർത്താനും കുന്നുകൾ കൂടിയേ തീരൂ. ഓരോ കുന്നിടിയുന്തോറും നമ്മുടെ ശുദ്ധജലം ഉപ്പുവെള്ളമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഈ ദ്വാരങ്ങൾ ജലം ശേഖരിക്കുന്നു..
ഒരു നാട്ടിന്റെ സൂഷ്മ കാലാവസ്ഥയെ നിയന്ത്രിക്കുന്നതും കുന്നാണ്.കാറ്റുകളെ തടുത്തുനിർത്തി മഴയായി പെയ്യിക്കുന്നതിലും കുന്നിനും അതിലെ സസ്യങ്ങൾക്കും പങ്കുണ്ട്.സഹ്യപർവ്വതം ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ, ഒരു മഴനിഴൽ പ്രദേശമായി മാറുമായിരുന്നു കേരളം.
ഒരു നാടിന്റെ സാംസ്കാരികപൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ ഒരു കുന്നിന് സുപ്രധാനമായ പങ്കാണുള്ളത്.വൈകുന്നേരങ്ങളിൽ കാറ്റേറ്റിരിക്കാനും സുഹൃദ്സല്ലാപങ്ങൾക്കും മറ്റും ആളുകൾ ഒരുകാലത്ത് കുന്നുകളിൽ ചെന്നിരിക്കാറുണ്ടായിരുന്നു.ഇപ്പൊഴും അവശേഷിച്ച് കുന്നുകളിൽ നന്മ വറ്റാത്തവർ ചെന്നിരിക്കാറുണ്ട്.എത്രയെത്ര കാവ്യഭാവനകൾ കുന്നുകളിൽ വച്ചു പൂത്തുലഞ്ഞിരിക്കുന്നു..ആത്മീയതയുടെ ഔന്നത്യങ്ങളിലേയ്ക്ക് മനുഷ്യനെ കൈപിടിച്ചു കയറ്റാൻ എന്നും കുന്നുകളുണ്ടായിരുന്നു…

അവൻ ദൈവങ്ങളെയും കുന്നുകളിൽ കുടിയിരുത്തി. തെയ്യങ്ങളവിടെ ഉറഞ്ഞാടൂകയും അനുഗ്രഹം ചൊരിയുകയും ചെയ്തു വസിച്ചപ്പോൾ കുന്ന് പരിപാവനമായ ഒരിടമായി മാറി…
ഒരു കുന്ന് കുറുക്കന്റെയും മുള്ളൻപന്നിയുടെയും മുയലിന്റെയും നൂറുനൂറിനം പക്ഷികളുടെയും ആയിരക്കണക്കിനു മറ്റു ജീവജാതികളുടെയും വാസസ്ഥാനം കൂടിയാണ് .ഒപ്പം മറ്റെങ്ങും കാണാത്തതും വംശനാശഭീഷണി നേരിടുന്നതും അല്ലാത്തതുമായ നിരവധി സസ്യങ്ങളും കുന്നുകളിലുണ്ട്.കണ്ണാന്തളിയും കാക്കപ്പൂവും വിഷ്ണുക്രാന്തിയും പാറനീലപ്പൂവും റൊട്ടാലയും ചൂതും കൃഷ്ണകേസരയും കാശാവുമൊക്കെ കുന്നുകളിൽകാണുന്ന സ്ഥാനിക സസ്യങ്ങളിൽ ചിലതുമാത്രമാണ്.

ഗരുഡശലഭം
അധികം വിദൂരമല്ലാത്ത ഒരു കാലത്ത്, മലയാളി കൃഷിയേയും കന്നുകാലിവളർത്തലിനേയും ജീവിതത്തിന്റെ ഭാഗമാക്കിയിരുന്നയാ സുവർണ്ണകാലത്ത് അവന്റെ ആടുമാടുകൾ കുന്നുകളിൽനിന്നും ഔഷധഗുണമുള്ള തീറ്റതിന്ന് അവനു നല്ല പാൽ നൽകിയതിനാൽ ഇന്നവൻ പാലെന്ന പേരിൽ പായ്ക്കറ്റിൽ വാങ്ങുന്ന വെളുത്ത രാസദ്രാവകം കുടിച്ച് രോഗങ്ങൾ വിലകൊടുത്തുവാങ്ങേണ്ടിവന്നിരുന്നില്ല.അവനു കുന്ന് വിറകും പച്ചിലവളവും നൽകുക മാത്രമല്ല ചെയ്തിരുന്നത് , മഴവെള്ളത്തോടൊപ്പം ഒലിച്ഛിറങ്ങുന്ന ഏക്കൽ അവന്റെ വയലിൽ നൂരുമേനി വിളയിക്കുകയും ചെയ്തു.

