ഹർത്താൽ ദിനത്തിൽ പാപ്പിനിശ്ശേരിയിൽ വീണ്ടും കണ്ടൽ നശിപ്പിക്കപ്പെട്ടിരിക്കുകയാണ്.ആരാണിതു ചെയ്തതെന്നും എന്താണവരുടെ ഉദ്ദേശ്യമെന്നും ഇപ്പോൾ എല്ലാവർക്കുമറിയാം.ആർക്കെങ്കിലും ഇക്കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ 30.4.10 ന്റെ ദേശാഭിമാനി പത്രവാർത്ത വായിക്കുക. ആർക്കും ചെല്ലാനാവാത്ത ഹർത്താൽ ദിനത്തിൽ കണ്ടൽമുറിക്കാൻ അവിടെത്തന്നെയുള്ളവർക്കല്ലാതെ ആർക്കാണ് കഴിയുക...മുറിച്ച സമയംവരെ കൃത്യമായവർ പറയുന്നതിൽ നിന്നും സംഗതി വ്യക്തം... ഇക്കോപാർക്കിനെതിരെ സമരം ചെയ്യുന്നവർ മറ്റു കണ്ടൽനശീകരണങ്ങൾക്കെതിരെ ഒന്നും ചെയ്യുന്നില്ലെന്ന് വരുത്തിത്തീർക്കാൻ അർദ്ധരാത്രിയിൽ അറക്കവാൾ ഉപയോഗിച്ച് കണ്ടലുകൾ വെട്ടിമാറ്റി, പത്രത്തിൽ അതിന്റെ റിപ്പോർട്ടും കൊടുക്കുക!!!സംഗതി ജോറാണേ... കണ്ണൂർ ജില്ലാ പരിസ്ഥിതിസമിതി ഇതിനെതിരെ വനംവകുപ്പിനു പരാതി നൽകിയിട്ടൂണ്ട്..ഭൂമിയോടു ചെയ്യുന്ന ഈ പാപത്തിന്റെയൊക്കെ ഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നത് ഇതു ചെയ്തവന്മാരുടെ മക്കൾ കൂടിയായിരിക്കുമല്ലോ ഭഗവാനേ.
ഏതു പരിസ്ഥിതി പ്രശ്നത്തിലാണു കഴിഞ്ഞ നാലു വർഷങ്ങളായി ശാസ്ത്രസാഹിത്യപരിഷത്ത് ഇടപെട്ടിട്ടുള്ളത്?43 വർഷങ്ങളായി 9 ഗ്രാമങ്ങളെയും 2 പുഴകളെയും 4000 ഏക്കർ വയലിനെയും നശിപ്പിച്ചുകൊണ്ടിരുന്ന കാട്ടാമ്പള്ളിയിലെ ഷട്ടറിനെതിരെ കർഷകരും പരിസ്ഥിതിസംഘടനകളും സമരംചെയ്തുകൊണ്ടിരുന്നപ്പോൾ പരിഷത്തുകാർ എവിടെയായിരുന്നു?തലശ്ശേരിയിൽ സിറ്റിസെന്റർ നിർമിക്കുമ്പോൾ കണ്ടൽ നശിപ്പിക്കുന്നതിനെതിരെയുണ്ടായ സമരത്തെ ഒറ്റിക്കൊടുത്തതും കണ്ണൂരിലെ ചക്കരക്കായ്മരം മുറിക്കുമ്പോൾ സമരം ചെയ്തെന്നു വരുത്തിത്തീർത്ത് മുറിക്കാൻ ഒത്താശ ചെയ്തതുമൊക്കെയാണ് അവരുടെ പരിസ്ഥിതിപ്രവർത്തനം.ഞങ്ങളിവിടെ നിരാഹാരമിരുന്നും അടികൾ വാങ്ങിയും മറ്റും കുന്നും വയലുമൊക്കെ സംരക്ഷിക്കാൻ നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കുമ്പോൾ ഉറക്കം നടിക്കുകയായിരുന്നവർ ഇപ്പോൾ വായ് തുറക്കുകയെങ്കിലും ചെയ്തല്ലോ...