ഗോക്കൾക്ക് മേയാൻ
കുന്നിടിച്ചപ്പോൾ ഈ ഏക്കൽ നഷ്ടമാവുക മാത്രമല്ല ചെയ്തത് , ഒരിക്കലും വയലിലെത്തരുതാത്ത ഖനമൂലകങ്ങൾ ഒലിച്ചിറങ്ങി മണ്ണിന്റെ ഊർവ്വരത നശിക്കുകയും ചെയ്തു . കൃഷി ഒരു നഷ്ടമായിട്ടും അവൻ പഠിച്ചില്ല ; വയലു വയലാകാൻ കുന്നു വേണമെന്ന്…..
കുന്ന് തന്നത്…
ഇത്ര മാത്രമൊന്നുമല്ല ഒരു കുന്ന്. ഓരോ മലയാളിയ്ക്കും കുന്ന് മറ്റെന്തൊക്കെയൊ ആയിരുന്നു…അതൊക്കെ പഴങ്കഥ… ഇന്നവന് കുന്നെന്നാൽ മാന്തിക്കോരി ടിപ്പറിലക്കി കടത്തിവിൽക്കാനും , ആ സ്ഥലത്തും, ആ മണ്ണുകൊണ്ടിട്ടു നികത്തിയ ഒരു നീർത്തടത്തിലും ഫ്ലാറ്റുകൾ പണിതു വിറ്റും പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗം മാത്രം…നാട്ടിലെ കുന്നിടിയുമ്പോൾ കിണറിലെ ജലം മലിനമാവുക ,വയൽ നശിക്കുക , വെള്ളം വറ്റുക തുടങ്ങിയ വ സംഭവിച്ചപ്പോൾ അനുഭവസ്ഥർ അതിനെതിരെ ഒറ്റപ്പെട്ട ശബ്ദ്മുമുയർത്തലുകൾ നടത്താറുണ്ടെങ്കിലും കണ്ണൂർ ജില്ലാ പരിസ്ഥിതി സമിതിയെപ്പോലുള്ള സംഘടനകൾ കുന്നിടിക്കലിനെതിരെ നിരന്തരമായി ഇടപെടുന്നുണ്ടെകിലും അധികൃതർ ഇന്നും കുന്നുകളുടെ പ്രാധാന്യം അറിയാത്തവരെപ്പോലെ പെരുമാറുന്നതിനാലും പണം വാങ്ങിയും പക്ഷപാതം കാട്ടിയും ഇടിക്കുന്നവരെ തുണക്കുന്നതിനാലും ഒട്ടൂമുക്കാലും കുന്നുകളും ഇടിഞ്ഞു തീർന്നുകഴിഞ്ഞു…
നമുക്കു ജീവിക്കാനായി പ്രകൃതി എല്ലാം ഒരുക്കിത്തന്നു.ഇതു നമുക്കു വേണ്ടി മാത്രമുള്ളതല്ലെന്നും ആവശ്യത്തിനുമാത്രം എടുത്തുപയോഗിച്ച് ഭാവിതലമുറയ്ക്കായ് കൈമാറേണ്ടതാണെന്നും മറന്ന് ആർത്തി മൂത്ത് കിട്ടിയതെല്ലാം വാരിക്കൂട്ടുമ്പോൾ നമ്മുടെ മക്കൾക്കിവിടെ എത്രകാലം കൂടി കഴിയാനാകും?…….
Wednesday, May 5, 2010
വീട്ടുമുറ്റത്ത് കള്ളുഷാപ്പ് സ്ഥാപിക്കലാണോ തൊഴിലാളിവർഗ്ഗത്തിന്റെ ധർമ്മബോധം?....

കണ്ണർ തെക്കിബസാറിലെ വീട്ടുമുറ്റത്തെ കള്ളുഷാപ്പിനെതിരെ സമരം ചെയ്തുകൊണ്ടിരിക്കുന്ന വീട്ടമ്മമാരെ മദ്യത്തൊഴിലാളികൾ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്.ഇന്നലെ തൊഴിലാളിനേതാക്കളടക്കം നിരവധിപേർ സമരപ്പന്തലിലേക്ക് ഇരച്ചുകയറുകയും പന്തലിന്റെ ഒരു ഭാഗം പൊളിക്കുകയും ചെയ്തു.സമരക്കാരെ വലിച്ചു റോഡിലേക്കെറിയുമെന്നുമൊക്കെ ഭീഷണി മുഴക്കിയ ഇവരെ നേതാക്കൾ തടഞ്ഞില്ല.നാമമാത്രമായി അവിടെയുണ്ടായിരുന്ന പോലീസുകാർക്ക് നോക്കിനിൽക്കാനേ സാധിച്ചുള്ളു.നിരന്തരമായി സംഘർഷങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഇവിടെ വേണ്ടത്ര സംരക്ഷണം നൽകാങ്കൂടി അധികൃതർ തയ്യാറല്ല.’എന്താ ഞങ്ങൾ ആത്മഹത്യ ചെയ്യുകയാണോ ചെയ്യേണ്ടത് എന്നു ചോദിച്ച വീട്ടമ്മമാരോട് അസഭ്യമായ രീതിയിൽ ആക്രോശിക്കുകയും നാളെ ഇതിലും വലിയ നടപടിയായിരിക്കും എടുക്കുക എന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു....
കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയ്ക്കും എരുമക്കുടിയിലെ ഒരു സാധാരണ വീട്ടമ്മയ്ക്കും ഭരണഘടനാപരമായി ഒരേ അവകാശമല്ലെ ഉള്ളത്?...മുഖ്യമന്ത്രിയുടെ വീട്ടുമുറ്റത്ത് കള്ളുഷാപ്പ് തുടങ്ങാൻ ഈ നേതാക്കൾ ഒരുങ്ങുമോ?എന്തിന്,ഒരു പഞ്ചായത്തു പ്രസിഡണ്ടിന്റെ വീട്ടുമുറ്റത്തു നടക്കുമോ ഇക്കളി?...അതുമല്ല നാട്ടിലെ സമ്പന്നമാരുടെ മുറ്റത്ത് നടക്കുമായിരുന്നോ?...പശുക്കളെ പോറ്റി പാൽ വിറ്റു ജീവിക്കുന്ന തനി പാവങ്ങളോടല്ലെ ആക്രമവും മറ്റുമാവുകയുള്ളൂ...അവർ ജീവിച്ചലെന്താ,മരിച്ചാലെന്താ...നാട്ടീലുടയോർക്ക് അവരെ നോക്കലല്ലല്ലോ പണി....
ജീവിതം വഴിമുട്ടിനിൽക്കുമ്പോൾ അതിനിടയാക്കിയ സാഹചര്യങ്ങളോട് സമരം ചെയ്യാനുള്ള സ്വാതന്ത്ര്യംകൂടി ഈ സാധുക്കൾക്ക് കൊടുക്കില്ലെന്ന് തൊഴിലാളികൾ എന്ന പേരും പറഞ്ഞ് ചിലർ നിഷേധിക്കുകയാണ്.ഇവിടെ നിയമവാഴ്ച പൂർണ്ണമായും ഇല്ലാതായിരിക്കുകയാണ്.റിസർവ്വുവനസദൃശമായ പത്തേക്കറിലേറെ കണ്ടൽക്കാടും അതിലെ ജൈവസമ്പത്തും നശിപ്പിച്ചപ്പോൾ അതിനെതിരെ ഗാന്ധിയൻ രീതിയിൽ ഉപവാസം നടത്തിയവരെ തല്ലിച്ചതച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും ആക്രമികൾ ഇവിടെ സുഖമായി വാഴുന്നു!!...വനംമന്ത്രി ഇതുവരെ വായ് തുറക്കുകകൂടി ചെയ്യ്തിട്ടില്ല...കയ്യൂക്കുള്ളവന് ഇവിടെ എന്തുമാകാം.ഇതാണിവിടത്തെ സ്ഥിതി.സാധാരണക്കാർ കൂട്ട ആത്മഹത്യചെയ്യുകയാണോ ചെയ്യേണ്ടത്?...