സന്തോഷം.. കണ്ടൽ വനത്തിൽ ടൂറിസമാകാം എന്നു വിചാരിക്കുന്നവർക്ക് കണ്ടൽ എന്തെന്നറിയില്ല.അര ഹെക്ടർ കണ്ടൽ വനത്തെ സംരക്ഷിതവനമായി കണക്കാക്കണമെന്ന നിയമം പോലുമറിയാതെയാണോ ശാ.സാ.പ.ക്കാർ കണ്ടൽ പാർക്കുണ്ടാക്കാൻ വിദഗ്ദോപദേശം നൽകിയത്!!!...പാപ്പിനിശ്ശേരിയിലെ കണ്ടൽക്കാടിൽ 60-ൽ അധികമിനം പക്ഷികളുള്ളതിൽ 15 എണ്ണം ദേശാടകരാണ്.ഗ്രെയ്റ്റ് സ്പോട്ടഡ് ഈഗിൾ അടക്കം ആഗോളതലത്തിൽ തന്നെ ഭീഷണി നേരിടുന്ന നാലിനം പക്ഷികൾ ഇവിടുണ്ട്.പാതിരാക്കൊക്ക് എന്ന അപൂർവ്വപക്ഷി കൂടുകൂട്ടുന്ന സ്ഥലംകൂടിയാണിത്.ഒപ്പം മത്സ്യങ്ങൾ ദേശാടനത്തിനിടയിൽ ശുദ്ധജലത്തിലേക്ക് പ്രവേശിക്കുംവരെ ഉപ്പുവെള്ളത്തിൽ നിന്നു ശരീരത്തിനു അനുകൂലനം നേടാൻ ഇടത്താവളമാക്കുന്നതും കണ്ടൽക്കാടിനെയാണ്. കാട്ടുപൂച്ച, മീൻപൂച്ച, വലിയ ഏഷ്യൻ ആമയടക്കം മൂന്നിനം ആമകൾ ,നീർനായ തുടങ്ങിയ നിരവധി അതിവിശിഷ്ട ജീവികൾ ഇവിടെയുണ്ടെന്ന് സീക്ക്,MNHS എന്നീ സംഘടനകളിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.രാത്രിമുഴുവൻ നിറമുള്ള ബൾബുകളിട്ടുവയ്ക്കുന്നതും നിരന്തരമായ മനുഷ്യസാന്നിദ്ധ്യവും ഈ ജീവികളെയൊന്നും ബാധിക്കില്ല എന്നും ,കൽഭിത്തികെട്ടിയും ചെമ്മണ്ണിട്ടും പുഴയോരം മാറ്റിമറിച്ചത് മത്സ്യദേശാടനത്തെയും മറ്റും ബാധിക്കില്ലെന്നും തെളിയിക്കാൻ ഞങ്ങൾ പരിഷത്തിനെ വെല്ലുവിളിക്കുന്നു.ജീവന്റെ നിലനിൽപ്പിനായി ശബ്ദമുയർത്തുമ്പോൾ അതിൽ രാഷ്ട്രീയലക്ഷ്യം ആരോപിക്കുന്നത് തനി അൽപ്പത്തരമാണ്. ഒന്നുകിൽ പരിഷത്ത് അവരുടെ വാൽ അമ്മിക്കല്ലിൽനിന്ന് പുറത്തെടുക്കണം.അല്ലെങ്കിലവർ അതവിടെവച്ച് അതിന്റെ ലഹരിയിൽ തലപൂഴ്ത്തിക്കിടക്കണം ...രണ്ടു തോണിയിൽ കാലുവച്ച് യാത്ര ചെയ്യാൻ നോക്കല്ലേ...തികച്ചും അനധികൃതമായി നിർമ്മിച്ചിരിക്കുന്ന പാർക്കിനെപ്പറ്റി കേന്ദ്ര-കേരള വനംവകുപ്പുകൾ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് ഇതു പൂട്ടുകയും അവിടത്തെ 15 ഏക്കർ കണ്ടൽക്കാടിനെ റിസർവ്വ് വനമായി സംരക്ഷിക്കുകയും ചെയ്യണം...