സമരം ചെയ്യാൻ തൊഴിലാളികൾക്കും അവകാശമുണ്ട്.എന്നാൽ അക്രമത്തിന് ആർക്കും ലൈസൻസില്ല.പാവങ്ങളുടെ നെഞ്ചത്തു കയറിയല്ല ഊക്ക് കാട്ടേണ്ടത്.ഷാപ്പ് തുറന്ന് കള്ള് വിറ്റുതന്നെ ജീവിക്കണമെന്നാണെങ്കിൽ വീട്ടുമുറ്റത്തുനിന്നത് മാറ്റുകതന്നെ വേണം.തൊഴിലാളികളുടെ കുടുംബം പോറ്റാൻവേണ്ടി എന്തിനാ പാവങ്ങളുടെ കുടുംബം കുളംതോണ്ടുന്നു?...ജീവിക്കാനാണെങ്കിൽ ഇവിടെ ഒരുപാട് തൊഴിലുകളുണ്ട്.കള്ളുവിൽപ്പനയ്ക്ക് ഗവർമെന്റ് മാന്യത നൽകിയിട്ടുണ്ടെങ്കിലും അതൊരിക്കലും മാന്യമാവുകയില്ല...ഒരു കുപ്പി കള്ള് വിൽക്കപ്പെടുമ്പോൾ മറ്റെയറ്റത്ത് ഒരു കുടുംബമാണ് വഴിയാധാരമാകുന്നത്. കള്ളന്മാരെല്ലാംകൂടി സംഘടിച്ച് ഞങ്ങൾക്കും കുടുംബം പോറ്റാനുണ്ടെന്നും ഞങ്ങളുടെ തൊഴിലിനെതിരെ ആരും മിണ്ടുകകൂടി ചെയ്യരുതെന്നും പറയുമ്പോലെയാണ് മദ്യത്തൊഴിലാളികളുടെ പറച്ചിൽ...!കുടുംബം പോറ്റാനാണെങ്കിൽ അധ്വാനിക്കാനും വിയർപ്പൊഴുക്കാനും തയ്യാറാണെങ്കിൽ ഇവിടെ തൊഴിലിനാണോ പഞ്ഞം..?നാട്ടുകാരെ ദ്രോഹിച്ചുതന്നെ പണമുണ്ടാക്കണമെന്നു പറയുന്നത് തനി ഹുങ്കാണ്... ഒന്നും വെട്ടിപ്പിടിക്കാനല്ല,സ്വസ്ഥമായി ജീവിക്കാൻവേണ്ടി മാത്രമാണ് കണ്ണൂരിലെ വീട്ടമ്മമാർ സമരം ചെയ്യുന്നത്.നാട്ടിലെ പൌരന്മാരുടെ സ്വൈരജീവിതം ഉറപ്പുവരുത്തേണ്ടത് ജനങ്ങൾ വോട്ടും കോട്ടൂം സ്വ്യൂട്ടൂം കാറും ബംഗ്ലാവും കോടീകളേറൂന്ന ധനവും ഒക്കെ നൽകി പ്രതിഷ്ഠിച്ചിരിക്കുന്ന ഭരണാധികാരികളാണ്.അവരിതു ചെയ്യുന്നില്ലെങ്കിൽ കാലം അവർക്ക് മാപ്പു നൽകില്ല...



THE HINDU NEWS 8-5-10





Friday, April 30, 2010
ഈ ആട് പട്ടിതന്നെ സഖാവേ.!!!.......

ഹർത്താൽ ദിനത്തിൽ പാപ്പിനിശ്ശേരിയിൽ വീണ്ടും കണ്ടൽ നശിപ്പിക്കപ്പെട്ടിരിക്കുകയാണ്.ആരാണിതു ചെയ്തതെന്നും എന്താണവരുടെ ഉദ്ദേശ്യമെന്നും ഇപ്പോൾ എല്ലാവർക്കുമറിയാം.ആർക്കെങ്കിലും ഇക്കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ 30.4.10 ന്റെ ദേശാഭിമാനി പത്രവാർത്ത വായിക്കുക.

കണ്ണൂർ ജില്ലാ പരിസ്ഥിതിസമിതി ഇതിനെതിരെ വനംവകുപ്പിനു പരാതി നൽകിയിട്ടൂണ്ട്..ഭൂമിയോടു ചെയ്യുന്ന ഈ പാപത്തിന്റെയൊക്കെ ഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നത് ഇതു ചെയ്തവന്മാരുടെ മക്കൾ കൂടിയായിരിക്കുമല്ലോ ഭഗവാനേ.
Tuesday, April 27, 2010
പരിഷത്തിന് കണ്ടൽ എന്തെന്നറിയില്ലേ?!!!.....
ഏതു പരിസ്ഥിതി പ്രശ്നത്തിലാണു കഴിഞ്ഞ നാലു വർഷങ്ങളായി ശാസ്ത്രസാഹിത്യപരിഷത്ത് ഇടപെട്ടിട്ടുള്ളത്?43 വർഷങ്ങളായി 9 ഗ്രാമങ്ങളെയും 2 പുഴകളെയും 4000 ഏക്കർ വയലിനെയും നശിപ്പിച്ചുകൊണ്ടിരുന്ന കാട്ടാമ്പള്ളിയിലെ ഷട്ടറിനെതിരെ കർഷകരും പരിസ്ഥിതിസംഘടനകളും സമരംചെയ്തുകൊണ്ടിരുന്നപ്പോൾ പരിഷത്തുകാർ എവിടെയായിരുന്നു?തലശ്ശേരിയിൽ സിറ്റിസെന്റർ നിർമിക്കുമ്പോൾ കണ്ടൽ നശിപ്പിക്കുന്നതിനെതിരെയുണ്ടായ സമരത്തെ ഒറ്റിക്കൊടുത്തതും കണ്ണൂരിലെ ചക്കരക്കായ്മരം മുറിക്കുമ്പോൾ സമരം ചെയ്തെന്നു വരുത്തിത്തീർത്ത് മുറിക്കാൻ ഒത്താശ ചെയ്തതുമൊക്കെയാണ് അവരുടെ പരിസ്ഥിതിപ്രവർത്തനം.ഞങ്ങളിവിടെ നിരാഹാരമിരുന്നും അടികൾ വാങ്ങിയും മറ്റും കുന്നും വയലുമൊക്കെ സംരക്ഷിക്കാൻ നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കുമ്പോൾ ഉറക്കം നടിക്കുകയായിരുന്നവർ ഇപ്പോൾ വായ് തുറക്കുകയെങ്കിലും ചെയ്തല്ലോ...സന്തോഷം..
കണ്ടൽ വനത്തിൽ ടൂറിസമാകാം എന്നു വിചാരിക്കുന്നവർക്ക് കണ്ടൽ എന്തെന്നറിയില്ല.അര ഹെക്ടർ കണ്ടൽ വനത്തെ സംരക്ഷിതവനമായി കണക്കാക്കണമെന്ന നിയമം പോലുമറിയാതെയാണോ ശാ.സാ.പ.ക്കാർ കണ്ടൽ പാർക്കുണ്ടാക്കാൻ വിദഗ്ദോപദേശം നൽകിയത്!!!...പാപ്പിനിശ്ശേരിയിലെ കണ്ടൽക്കാടിൽ 60-ൽ അധികമിനം പക്ഷികളുള്ളതിൽ 15 എണ്ണം ദേശാടകരാണ്.ഗ്രെയ്റ്റ് സ്പോട്ടഡ് ഈഗിൾ അടക്കം ആഗോളതലത്തിൽ തന്നെ ഭീഷണി നേരിടുന്ന നാലിനം പക്ഷികൾ ഇവിടുണ്ട്.പാതിരാക്കൊക്ക് എന്ന അപൂർവ്വപക്ഷി കൂടുകൂട്ടുന്ന സ്ഥലംകൂടിയാണിത്.ഒപ്പം മത്സ്യങ്ങൾ ദേശാടനത്തിനിടയിൽ ശുദ്ധജലത്തിലേക്ക് പ്രവേശിക്കുംവരെ ഉപ്പുവെള്ളത്തിൽ നിന്നു ശരീരത്തിനു അനുകൂലനം നേടാൻ ഇടത്താവളമാക്കുന്നതും കണ്ടൽക്കാടിനെയാണ്.
കാട്ടുപൂച്ച, മീൻപൂച്ച, വലിയ ഏഷ്യൻ ആമയടക്കം മൂന്നിനം ആമകൾ ,നീർനായ തുടങ്ങിയ നിരവധി അതിവിശിഷ്ട ജീവികൾ ഇവിടെയുണ്ടെന്ന് സീക്ക്,MNHS എന്നീ സംഘടനകളിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.രാത്രിമുഴുവൻ നിറമുള്ള ബൾബുകളിട്ടുവയ്ക്കുന്നതും നിരന്തരമായ മനുഷ്യസാന്നിദ്ധ്യവും ഈ ജീവികളെയൊന്നും ബാധിക്കില്ല എന്നും ,കൽഭിത്തികെട്ടിയും ചെമ്മണ്ണിട്ടും പുഴയോരം മാറ്റിമറിച്ചത് മത്സ്യദേശാടനത്തെയും മറ്റും ബാധിക്കില്ലെന്നും തെളിയിക്കാൻ ഞങ്ങൾ പരിഷത്തിനെ വെല്ലുവിളിക്കുന്നു.ജീവന്റെ നിലനിൽപ്പിനായി ശബ്ദമുയർത്തുമ്പോൾ അതിൽ രാഷ്ട്രീയലക്ഷ്യം ആരോപിക്കുന്നത് തനി അൽപ്പത്തരമാണ്.
ഒന്നുകിൽ പരിഷത്ത് അവരുടെ വാൽ അമ്മിക്കല്ലിൽനിന്ന് പുറത്തെടുക്കണം.അല്ലെങ്കിലവർ അതവിടെവച്ച് അതിന്റെ ലഹരിയിൽ തലപൂഴ്ത്തിക്കിടക്കണം ...രണ്ടു തോണിയിൽ കാലുവച്ച് യാത്ര ചെയ്യാൻ നോക്കല്ലേ...തികച്ചും അനധികൃതമായി നിർമ്മിച്ചിരിക്കുന്ന പാർക്കിനെപ്പറ്റി കേന്ദ്ര-കേരള വനംവകുപ്പുകൾ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് ഇതു പൂട്ടുകയും അവിടത്തെ 15 ഏക്കർ കണ്ടൽക്കാടിനെ റിസർവ്വ് വനമായി സംരക്ഷിക്കുകയും ചെയ്യണം...

Sunday, April 11, 2010
വഴിയരികിലെ ഒരു തണൽമരച്ചോട്ടിലിരുന്ന് ഉപവസിക്കാൻ ഒരിന്ത്യൻ പൌരന് അവകാശമില്ലേ?

ഉപവസിക്കാൻ എത്തിച്ചേർന്ന പ്രവർത്തകരെ അതി ഭീകരമായി മർദ്ദിക്കുകയും,കൊലവിളി
നടത്തി ബസ്സിൽ ഉന്തിക്കയറ്റി പറഞ്ഞയക്കുകയും ചെയ്തു.
മർദ്ദനമേറ്റ ഒരു വനിതാ പ്രവർത്തകയുടെ വാക്കുകൾ കേൾക്കുക.....
ഭർത്താവിനേയും സുഹൃത്തുക്കളേയും ചിലർ സംഘംചേർന്ന് മാരകമായി അക്രമിച്ച് കൊല്ലാൻ
ശ്രമിക്കുന്നത് കണ്ടുനിൽക്കേണ്ടിവന്നവളാണ് ഞാൻ.ഇപ്പോഴും അതിന്റെ നടുക്കം
വിട്ടുമാറിയ്ട്ടില്ലെങ്കിലും,തക്കസമയത്ത് ചികിത്സ കിട്ടാതിരുന്നതിനാൽ ഭാവിയിലിതവരെ
എങ്ങനെ ബാധിക്കും എന്നാശങ്കയുണ്ടെങ്കിലും, പകരത്തിനു പകരം എന്ന ചിന്ത എനിക്കോ
സുഹൃത്തുക്കൾക്കോ ഇല്ല.കുറ്റക്കാർ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും പാപ്പിനിശ്ശേരിയിലെ
കണ്ടൽക്കാടുകൾ സംരക്ഷിക്കപ്പെടണമെന്നയാഗ്രഹം മാത്രമാണു ഞങ്ങൾക്കുള്ളത്.
കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടാതിരിക്കില്ല.അതുറപ്പാണ്.സിനിമാനടൻ സുരേഷ്ഗോപി
കണ്ടൽ തീം പാർക്ക് ഉൽഘാടനം ചെയ്തുകൊണ്ട് പറഞ്ഞതുപോലെ ‘നമ്മൾ ഇവിടെ
ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും അവസാനം ദൈവത്തിന്റെ അടുത്ത് ഒരു കണക്കെടുപ്പു
നടക്കുമെന്ന് പറഞ്ഞാൽ മാർക്സിസ്റ്റുകാർക്ക് ഇപ്പോൾ മനസ്സിലാവില്ല.’സ്വന്തം
രക്തമൂറ്റിക്കുടിക്കാനെത്തുന്ന കൊതുക്, അട്ട തുടങ്ങിയ എളുപ്പത്തിൽ കൊല്ലാൻ കഴിയുന്ന
ജീവികളെപ്പോലും,അവയുടെ പ്രാണനും വിലയുണ്ടെന്ന ചിന്തയിൽ കൊല്ലാതെ വിടുന്ന
ഹരിയെപ്പോലെയുള്ളവരെ അക്രമിച്ചാൽ എത്രവലിയ ശിക്ഷയാണാ സുപ്രീംകോടതിയിൽ
നീക്കിവച്ചിട്ടുള്ളതെന്ന് ഞങ്ങൾക്ക് വ്യക്തമായറിയാം.അത്രയേറെ ശക്തിയുണ്ട്
ഉപവാസത്തിന്.അതുകൊണ്ടുതന്നെയാണ് ഞങ്ങൾ എട്ടുപത്തുപേർ ആഹാരമുപേക്ഷിച്ച്
റോഡുവക്കിൽ കുത്തിയിരിക്കുന്നതിനെ ലക്ഷം ലക്ഷം അണികളുള്ള ഒരു പാർട്ടി ഇത്രയധികം
ഭയക്കുന്നതും.ആക്രമണം ഭീരുവിന്റെ ലക്ഷണമാണ്.
ഏതെങ്കിലുമൊരു രാഷ്ട്രീയപാർടിയോടൊ വ്യക്തിയോടൊ അല്ല ഞങ്ങളുടെയെതി
ർപ്പ്.അതേസമയം ആരോടെങ്കിലും അമിതപ്രീതി കാട്ടാനും ഞങ്ങൾ
ഒരുക്കമല്ല.സംരക്ഷണപാതയിൽ നീങ്ങുന്നവർ ആരായാലും ഞങ്ങളും അവർക്കൊപ്പം
ഉണ്ടായിരിക്കും.
നീതി കിട്ടിയാലും ഇല്ലെങ്കിലും ഞങ്ങൾക്ക് ചില ചോദ്യങ്ങൾഭരണാധികാരികളോട്
ചോദിക്കാനുണ്ട്: തന്ത്രപ്രധാനമായ മേഖലകളിലൊഴികെ ,ഇന്ത്യയിൽ ഏതുസ്ഥലത്ത്
താമസിക്കാനും സഞ്ചരിക്കാനും ഒരിന്ത്യൻ പൌരനുള്ള അവകാശം കേരളത്തിൽ
എടുത്തുകളഞ്ഞിട്ടുണ്ടോ?മരച്ചുവട്ടിൽ തികച്ചും സമാധാനപരമായി ഉപവാസം
നടത്താനെത്തിയവരെയാണ്‘നിങ്ങളെയീ പരിസരത്ത് കണ്ടുപോകരുതെന്നുപറഞ്ഞ് മ
ർദ്ദിച്ചത്.ബസ്റ്റോപ്പിൽ വെറുതെ നിന്നാൽപ്പോലും കൊന്നുകളയുമെന്നു പറഞ്ഞത് മുൻ
പഞ്ചായത്തുപ്രസിഡന്റാണ്.വേറെ ചില സ്ഥലങ്ങളിലും ഞങ്ങൾക്കിങ്ങനെയുള്ള
അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.ബഹു: മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിയ്ക്കും ഇതേപ്പറ്റി
എന്താണഭിപ്രായം.ബ്രിട്ടീഷിന്ത്യയിൽ ഇന്ത്യക്കാർക്കുണ്ടായതുപോലെ,നാസിജർമ്മനിയിൽ
ജൂതന്മാർക്കുണ്ടായതുപോലെയുള്ള അനുഭവങ്ങൾ നീതിയ്ക്കായി പോരാടുന്നവർക്ക്
നേരിടേണ്ടിവരുന്നത് തല്ലിക്കൊന്നാലും ചോദിക്കില്ലെന്നുപറയുന്ന ഒരു ആഭ്യന്തരമന്ത്രി
ഇവിടുള്ളതുകൊണ്ടാണ്...

ഇവിടെ സാധാരണക്കാർ സംരക്ഷണം ആവശ്യപ്പെട്ടാൽ കൊടുക്കരുതെന്നും പണമോ
അധികാരമോ, പാർട്ടിബലമോ ഉള്ളവനേ അതു നൽകാവൂ എന്നുമാണോ ഗവർമ്മെണ്ട്
പോളിസി?.ഒരു മാസം മുമ്പ് ടൂറിസം പദ്ധതിയെപ്പറ്റി പഠിക്കാൻ ചെന്ന് അവിടുത്തെ
നശീകരണങ്ങൾ കണ്ടറിയുകയും ഭാവിയിൽ അതെത്രമാത്രം ഭീകരമായിത്തീരുമെന്ന്
വ്യക്തമായി മനസ്സിലാക്കുകയും ചെയ്തവരാണ് ജില്ലാ പരിസ്ഥിതി സമിതി പ്രവർത്തക
ർ.അന്നേ, ഞങ്ങളവിടെക്കണ്ടത് അന്വേഷിക്കാനവിടേയ്ക്ക് ചെല്ലുന്ന ആരേയും കൈകാര്യം
ചെയ്യാനായി തയ്യാറാക്കി നിർത്തിയിരിക്കുന്ന ഗുണ്ടാ സംഘത്തെയാണ്.അതിനാ
ൽ,ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ,ഞങ്ങൾ ജില്ലാഭരണാധികാരികളോട്
സംരക്ഷണം ആവശ്യപ്പെട്ടിരുന്നു.അതിനെ തീരെ ലാഘവത്വത്തോടെ കാണുകയും
അക്രമണം നടക്കുമ്പോൾപോലും പോലീസിനെ അയക്കാതിരിക്കുകയുമാണ്
ചെയ്തത്.സംരക്ഷണമാവശ്യപ്പെട്ടിരുന്നത് ഏതെങ്കിലും ഈർക്കിൽ പാർട്ടിയുടെയാ
ൾക്കാരായിരുന്നെങ്കിൽപ്പോലും വൻസന്നാഹത്തെയയച്ചുകൊടുക്കുമ്പോൾ,സാധാരണക്കാ
ർക്കതിനർഹതയില്ല എന്നാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത് എന്നാണിതിന
ർത്ഥം.അല്ലെങ്കിൽ ഇനിയെങ്കിലും നടപടിയെടുക്കാത്തവരെ മാതൃകാപരമായി
ശിക്ഷിക്കേണ്ടതാണ്.

രാഷ്ട്രീയമോ ധനമോ പദവിയോ ഒന്നുമല്ല ഞങ്ങളുടെ ലക്ഷ്യം.ഭൂമിയിൽ ജീവന്റെ നിലനി
ൽപ്പിനാധാരമായുള്ള വ്യവസ്ഥകൾ സംരക്ഷിക്കപ്പെടണം എന്ന് മാത്രമാണ്.സ്വന്തം
അമ്മയെ ബലാത്സംഗം ചെയ്യുന്നത് വെറുതെ നോക്കിനിൽക്കാൻ പറ്റാത്തവരായിപ്പോയി
എന്നതാണ് ഞങ്ങൾക്കുള്ള ഒരേയൊരു ദോഷം-അതുകൊണ്ട് ഞങ്ങളെ
അടിച്ച്കൊല്ലാറാക്കിയിട്ട്,ചികിത്സപോലും നിഷേധിച്ചിട്ട്(ചികിത്സിച്ചാലത്
തെളിവായിപ്പോകില്ലേ?....)ഒടുവിൽ ഒരുഗതിയുമില്ലാതെ സഹായഭ്യർത്ഥനയുമായി
കലക്ടറെക്കാണാൻ ചെന്നപ്പോൾ,താനൊരു പബ്ലിക് സർവന്റാണെന്ന കാര്യം
മറന്ന്,അദ്ദേഹം ഞങ്ങളെ അപഹസിക്കുകയാണ് ചെയ്തത്...പരിസ്ഥിതിവാദികളുടെ കാര്യം
നോക്കാൻ സമയമില്ലത്രെ...ഒരു കൂടിക്കാഴ്ചയ്ക്ക്പോലും
അസഹിഷ്ണുതയും.അവശരായിക്കിടന്നവരെ കാണാൻ ചെന്നില്ലെന്നു മാത്രമല്ല,അങ്ങോട്ട്
കാണാൻ ചെന്നപ്പോൾ,‘പോയി വളപട്ടണത്തു ചെന്ന് പരാതി
കൊടുക്ക്’എന്നുപദേശവും.ബഹു:മുഖ്യമന്ത്രിക്ക് ഇത്തരം ഒരാളെ ശിക്ഷിക്കാതിരിക്കാൻ
എന്തെങ്കിലും ന്യായമുണ്ടോ?
ഇവിടെ വനിതാ കമ്മീഷനും,മനുഷ്യാവകാശക്കമ്മീഷനുമൊക്കെയുണ്ടല്ലോ...യാതൊരു
പ്രകോപനവുമില്ലാതെ സമൂഹത്തിൽ മാന്യതയുള്ള,അദ്ധ്യാപികയായ ഒരു വനിതയെ
തള്ളിയിടുകയും തികച്ചും അസഭ്യങ്ങൾ പറയുകയും സ്ത്രീകളെക്കൊണ്ടുവന്ന്
തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്തിട്ടും,ഇഴഞ്ഞുനീങ്ങിജീവിക്കുന്ന
കാലുകളില്ലാത്ത ഒരു മനുഷ്യനെ തലയ്ക്കിടിച്ച് താഴെയിട്ടിട്ടും ദിവസങ്ങൾ
കുറച്ചായി..എന്നിട്ടിതുവരെയീക്കമ്മീഷനുകൾ അനങ്ങിയിട്ടില്ല!ഇതൊന്നും
അന്വേഷിക്കാനുള്ളതല്ല ഈ കമ്മീഷനുകളെങ്കിൽ ഞാനെന്റെ ചോദ്യം പി
ൻവലിച്ചിരിക്കുന്നു.....

എങ്കിലും,എനിക്ക് വിശ്വാസമുണ്ട്.നീതിനടപ്പാക്കപ്പെടുകതന്നെ
ചെയ്യുമെന്ന്.വൈകിയിട്ടായാലും പെട്ടെന്നായാലും,അത് പ്രകൃതിയുടെ അലംഘ്നീയമായ
നിയമമാണ്.
കേരളത്തിലെ സകലമാനജനങ്ങളോടും,ഭരണകൂടത്തോടും നമുക്ക് ചോദിക്കാനുള്ളതിതാണ്.
ഒരു വികലാംഗനും ഒരു സ്ത്രീയ്ക്കും ഇതാണ് അനുഭവമെങ്കിൽ നമുക്ക് ഇവിടെ
ദൈവത്തിന്റെയീ സ്വന്തംനാട്ടിൽ എന്താണ് രക്ഷ?.....


